പാര്‍ട്ടികളെ നയിക്കുന്നത് ആശയമാണെന്ന് പ്രമാണം. പ്രത്യേകിച്ചും ഇടതുപാര്‍ട്ടികള്‍ക്ക.് പ്രത്യയശാസ്ത്ര കടുംപിടുത്തമെന്ന ആക്ഷേപം പേറുന്നവരുമുണ്ട്. പ്രമാണം പഴംപുരാണമാവുകയാണോ? അങ്ങനെ വേണം രാഷ്ട്രീയകാര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ തോന്നുക. ആശയങ്ങള്‍ ആമാശയങ്ങള്‍ക്ക് വഴിമാറുന്നു.
കേരളത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന മുന്നണി രാഷ്ട്രീയം ആശയപരം, തത്ത്വാധിഷ്ഠിതം എന്നൊക്കെ മേനി നടിക്കാറുണ്ട്. ആശയം! പോകാന്‍ പറ! മണ്ണാങ്കട്ട എന്ന മട്ടിലാണ് മുന്നണി മാറ്റവും മുന്നണി പ്രവേശനുമെല്ലാം. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. അധികം കിഴക്കോട്ട് പോകാതെതന്നെ മേല്പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെടും.
എം.പി. വീരേന്ദ്രകുമാര്‍ ഇടതുപക്ഷം കണ്ടുപിടിച്ച സോഷ്യലിസ്റ്റാണ്. പെറ്റുവീണതുതന്നെ സോഷ്യലിസ്റ്റ് പായയില്‍. ഇടതുപക്ഷത്തിന്റെ സ്വാഭാവികസുഹൃത്ത്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനംപോലും അംഗീകരിച്ച അനുഭവസ്ഥന്. കോണ്‍ഗ്രസിന്റെ ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനുമെതിരെ നീണ്ട മൂക്കു വിറപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്ത വീരന്, ഡങ്കലിനെ കുറിച്ചും ഗാട്ടിനെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന നേതാവാണ്. ഗാട്ട് കരാറിന്റെ കാണാചരട് കണ്ടെത്തിയ വീരേന്ദ്രകുമാര്‍, ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരും മുമ്പ് തന്നെ ഇടതുമുന്നണിയോട് വിടപറഞ്ഞത്.
ആശയപരമായിട്ടായിരുന്നില്ല. മേല്‍ക്കൈ നേടിയത് ആമാശയം. കോഴിക്കോട് സീറ്റായിരുന്നു നോട്ടം. ആ സീറ്റില്‍ പിണറായി വിജയന്റെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ വീരന്റെ പേരിന് അപ്രസക്തി. നിയാസിന്റെ കാര്യത്തില്‍ പിണറായി ഉറച്ചുനിന്നപ്പോള്‍ സീറ്റില്ലെങ്കില്‍ പിന്നെന്ത് സോഷ്യലിസ്റ്റ്. എകെജി ഭവന്റെ പടിയിറങ്ങിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് ഇന്ദിരാഭവന്റെ വാതില്‍ തുറന്നുവച്ചു. വീരന് രണ്ടുകയ്യും വീശി ശാസ്തമംഗലത്തെ ഇന്ദിരാഭവന്റെ പടി കടന്ന് ആദര്‍ശധീരത പ്രകടിപ്പിച്ചു.
ചരിത്രം അതേപടി ആവര്‍ത്തിക്കില്ലെന്നൊക്കെ പറയാറുണ്ട്. അതൊക്കെ മറന്നേക്കൂ എന്നെപോലെ ഇതാ ഇക്കുറി ആര്‍എസ്പി. ഇടതുമുന്നണിയുടെ സ്വാഭാവിക ഘടകകക്ഷി. വിമോചനസമരകാലത്തും അടിയന്തരാവസ്ഥ കൊടികുത്തിവാഴുകയുമൊക്കെ ചെയ്തപ്പോഴും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നെങ്കിലും കറകളഞ്ഞ ഇടതുപക്ഷം. തലയെടുപ്പുള്ള ഒട്ടനവധി നേതാക്കളാല്‍ നയിച്ച പ്രസ്ഥാനം. “ന്റുപ്പാക്കൊരാനയുണ്ടാര്‍ന്നു” എന്നു പറഞ്ഞിട്ടെന്ത് ഫലം. ആന നന്നായി മെലിഞ്ഞു. ആര്‍എസ്പി പലതായി പിളര്‍ന്നു. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ?
ആര്‍എസ്പിയുടെ കൊല്ലം സീറ്റ് തട്ടിയെടുത്ത സിപിഎം അത് തിരിച്ചുനല്‍കണമെന്നവര്‍ക്ക് ഒരാഗ്രഹമുണ്ട്. അത് നിരന്തരം പ്രകടിപ്പിക്കുകയും ചെയ്തതാണ്. വല്യേട്ടനുണ്ടോ ഗൗനിക്കുന്നു. അളയില്‍ ചവിട്ടിയാല്‍ ചേരയും കടിക്കുമെന്നതുപോലെ ഒടുവില്‍ ആര്‍എസ്പി ഇടഞ്ഞു. ഇടതുവിട്ട് വലതിലേക്ക് നീങ്ങിയ ആര്‍എസ്പിക്ക് താങ്ങും തണലുമായി കോണ്‍ഗ്രസ് കൈ അയച്ചു സഹായിച്ചു. ഇടതുപക്ഷം നിഷേധിച്ച കൊല്ലം സീറ്റ് യുഡിഎഫ് പ്രേമചന്ദ്രനുവേണ്ടി വെള്ളിത്തളികയില്‍ വച്ചു നല്കി.
മണ്ണും ചാരിനിന്ന പ്രേമചന്ദ്രന് സീറ്റും കൊണ്ടുപോയി എന്ന സ്ഥിതിയിലായി സിറ്റിംഗ് എംപി പീതാംബര കുറുപ്പും സീറ്റുറപ്പായി കിട്ടുമെന്നാശിച്ച ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനും. ജയിച്ചു കേറാന്‍ പ്രേമചന്ദ്രന് കടമ്പകളേറെ കടക്കേണ്ടിവരും. ആമാശയത്തിന് പ്രാധാന്യം നല്കുന്ന ആരെയൊക്കെ തൃപ്തിപ്പെടുത്തേണ്ടിവരുമെന്ന് ഊഹിക്കാന്‍പോലും അസാധ്യം.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടതു മുതലെന്നുതന്നെ പറഞ്ഞാലും തെറ്റില്ല ഗൗരിയമ്മ അതോടൊപ്പമായിരുന്നു. നേതാക്കളുമായി ഇടഞ്ഞു. ഇടതിനോട് വിട പറഞ്ഞു. കയറി ചെന്നത് കോണ്‍ഗ്രസ് മുന്നണിയില്‍. രണ്ടുപതിറ്റാണ്ടായി പൊറുതി അവിടെയായിരുന്നു. മടുത്തു. അത് തുറന്നു പറഞ്ഞപ്പോള്‍ മാടി വിളിക്കാന്‍ ആളുവന്നു. വീണ്ടും ഇടതിലേക്ക് നയിക്കുന്നത് ആശയമാണോ ആമാശയമാണോ ?
ഇന്നലെ വരെ കോണ്‍ഗ്രസ്സായ അബ്ദുറഹ്മാനും ഫിലിപ്പോസ് തോമസും എത്രവേഗമാണ് ഇടതിന്റെ ഭാഗമായത്. പ്രേമചന്ദ്രനെക്കാള്‍ പ്രിയം ക്രിസ്റ്റി ഫെര്‍ണാണ്ടസിനോട് തോന്നാനെന്താകും കാരണം ? ഇന്നലെ വരെ കേന്ദ്രസര്‍ക്കാരിന്റെ സേവകന്. കമ്മ്യൂണിസ്റ്റ് ശൈലി കടമെടുത്താല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ മുഖ്യകണ്ണി. അവിടെയും ആമാശയും ആശയത്തെ കീഴ്മേല്‍ മറിച്ചു. തെക്കോട്ടു വന്നാല്‍ അനന്തപുരിയിലാണദ്ഭുതം സംഭവിച്ചത്. സിപിഐ ജില്ലാ നേതൃത്വം അരുതേ എന്ന് കേണുവീണപേക്ഷിച്ചിട്ടും ആരോപണവിധേയനായ ഒരു അരാഷ്ട്രീയക്കാരന് സ്ഥാനാര്‍ഥിയായി. ഇന്നലെ വരെ നടത്തിയ സമരമൊക്കെ ജലരേഖയായി. ബാലറ്റില്‍ ബെന്നറ്റിന്റെ പേരു കാണുമ്പോള്‍ ഓക്കാനിക്കുന്നവരുണ്ടാകുമെന്നുറപ്പായി. കുട്ടി സഖാക്കള്‍ രണ്ടും കല്പ്പിച്ചിറങ്ങി.
ആശയം ഇരുമ്പുലക്കയല്ല എന്ന് തെളിയിച്ച അദ്ഭുകുട്ടിയാണ് എ.പി. അബ്ദുള്ളകുട്ടി. രണ്ടുതവണ സിപിഎമ്മിനുവേണ്ടി പാര്‍ലമെന്റില്‍ പോയ അബ്ദുള്ളകുട്ടി ഇപ്പോള്‍ നിയമസഭയിലെത്തിയത് കോണ്‍ഗ്രസുകാരനായിട്ടാണ്. അബ്ദുള്ളകുട്ടിക്ക് ആശയത്തെക്കാള്‍ ആശ്രയം ആമാശയമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ആമാശയം മറ്റുള്ളവര്‍ക്കുമുണ്ടോ എന്ന് പരിശോധിച്ചതിന്റെ പേരിലാണിപ്പോള്‍ പൊല്ലാപ്പിലായത്. തന്റെ ആമാശയംവരെ തപ്പിയെന്ന സരിതയുടെ പരാതി അബ്ദുള്ളക്കുട്ടിയുടെ അസ്ഥിവാരം ഇളക്കുമെന്നുറപ്പായി. സ്വന്തം മണ്ഡലത്തില്‍നിന്നുതന്നെ തല്ലുവാങ്ങി അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പില്‍ ആശയം നോക്കേണ്ട. ആമാശയത്തെ സമാശ്വസിപ്പിച്ച് വിശ്രമിക്കാമെന്നാണ് പാര്‍ട്ടി തിട്ടൂരം.
സരിതയ്ക്ക് ഇത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് ഇപ്പോഴാണ് ബോധ്യപ്പെട്ടത്. സരിതയെ കള്ളിയെന്നുറപ്പിച്ച് മുള്ളില്‍ നിര്‍ത്തിയവര്‍ പോലും അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതിയില്‍ സത്യം കാണുന്നു. എന്നാല്‍ ഐഷാപോറ്റിയെ കുറിച്ചുള്ള അഭിപ്രായം അസത്യമെന്നുറപ്പിക്കാനും മടിയില്ല. ‘സരിതയെല്ലാം തുറന്നു പറയുമോ പറഞ്ഞാല്‍ കുടുങ്ങി’ എല്ലാം പറഞ്ഞാല്‍ കേരളമത് താങ്ങില്ല എന്നാണ് സരിത തന്നെ പറഞ്ഞത്. പരശുരാമന് മഴുവെറിഞ്ഞ് ഉയര്‍ത്തിക്കൊണ്ടുവന്ന കേരളം സരിത കടലിലേക്ക് തിരിച്ചിറക്കുമെന്ന്!
അറുപത്തിനാല് പേരുകളാണ് കുറിയേടത്ത് താത്രി പറഞ്ഞത്. 64 പേര്‍ക്കും ഭ്രഷ്ട് കല്പിച്ച സ്മാര്‍ത്ത വിചാരക്കാര്‍ അമ്പരന്ന ഒരു നിമിഷമുണ്ട്. 65-ാമതൊരാളുണ്ട.് അയാളുടെ പേരു പറഞ്ഞില്ല പകരം അദ്ദേഹം നല്കിയ പൊന്മോതിരം കാട്ടി ‘ഈ പേരും പറയണോ’ എന്ന് ചോദിച്ചതേയുള്ളൂ. സ്മാര്‍ത്ത വിചാരക്കാരെല്ലാം അന്ധാളിച്ചത്രെ. ‘മതി, മതി’. താത്രിയുടെ അപഥ സഞ്ചാരത്തിന് അഭിജ്ഞാന ശാകുന്തളവുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുമായിരുന്ന ആ മോതിരം ആരുടേതാണ്? പേരും പെരുമയുമുള്ള തമ്പുരന്റെതാണെന്ന് ചിലര്‍. അതല്ല സ്മാര്‍ത്തരില്‍ ചിലരുടെതാകാമെന്ന് മറ്റു ചിലര്‍.
സരിത 64 പേരുകളൊന്നും പറഞ്ഞില്ല. പേരുകള്‍ ഒരുപാട് ബാക്കിനില്‍ക്കുകയാണ്. “സരിതേ നിന്റെ പലഭാഗങ്ങളും നല്ല സോഫ്റ്റാണ്’ എന്ന് എസ്എംഎസ് അയച്ചതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. അവരുടെ പേരൊക്കെ കാണാമറയത്താണ്. ഓരോന്നോരോന്നായി പുറത്തെടുത്തേക്കാം. ഇന്ന് അബ്ദുള്ളക്കുട്ടി കിടുങ്ങി. നാളെ ആരൊക്കെ കിടുങ്ങുമെന്നാര്‍ക്കറിയാം. താത്രിക്കുട്ടിയുടെ 64 പേരില്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു, പൊതുസേവകരുണ്ടായിരുന്നു, ജഡ്ജിയുമുണ്ടായിരുന്നത്രെ. സരിതയുടെ പട്ടികയിലും ഇമ്മട്ടിലെല്ലാം കണ്ടേക്കുമെന്നാശിക്കാം. എല്ലാം പുറത്തുവരുമ്പോഴാണ് ആശയം പറയുന്നവര്‍ക്കും ആമാശയങ്ങളോടെത്ര ആശയെന്ന് വ്യക്തമാവുക.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: