രണ്ട് ഇന്ത്യകള്‍ നിലവിലുണ്ട്. തീര്‍ത്തും പ്രകോപനപരമായ ഒരു പ്രസ്താവനയാണിത്. പക്ഷേ അതൊരു വസ്തുതയുമാണ്. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാത്ത, കയറിക്കിടക്കാന്‍ സ്വന്തമായി ഒരു കൂരപോലുമില്ലാത്ത, പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി ചെയ്താല്‍പോലും 40 രൂപ കൂലി കിട്ടാത്ത ദരിദ്രജനകോടികളുടെ ഇന്ത്യയാണ് ഒന്ന്. പത്തുവര്‍ഷത്തെ യുപിഎ ഭരണംകൊണ്ട് ഈ ദരിദ്രനാരായണന്മാരുടെ എണ്ണം ഏറെ കൂടിയിട്ടുമുണ്ട്. രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ 24 നിലകളിലായി കെട്ടിപ്പൊക്കിയ വന്‍സൗധത്തില്‍ 400 ലേറെ പരിചാരകരുമായി ജീവിതം ആഘോഷിക്കുന്ന മുകേഷ് അംബാനിമാരുടെ ഇന്ത്യയാണ് മറ്റൊന്ന്. തീര്‍ച്ചയായും യുപിഎ ഭരണത്തില്‍ ഇരുവിഭാഗത്തിന്റെയും എണ്ണവും ശേഷിയും വര്‍ധിച്ചിരിക്കുന്നു. ആളോഹരി വരുമാനത്തിന്റെ (പിസിഐ) കാര്യത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ 127-ാം സ്ഥാനത്താണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) കാര്യത്തിലാകട്ടെ 145-ാം സ്ഥാനത്തും.
അതെ, ഈ കണക്കുകള്‍ പ്രകാരം ഇന്ത്യ ഒരു പരമദരിദ്രരാജ്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ശിശുക്കളില്‍ 60 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നു. മതിയായ വൈദ്യസഹായവും ചികിത്സയും കിട്ടാതെ മരണമടയുന്ന രോഗികളുടെ എണ്ണത്തിലും ഇന്ത്യ മുന്നിലാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ വിശേഷിപ്പിക്കുന്നത്. തീവ്രവാദത്തിന്റെ ഈറ്റില്ലങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പാലസ്തീനിലും നടക്കുന്നതിനേക്കാള്‍ ഏറെ സ്ഫോടനങ്ങള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ നടക്കുന്നു.
രാജ്യസ്നേഹികളായവര്‍ക്ക് അഭിമാനിക്കാവുന്ന കണക്കുകളല്ല ഇതൊന്നും. രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളുടെ ജീവിതം അതിവേഗം നരകതുല്യമായി മാറിക്കൊണ്ടിരിക്കുന്നു.
ടെക്സ്റ്റെയില്‍ വ്യവസായരംഗത്തെ അതിഭീമന്മാരായ പത്തില്‍ താഴെ കമ്പനികള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പതിനായിരം കോടിയിലേറെ ലാഭമുണ്ടാക്കിയപ്പോള്‍ വിദര്‍ഭയില്‍ ഈ കാലയളവില്‍ ആയിരക്കണക്കിന് പരുത്തികര്‍ഷകര്‍ ആത്മഹത്യചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ വമ്പന്‍ പഞ്ചസാര മില്ലുകള്‍ കോടികള്‍ ലാഭം കൊയ്തപ്പോള്‍ യുപിയിലെയും ബീഹാറിലെയും ഒറീസയിലെയും കരിമ്പ് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലായിരുന്നു. മധ്യപൂര്വേന്ത്യയിലെ അതിസമ്പന്നമായ ധാതുനിക്ഷേപം ഖാനനം ചെയ്ത് വിരലിലെണ്ണാവുന്ന വമ്പന്‍ കമ്പനിയുടമകള്‍ കോടാനുകോടികള്‍ സമ്പാദിച്ചപ്പോള്‍ അവിടുത്തെ ആദിവാസി ജനവിഭാഗങ്ങളുടെ കുട്ടികള്‍ പട്ടിണികൊണ്ട് മരിച്ചുവീഴുകയായിരുന്നു.
തീര്‍ച്ചയായും ഇന്ത്യയുടെ രണ്ട് മുഖങ്ങളാണിത്. ബ്രിട്ടീഷുകാരന് ഇന്ത്യയെ ഭൂമിശാസ്ത്രപരമായാണ് വിഭജിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിഭജനമെങ്കിലും പാക്കിസ്ഥാനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീം മതാനുയായികള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണാധികാരികള്‍ ഇന്ത്യയെ പലതായി വിഭജിക്കുന്നു. മതത്തിന്റെ, ജാതിയുടെ, സമ്പത്തിന്റെ…. മറ്റ് പലതിന്റെയും പേരില്‍. സ്വാതന്ത്ര്യാനന്തരമുള്ള ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ട ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയയാത്രയില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നത്. കൃത്യമായി പറഞ്ഞാല്‍ 67 വര്‍ഷത്തില്‍ 57 വര്‍ഷവും രാജ്യം ഭരിച്ചത് കോണ്‍ഗ്രസാണ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന അഞ്ചുവര്‍ഷവും ഒഴിവാക്കിയാല്‍ ബാക്കിയാകുന്ന 52 വര്‍ഷവും ഒരു കുടുംബത്തിന്റെ കയ്യിലായിരുന്നു ഇന്ത്യയുടെ ഭരണനിയന്ത്രണം. മധ്യകാലഘട്ടത്തിലെ ഇരുണ്ട രാജവാഴ്ചയുടെ കാലത്ത് അരങ്ങേറിയ ചൂഷണങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നതാണ് ഈ കാലയളവില്‍ ജനാധിപത്യ ഇന്ത്യയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ഇന്ന് ലോകത്തെ അതിസമ്പന്നരായ നൂറ് വ്യക്തികളിലൊരാള്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അധ്യക്ഷയായ സോണിയാഗാന്ധിയാണ്. അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടമകളെപ്പോലും കടത്തിവെട്ടുന്ന സമ്പത്തിനുടമയാണവര്‍. സമ്പത്ത് ഉല്പാദിപ്പിക്കാനും വര്‍ധിപ്പിക്കാനുമുതകുന്ന എന്തെങ്കിലും സംരംഭം ഇക്കാലയളവിനുള്ളില്‍ സോണിയയും കുടുംബവും നടത്തിയതിന് തെളിവില്ല. ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും രാജീവിനും പരമ്പരാഗതമായി കിട്ടിയത് അലഹബാദിലെയും അമേത്തിയിലെയും കുറച്ച് ഭൂമിയും ഏതാനും കെട്ടിടങ്ങളും മാത്രമാണ്. ഇന്ദിരയുടെ മറ്റൊരു മരുമകളായ മനേകാഗാന്ധിയാകട്ടെ ഇതിന്റെ ആയിരത്തിലൊന്ന് സ്വത്തിനുപോലും അവകാശിയുമല്ല. സ്വാഭാവികമായും തന്റെ അതിസമ്പന്നതയുടെ ഉറവിടത്തെക്കുറിച്ച് സോണിയ ഇന്ത്യന്‍ ജനതയോട് മറുപടി പറയേണ്ടതുണ്ട്.
ഇന്ത്യയിലെ ദരിദ്രജനകോടികളുടെ വിശപ്പിന്റെ വിലയാണ് ഈ സമ്പത്ത്. ചികിത്സയും പോഷകാഹാരവും കിട്ടാതെ മരിച്ചുപോയ ശിശുക്കളുടെയും രോഗികളുടെയും ജീവന്റെ വിലയാണ് ഈ സമ്പത്ത്. എങ്ങനെയാണ് ഈ സമ്പത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യ അറകളില്‍ എത്തുന്നതെന്ന് കൃത്യമായും വെളിപ്പെടുത്തുന്ന ഒന്നായിരുന്നു അടുത്തകാലത്ത് പുറത്തുവന്ന ‘നീര റാഡിയ’ ടേപ്പുകള്‍. ഇന്ത്യയിലെ ദരിദ്രന്റെ അവകാശങ്ങളെ കോര്‍പ്പറേറ്റ് മുതലാളിത്തത്തിനുവേണ്ടി കോണ്‍ഗ്രസ് എങ്ങനെ ഒറ്റുകൊടുത്തുവെന്ന് ഈ ടേപ്പുകള്‍ വെളിപ്പെടുത്തും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കപില്‍ സിബല്‍ തുടങ്ങിയവര്‍ എങ്ങനെയാണ് തനിക്കുവേണ്ടി പണിയെടുക്കുന്നതെന്ന് മുകേഷ് അംബാനി തന്നെ വെളിപ്പെടുത്തുന്നുണ്ട് ഈ ടേപ്പുകളില്‍. പാര്‍ലമെന്റ് നടപടിക്രമങ്ങളെയും ചട്ടങ്ങളെയും പോലും മറികടന്നുകൊണ്ട് ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാടം തുടങ്ങിയ ഇടപാടുകള്‍ നടന്നതെങ്ങിനെയെന്ന് ഇൗ ടേപ്പുകള്‍ വിശദീകരിക്കുന്നുണ്ട്. റിലയന്‍സ്, ടാറ്റാ തുടങ്ങി വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ എത്ര അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന അറിവ് അത്ഭുതമുളവാക്കുന്നതാണ്.
പാചകവാതക സബ്സിഡി റദ്ദാക്കുകയും സിലിണ്ടര്‍ വില വര്‍ധിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ ഒരു മാസത്തിനുള്ളില്‍ റിലയന്‍സിനുണ്ടായ ലാഭം നാലായിരം കോടി രൂപയിലേറെയാണ്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടേതാണ് ഈ പണം? പാചകവാതക വില്പനക്ക് തയ്യാറായി അരഡസനിലേറെ സ്വകാര്യകമ്പനികളാണ് അണിയറയില്‍ ഒരുക്കം നടത്തുന്നത്. 2 ജി സ്പെക്ട്രം കേസിലും കല്‍ക്കരി ഇടപാടിലും രാജ്യം കണ്ടതിലും വലിയ അഴിമതിക്കാണ് ഇന്ധനമേഖല സാക്ഷ്യംവഹിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ വിരാജിക്കുന്നവരും കോര്‍പ്പറേറ്റ് മുതലാളിത്തവും സംഘം ചേര്‍ന്ന് നടത്തുന്ന ഈ കൊള്ളയടിയുടെ ഫലം ഏറ്റവുമധികം നുകര്‍ന്നതും അരനൂറ്റാണ്ടിലേറെക്കാലം രാജ്യം ഭരിച്ച ഈ കുടുംബമാണ്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കേണ്ട പരമ്പരാഗത ഇടതുപക്ഷമാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഏറെ തുണയായത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: