ലോക്സഭാ തെരഞ്ഞെടുപ്പിന് കര്ട്ടന് ഉയരവേ കേരളത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമുഖം കരിവാളിക്കുകയാണ്. യുഡിഎഫ് എംഎല്‍എയായ അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തുവെന്ന് സോളാര്‍ വിവാദനായിക സരിതാ എസ്.നായര്‍ ആരോപിച്ചതിന് തൊട്ടുപുറകെ അബ്ദുള്ളക്കുട്ടിക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണവും ആ സംഭവം പത്ര-ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞതും പക്ഷേ യുഡിഎഫില്‍ ഒരു ചലനവും ഉണ്ടാക്കിയതായി കാണുന്നില്ല.
അബ്ദുള്ളക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐക്കാര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ സ്ഥിരമായി ലൈംഗികാരോപണം നേരിടേണ്ടിവരുന്നുവെന്ന വസ്തുത ‘പ്രബുദ്ധകേരള’ത്തിന് ഒട്ടും അഭിമാനകരമല്ല. കേരളത്തിലെ ആദ്യത്തെ പെണ്‍വാണിഭ കേസായ സൂര്യനെല്ലി മുതല്‍ ഇപ്പോഴത്തെ സോളാര്‍ സരിതാ വിവാദത്തില്‍വരെ ലൈംഗികാരോപണം നേരിടുന്നത് രാഷ്ട്രീയ പ്രമുഖര്‍ തന്നെയാണെന്ന വസ്തുത ലജ്ജാകരമാണ്. അബ്ദുള്ളക്കുട്ടിക്ക് പുറമെ സരിത മറ്റുചില നേതാക്കളുടെയും പേരുകള്‍ പറയുകയും ഇനിയും പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തത് രാഷ്ട്രീയ കേരളത്തിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ട് പിന്നീട് സരിത നിശബ്ദതയിലേക്ക് വഴുതിവീണു എന്നത് പല സംശയങ്ങള്‍ക്കും ഇടനല്കുന്നു. കേരളത്തിലെ യുഡിഎഫ് ഭരണം ഒന്നുകൊണ്ടും തൃപ്തികരമല്ല എന്നുള്ളതിന്റെ ഒരു വിദൂരദൃശ്യം മാത്രമാണിത്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഇപ്പോള്‍ ഹൈക്കോടതി പറഞ്ഞിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും ഉത്തരവാദിത്തമുണ്ടെന്നാണ്.
മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സസ്പെന്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ലേ എന്നാണ് കോടതിയുടെ ചോദ്യം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമായിരുന്നുവെന്നാണ് കോടതി പറഞ്ഞത്. അബ്ദുള്ളക്കുട്ടി വിവാദത്തില്‍ കോടതി നിരീക്ഷണം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. പിടിക്കപ്പെടുന്നതുവരെ തട്ടിപ്പുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്താനിടയായത് തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെ നിഷ്ക്രിയത്വം തന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന അരാജകത്വത്തിന് ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ചോദിച്ച കോടതി പൊതുപ്രവര്‍ത്തകന്റെ ധാര്‍മിക നിലവാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും പിടിക്കപ്പെടുന്നതുവരെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് മന്ത്രിമാരടക്കമുള്ളവരുടെ രീതിയെന്നും വിമര്‍ശിക്കുന്നു. സലിംരാജിന്റെ ഫോണാണ് മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഇത്ര നിശിതമായ വിമര്‍ശനത്തിനുശേഷവും മുഖ്യമന്ത്രി തന്റെ രാഷ്ട്രീയം തുടരുന്നു. സോളാര്‍ വിവാദത്തില്‍ സരിതയും ശ്രീധരന് നായരും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിത്യസന്ദര്‍ശകരായിരുന്നെന്ന വാര്‍ത്തതന്നെ അദ്ദേഹം പരിസരബോധമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത് ഭരണഘടനാ പദവിയില്‍ പ്രതിഷ്ഠിച്ച മുഖ്യമന്ത്രിയുടെ ചുമതല കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പരാതി സ്വീകരിക്കുന്നതില്‍ ഒതുങ്ങുന്നില്ല.
യുഡിഎഫ് എംഎല്‍എയായ അബ്ദുള്ളക്കുട്ടിയാണ് തന്നെ ഹോട്ടലില്‍ സോളാര്‍ കരാര്‍ നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായും അധിക്ഷേപിച്ചതായും സരിത ആരോപിക്കുന്നത്. അബ്ദുള്ളക്കുട്ടിക്കെതിരെ രോഷാകുലരായ ഡിവൈഎഫ്ഐക്കാര്‍ കയ്യേറ്റം നടത്തുകയും ചെയ്തു. സരിതാ നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ തിരുവനന്തപുരം വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടുകഴിഞ്ഞു. മൊഴി അട്ടിമറിക്കാനും ഉന്നതരെ രക്ഷിക്കാനുമുള്ള ഗൂഢാലോചന നടന്നുവെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പ്രഹസനമായി എന്നും സുരേന്ദ്രന് ആരോപിക്കുന്നു. ഇത് അടിവരയിടുന്നത് പൊതുപ്രവര്‍ത്തകന്റെ ധാര്‍മ്മിക നിലവാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്ന കോടതി നിരീക്ഷണത്തിനാണ്. രാഷ്ട്രീയ നേതാക്കളില്‍ ലൈംഗികാരോപണം നേരിടുന്നവരില്‍ ഇടത്-വലത് ഭേദമില്ല. സിപിഎം നേതാക്കളായ പി.ശശിയും ഗോപി കോട്ടമുറിക്കലും ജനതാദള്‍ നേതാവായ ജോസ് തെറ്റയിലും ലൈംഗികാരോപണ വിധേയരായിരുന്നു. സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെതിരെ പെണ്‍കുട്ടി ഇപ്പോഴും നിയമയുദ്ധം തുടരുകയാണ്. തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 1127 ബലാത്സംഗങ്ങളും 5624 ലൈംഗികാതിക്രമങ്ങളും നടക്കുന്ന കേരളത്തില്‍ ഒരു സിറ്റിംഗ് എംഎല്‍എയുടെ ലൈംഗികാക്രമണവും കണക്കില്പ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: