കൊച്ചി: കവിയൂര്‍ പീഡനക്കേസില്‍ സിബിഐ നിലപാട് ദുരൂഹമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ സമര്‍പ്പിച്ച നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി. അനഘ പീഡനത്തിനിരയായത് സംബന്ധിച്ച സിബിഐ വാദങ്ങളാണ് സിബിഐയെ പ്രതിക്കൂട്ടിലാക്കിയത്. അനഘയെ പീഡിപ്പിച്ചത് പിതാവ് നാരായണന് നമ്പൂതിരിയാണെന്ന് നാലാമത്തെ റിപ്പോര്‍ട്ടിലും സിബിഐ ആവര്‍ത്തിക്കുകയായിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് നാരായണന് നമ്പൂതിരിയുടെ സഹോദരന് ഉണ്ണികൃഷണന് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.നാരായണന് നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്നത് വെറും അനുമാനം മാത്രമാണെന്നും ഇതിന് അടിസ്ഥാനമായ തെളിവുകളൊന്നും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനഘയുടെയും നാരായണന് നമ്പൂതിരിയുടെയും വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
സിബിഐ ചില ഉന്നതരെ സംരക്ഷിക്കാനാണ് മരണമടഞ്ഞ നാരായണന് നമ്പൂതിരിയെ പ്രതിയാക്കുന്നതെന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരിക്കു വേണ്ടി ഹാജരായ അഡ്വ.കെപി രാമചന്ദ്രന് പറഞ്ഞു. സ്കൂള്‍ സമയത്ത് അനഘ പീഡനത്തിനിരയാവാന്‍ സാധ്യതയില്ലെന്നും കുട്ടി സ്കൂള്‍ വിട്ട് പുറത്തു പോയിട്ടില്ലെന്നും ആണ് സിബിഐ കണ്ടെത്തല്‍. ഇത് എങ്ങനെ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് കോടതി ചോദിച്ചു.
വീട്ടിനുളളില്‍ വച്ചാണ് കുട്ടി പീഡനത്തിനിരയായതെന്ന സിബിഐ വാദം കേവലം അനുമാനം മാത്രമാണ്. ഇത്തരമൊരു അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പ്രതിയാക്കാനാകില്ല. ഇതിനു മുന്പ്് മൂന്നു തവണയാണ് കേസില്‍ സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളിയത്. 2004 ലാണ് നാരായണന് നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.
കിളിരൂര്‍ പീഡനക്കേസിലെ പ്രതി ലതാ നായര്‍ അനഘയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പലര്‍ക്കും കാഹ്ച വച്ചതായി നാരായണന് മ്പൂതിരിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു. ലതാ നായര്‍ ഇവരുടെ പക്കല്‍ നിന്ന് വന്‍തുകകള്‍ കൈപ്പറ്റിയതായും കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. സംസ്ഥാനത്തെ ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സിബിഐയും പോലീസും അന്വേഷിച്ചില്ലെന്നാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: