കോഴിക്കോട്: മാതാ അമൃതാനന്ദമയി മഠത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ചില മാധ്യമങ്ങളും, രാഷ്ട്രീയ കക്ഷികളും, മറ്റു സ്ഥാപിത താല്‍പ്പര്യക്കാരും രംഗത്ത് വരുന്നത് ആസൂത്രിതമായ വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ്ബാബു ചൂണ്ടിക്കാട്ടി.
അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ലജ്ജാകരമായ ഇത്തരം ആരോപണങ്ങള്‍ക്കെതിരെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ശക്തമായി പ്രതിഷേധിച്ചു.
അമ്മയുടെ എല്ലാ സദ്പ്രവര്ത്തനങ്ങള്ക്കും തീരദേശ ജനങ്ങളുടെ സര്‍വ പിന്തുണ ഉണ്ടാകുമെന്നും ഹൈന്ദവ നേതൃത്വങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നേരിടാന്‍ തീരദേശ ഹിന്ദുജനത മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ഇത്തരം ആസൂത്രിത ദുഷ്പ്രചരണങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹൈന്ദവ നേതൃത്വങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങളും ഗൂഢാലോചനകളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെ സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് രജനീഷ്ബാബു പ്രസ്താവനയില്‍ അറിയിച്ചു. തീരദേശത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളും കയറ്റിറക്കു തൊഴിലാളികളും കച്ചവടക്കാരും പൊതുസമൂഹവും ഹര്‍ത്താലില്‍ പൂര്ണ്ണപങ്കാളികളാകണമെന്നും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: