കണ്ണൂര്‍: മുന്‍ എസ്എഫ്ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് എംഎഎല്‍എയുമായ എ.പി. അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ ഡിവൈഎഫ്ഐക്കാര്‍ കയ്യേറ്റം ചെയ്തു. ബലാത്സംഗ കേസില്‍ പെട്ട എംഎല്‍എ രാജിവെക്കണമെന്നും പോലീസ് അറസ്റ്റുചെയ്യണമെന്നു മാവശ്യപ്പെട്ടായിരുന്നു കയ്യേറ്റം. പ്രതിഷേധക്കാരും എംഎല്‍എയെ സംരക്ഷിക്കാനെത്തിയ പോലീസുകാരും തമ്മിലുള്ള പിടിവലികള്‍ക്കിടയില്‍ വീണ അബ്ദുള്ളക്കുട്ടിക്ക് പരിക്കേറ്റു.
സരിതാ എസ്. നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരേ ബലാല്സംഗക്കുറ്റമാരോപിച്ച് പരാതി നല്‍കിയിരുന്നു. പരാതിപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ സ്റ്റേഷനിലെ പോലീസ് കേസെടുക്കുകയും ചെയ്തു. അറസ്റ്റുചെയ്യേണ്ട വകുപ്പുകള്‍ ഉണ്ടായിട്ടും എംഎല്‍എയെ കണ്ടുകിട്ടാഞ്ഞതിനാലാണ് പോലീസ് നടപടി ഉണ്ടാകാഞ്ഞത്. അതിനിടെയാണ് തിരുവനന്തപുരത്തായിരുന്ന അബ്ദുള്ളക്കുട്ടി ഇന്നലെ രാവിലെ ജില്ലാ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയത്.
കണ്ണൂര്‍ പയ്യാമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ അബ്ദുളളക്കുട്ടി ഭക്ഷണം കഴിച്ച് കൊണ്ടിരിക്കേ ഉച്ചയ്ക്ക് 2.30 ഓടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറുകയായിരുന്നു. കേസിലെ പ്രതിയായ അബ്ദുളളക്കുട്ടിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യം വിളികളോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചാടിവീഴുകയായിരുന്നു. പോലീസും സ്ഥലത്തുണ്ടായിരുന്ന ചില കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധക്കാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. ഇതിനിടയില്‍ എംഎല്‍എയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിലത്ത് തളളിയിടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സണ്ണി ജോസഫ് എംഎല്‍എയും കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്ന് അബ്ദുളളക്കുട്ടിയെ രക്ഷപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതിനിടയില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിജു കണ്ടങ്കൈ ഉള്‍പ്പെടെ ഏതാനും ചിലര്‍ക്ക് നിസാരമായ പരിക്കേറ്റു. എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ പത്തോളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. പിന്നീട് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിച്ച് പ്രകടനം നടത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. പോലീസ് സംവിധാനം ശക്തിപ്പെടുത്തി.
സംഭവത്തെക്കുറിച്ചൊന്നും പറയാനില്ലെന്നും മാനസികമായും ശാരീരികമായ തളര്‍ന്നിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും സിപിഎം ജില്ലാ സിക്രട്ടറി പി.ജയരാജന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: