മുണ്ടക്കയം: കേരളം മാറി-മാറി ഭരിച്ച ഇടതു-വലതുപക്ഷ മുന്നണികള്‍ സംസ്ഥാനത്തെ അഴിമതി-മാഫിയക്കാരെ സംരക്ഷിക്കുന്ന നയമാണ് നാളിതുവരെ സ്വീകരിച്ചിരുക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
മലയോര മേഖലയില്‍ സിപിഎമ്മില്‍നിന്നും രാജിവച്ച് ബിജെപിയിലേക്ക് എത്തിയവര്‍ക്ക് മുണ്ടക്കയം മുപ്പത്തഞ്ചാംമൈലില് നല്കിയ സ്വീകരപരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിയാമ്പതിയിലെ വനംകയ്യേറ്റം, മൂന്നാറിലെ ഭൂമികയ്യേറ്റം, ആലപ്പുഴയിലെ കായല്കയ്യേറ്റമടക്കം സംസ്ഥാനത്തെ അഴിമതിയിലൂടെ ഒത്താശ ചെയ്തുകൊടുത്ത ഭരണകൂടം മാഫിയകളുടെ പിന്നണികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് പാവപ്പെട്ടവന്റേതുമാത്രമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പാര്‍ട്ടിയെ പട്ടിണികിടന്ന് വളര്‍ത്തിയ പാവങ്ങളെ തഴഞ്ഞ് ഫാരിസിന്റേയും സാന്റിയാഗോ മാര്‍ട്ടിന്റെയും പിറകേ പോകുന്ന ഗതികേടിലാണ്. പാര്‍ട്ടിയെ വിശ്വസിച്ചവരെ വെട്ടിനിരത്തി ആര്‍ഭാടത്തിന്റെയും അധികാരത്തിന്റെയും പുറകേ പോകുന്ന നയമാണ് ഇപ്പോള്‍ സിപിഎമ്മിന് ഉള്ളത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുന്നുവെന്ന വി.എസ്. അച്യുതാനന്ദന്റെ വെളിപ്പെടുത്തലിനെതിരെ പോളിറ്റ് ബ്യൂറോക്ക് പോലും ഒന്നും ചെയ്യാനായിട്ടില്ല. പിണറായി വിജയന് നടത്തിയ കേരളയാത്രയില്‍നിന്നും വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയതിനു പിന്നിലും അധികാരത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടാണ്.
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ കെപിഎംഎസ് നടത്തിയ കായല്‍ സമ്മേളനം ഉദ്ഘാടനത്തിലൂടെ കേരളത്തിലും മാറ്റത്തിന് ശുഭസൂചന തെളിഞ്ഞിരിക്കുകയാണ്. രാജ്യത്താകമാനം മാറ്റങ്ങളുണ്ടാകുമ്പോള്‍ കേരളത്തില്‍ മുന്നണികളുടെ രഹസ്യധാരണയിലൂടെ മാറി മാറി ഭരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇരു മുന്നണികളെ വെറുത്ത കേന്ദ്രത്തിലേയും കേരളത്തിലെയും അണികള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുന്നതിനെ തടയാന്‍ ചില പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കുന്നതുപോലും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍, ഇടുക്കി ലോകസഭാ സ്ഥാനാര്‍ത്ഥി അഡ്വ: സാബു വര്‍ഗ്ഗീസ്, ദക്ഷിണമേഖല പ്രസിഡന്റ് പ്രതാപചന്ദ്രവര്‍മ്മ, ദേശീയ സമിതി അംഗം പി.പി. സാനു, സംസ്ഥാനസമിതി അംഗങ്ങളായ സന്തോഷ് അറയ്ക്കല്‍, ജെ. ജയകുമാര്‍, എം.ഐ. രവീന്ദ്രന്, അഡ്വ: നാരായണന് നമ്പൂതിരി, എ.ജി. ഉണ്ണികൃഷ്ണന്, പി.കെ. വിനോദ്, പി.പി. ചന്ദ്രശേഖരന്, ജി. കൃഷ്ണന്‍കുട്ടി, ടി.ആര്. ചന്ദ്രന്, ജി.കെ. ബിജു, പി.കെ. അയ്യപ്പദാസ്, പി.കെ. രവീന്ദ്രന്, വി.സി. അജികുമാര്‍, കെ.എ. സണ്ണി, കെ.ജി. ധര്മ്മിഷ്ഠന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: