കൊച്ചി: കേരള സ്ട്രൈക്കേഴ്സ് താരങ്ങള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കിയ സംഭവം പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പാക്കാന്‍ സാധ്യത. ഇരുകൂട്ടര്‍ക്കും നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലാത്തതാണ് കാരണം.
കേരള സ്ട്രൈക്കേഴ്സുമായും ഇന്‍ഡിഗോയുമായും നെടുമ്പാശ്ശേരി പോലീസ് സംസാരിച്ചതിന്റെ വെളിച്ചത്തില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്ത് പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് ഇരുകൂട്ടരും താത്പര്യം പ്രകടിപ്പിച്ചത് എന്ന് നെടുമ്പാശ്ശേരി പോലീസ് പറഞ്ഞു. തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല.
എന്നാല്‍ അഞ്ച് നിബന്ധനകള്‍ കേരള സ്ട്രൈക്കേഴ്സ് മുന്നോട്ടു വെക്കുമെന്നാണ് സ്ട്രൈക്കേഴ്സ് പ്രതിനിധികളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ടിക്കറ്റ് ചാര്‍ജ്ജ് മടക്കി നല്‍കുകയും പരാതിക്കാരിയായ എയര്‍ഹോസ്റ്റസിനെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുമാണ് പ്രധാന ആവശ്യങ്ങള്‍. പരാതിക്കാരിയായ എയര്‍ഹോസ്റ്റസിനെ ഇതിനകം തന്നെ സര്‍വ്വീസില്‍ നിന്ന് നീക്കിയതായാണ് പറയുന്നത്. 30 യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത് കേരള സ്ട്രൈക്കേഴ്സിന്റെ ട്രാവല്‍ പാര്‍ട്ണര്‍ കൂടിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനിക്ക് വന്‍ നഷ്ടം വരുത്തിവയ്ക്കും എന്നതാണ് സര്‍വ്വീസില്‍ മാറ്റി നിര്‍ത്തിയതിന്റെ കാരണമായി ചൂണ്ടികാണിക്കുന്നത്.
പരസ്പരം ഉണ്ടായ തെറ്റിധാരണയുടെ പുറത്താണ് പ്രശ്നം തുടങ്ങിയതെന്നും സ്ട്രൈക്കേഴ്സ് താരങ്ങള്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇന്‍ഡിഗോയുടെ വിശദീകരണത്തില്‍ പറയുന്നുണ്ട്. ആ സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ വച്ച് തീര്‍ക്കാമായിരുന്ന പ്രശ്നം ഇത്തരത്തില്‍ വഷളാക്കിയതാണ് എയര്‍ ഹോസ്റ്റസിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്.
ഇന്‍ഡിഗോയുടെ 6 ഇ 314 വിമാനത്തിനുള്ളിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹൈദരാബാദില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) സെമി ഫൈനല്‍ മത്സരത്തിനായി പുറപ്പെട്ട ടീം അംഗങ്ങള്‍ ഡെമോ ചെയ്യുന്നതിനിടയില്‍ കളിയാക്കുന്ന തരത്തില്‍ കയ്യടിക്കുകയും, ചിരിക്കുകയും, കൂവിയും ജോലി തടസ്സപ്പെടുത്തി എന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: