കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് പ്രവചിക്കുന്നവരാണ് സെഫോളജിസ്റ്റുകള്‍ അഥവാ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍. ഇവര്‍ നടത്തുന്ന അഭിപ്രായ സര്‍വെകളുടെയും എക്സിറ്റ് പോളുകളുടെയും ഫലങ്ങള്‍ അത്യപൂര്‍വം സന്ദര്‍ഭങ്ങളിലൊഴികെ ശരിയായി വരാറുമുണ്ട്. എന്നാല്‍ ഏത് അഭിപ്രായസര്‍വെകളെയും എക്സിറ്റ് പോളുകളെയും നിഷ്പ്രഭമാക്കി കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ വരുമെന്ന് കൃത്യമായി അറിയാവുന്നവരാണ് തമിഴ്നാട്ടിലെ വോട്ടര്‍മാര്‍. പകുതി കാര്യമായും പകുതി കളിയായുമാണ് ഇങ്ങനെ പറയാറുള്ളതെങ്കിലും തമിഴകത്തിന്റെ വിധിയെഴുത്ത് ഇക്കാര്യത്തില്‍ പിഴക്കാറില്ലെന്നതാണ് സത്യം.
സംശയമുള്ളവര്‍ക്ക് സമീപകാല രാഷ്ട്രീയ ചരിത്രം പരിശോധിച്ചു നോക്കാം. 1980ല്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് തമിഴ്നാട്ടില്‍ ജയിച്ചതും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയതും. 1984ലും 1991ലും തമിഴ്നാട്ടില്‍ വിജയം കൊയ്തതും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയതും എഐഎഡിഎംകെ-കോണ്‍ഗ്രസ് സഖ്യം. തുടര്‍ന്ന് കോണ്‍ഗ്രസ് പിളര്‍ന്ന് ജി.കെ.മൂപ്പനാരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട തമിഴ് മാനില കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പ് ജയിച്ചു. കേന്ദ്രത്തിലും ഈ സഖ്യം അധികാരം പങ്കിട്ടു. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം 1998ല്‍ ഇതേ വോട്ടര്‍മാര്‍തന്നെ തികച്ചും വ്യത്യസ്തമായ എഐഎഡിഎംകെ-ബിജെപി സഖ്യത്തെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ജയിപ്പിച്ച് കേന്ദ്രത്തില്‍ അധികാരത്തിലേറ്റി. 1999ല്‍ ഡിഎംകെ-ബിജെപി സഖ്യമാണ് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയത്. 2009ലും 2004ലും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യമാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. കേന്ദ്രം ഭരിക്കുക ആരാണെന്ന് ഇത്ര കൃത്യമായി തിരിച്ചറിയാന്‍ മറ്റൊരു സംസ്ഥാനത്തെയും വോട്ടര്മാര്ക്കാവില്ല.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്നത് ആരെന്ന് തമിഴ്നാട്ടിലെ ജനത ഇതിനകംതന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയിലേക്ക് ഇതുവരെ എതിര്‍പക്ഷത്തായിരുന്ന തമിഴ്നാട്ടിലെ പാര്‍ട്ടികള്‍ വരുന്നത് കാണുമ്പോള്‍ ഇക്കാര്യം ഉറപ്പിക്കാം. 2004ലും 2009ലും പറയത്തക്ക സഖ്യകക്ഷികളൊന്നുമില്ലാതെയാണ് തമിഴ്നാട്ടില്‍ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1999 മുതല്‍ 2004 വരെ കേന്ദ്രം ഭരിച്ച വാജ്പേയി സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഡിഎംകെ മറുകണ്ടം ചാടി കോണ്‍ഗ്രസിനൊപ്പം പോവുകയായിരുന്നു. സ്വാഭാവികമായും രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി പ്രതിപക്ഷത്തിരുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിയോടൊപ്പം ചേരാന്‍ ജയലളിതയുടെ എഐഎഡിഎംകെയും തയ്യാറായില്ല.
ഡിഎംകെയും എഐഎഡിഎംകെയും കേന്ദ്രീകരിച്ചാണ് പതിറ്റാണ്ടുകളായി തമിഴ്നാടിന്റെ ദ്രാവിഡ രാഷ്ട്രീയം വേര്‍തിരിഞ്ഞുകിടക്കുന്നത്. ചെറുകക്ഷികള്‍ക്ക് ഇവയില്‍ ഏതെങ്കിലുമൊന്നില്‍ ചേക്കേറേണ്ട അവസ്ഥയായിരുന്നു. മുന്‍കാലങ്ങളില്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് സഖ്യത്തിലൂടെയായിരുന്നു. എന്നാല്‍ പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോദിയുടെ വരവോടെ ഈ അവസ്ഥയ്ക്ക് നാടകീയമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദി പങ്കെടുത്ത റാലികളിലെ ജനപങ്കാളിത്തം തമിഴകത്തിന്റെ രാഷ്ട്രീയ മനസ്സില്‍ മൗലികമായ ചില മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ തെളിവായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അതിരുകള്‍ തട്ടിനീക്കുന്ന ജനമുന്നേറ്റത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. ബിജെപിയുടെ പരമ്പരാഗത സ്വാധീനമേഖലകളായ സംസ്ഥാനങ്ങളില്‍ മോദിക്ക് ലഭിക്കുന്ന അതേ അളവിലുള്ള സ്വീകാര്യതയാണ് തമിഴ്നാട്ടിലും ലഭിച്ചത്. തൃശ്ശിനാപ്പിള്ളിയിലും ചെന്നൈയിലുമൊക്കെ മോദിക്ക് ലഭിച്ച ആവേശകരമായ സ്വീകരണം ദല്‍ഹിയിലേക്കുള്ള ബിജെപിയുടെ വഴി തമിഴ്നാടിലൂടെയാണെന്ന തോന്നലുണ്ടാക്കി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ പിന്തുണച്ചുകൊണ്ട് രൂപപ്പെട്ട ‘നമോ പിറവി’ എന്ന പ്രസ്ഥാനം 200 സ്ഥലങ്ങളിലാണ് ‘ചായ് പെ ചര്‍ച്ച’ സംഘടിപ്പിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധപ്പെടാതെയാണ് ‘നമോ പിറവി’ രൂപീകരിച്ചത്. ‘നമോ ഗീതം’ എന്ന പേരില്‍ പുറത്തിറക്കിയ സിഡിക്ക് തമിഴ്നാട്ടില്‍ വന്‍ സ്വീകരണം ലഭിച്ചു. ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരൊക്കെ ആവേശത്തോടെയാണ് ഈ സംഘടനയുടെ ഭാഗമായത്. കേന്ദ്രത്തില്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്ന തമിഴ്ജനത മോദിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിന്റെ പ്രതിഫലനമായിരുന്നു ഇത്.
മറ്റിടങ്ങളിലേതുപോലെ തമിഴ്നാടിന്റെ രാഷ്ട്രീയവും നരേന്ദ്രമോദിക്ക് ഹൃദ്യസ്ഥമാണ്. 2013 സെപ്തംബറില്‍ തൃശ്ശിനാപ്പിള്ളിയിലെ റാലിയില്‍ പ്രസംഗിച്ച മോദി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനും ശ്രീലങ്കയുമൊക്കെ പിടിച്ചുകൊണ്ടുപോകുന്നതിനെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
“ഗുജറാത്ത് തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടുപോയ പാക്കിസ്ഥാന് ആറുമാസം മുതല്‍ ഒരു വര്‍ഷം ജയിലിലിട്ട് പീഡിപ്പിച്ചു. പാക്കിസ്ഥാന്റെ ഈ മാര്‍ഗം ശ്രീലങ്കയും പിന്തുടരുകയാണ്. ഈ പ്രശ്നം കടലിന്റെയല്ല, കേന്ദ്രം ഭരിക്കുന്നവരുടേതാണ്.” ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മലയാളികളായ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ പ്രശ്നം ഉന്നയിക്കാനും മോദി മറന്നില്ല. “ഇറ്റലിയില്‍ നിന്നുള്ളവര്‍ക്ക് 120 കോടി ജനങ്ങളുടെ രാജ്യത്തുവന്ന് കേരളതീരത്തുവെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊല്ലാന്‍ കഴിയുന്നു എന്നത് എന്നെ ഞെട്ടിക്കുന്നു” എന്നാണ് മോദി പറഞ്ഞത്.
2014 ഫെബ്രുവരി എട്ടിന് മോദി ചെന്നൈയില്‍ നടത്തിയ പ്രസംഗം ദേശീയതലത്തില്‍ ചലനങ്ങളുണ്ടാക്കി. യുപിഎ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നതിന് ധനമന്ത്രി പി.ചിദംബരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നതായിരുന്നു മോദിയുടെ പ്രസംഗം. “ദല്‍ഹിയില്‍ ഒരു കണക്കപ്പിള്ള മന്ത്രിയുണ്ട്. തമിഴ്നാട്ടുകാരനാണ്. പ്രിയപ്പെട്ട ധനമന്ത്രി, സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള അറിവ് പുസ്തകത്തില്‍നിന്ന് മാത്രം ലഭിക്കുന്നതല്ല. രാജ്യത്തിന്റെ ധനഃസ്ഥിതി എന്തുകൊണ്ടാണ് മോശമായതെന്ന് കണക്കപ്പിള്ള മന്ത്രി മറുപടി പറയണം. താങ്കള്‍ വന്നത് ഹാര്‍വാര്‍ഡില്‍ നിന്നാണ്. ഞങ്ങളാവത് ഹാര്ഡ്വര്ക്കില്നിന്നും”. മോദിയുടെ ഈ പരാമര്‍ശത്തോട് ധനമന്ത്രി ചിദംബരത്തിന് പ്രതികരിക്കേണ്ടി വന്നു.
എഐഎഡിഎംകെ ബിജെപിയുടെ സ്വഭാവിക സഖ്യകക്ഷിയായാണ് കണക്കാക്കപ്പെടുന്നത്. മുന്‍കാലങ്ങളില്‍ ഗുജറാത്തും നരേന്ദ്രമോദിയും അകാരണമായി വിമര്‍ശിക്കപ്പെട്ടപ്പോഴൊക്കെ പാര്‍ട്ടി നേതാവായ ജയലളിത പിന്തുണയുമായെത്തിയിട്ടുണ്ട്. ഗോവയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി മോദിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ കലവറയില്ലാതെ സ്വാഗതം ചെയ്തത് ജയലളിതയായിരുന്നു. മോദി തന്റെ നല്ല സുഹൃത്താണെന്നാണ് ജയലളിത അഭിപ്രായപ്പെട്ടത്. പക്ഷെ ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ജയ ഔദ്യോഗിക സഖ്യത്തിനില്ല. ഡിഎംകെയും ബിജെപിയുടെ മറുപക്ഷത്താണ്. എന്നാല്‍ അപ്രതീക്ഷിതമായ ചില കോണുകളില്‍നിന്ന് ബിജെപിക്കും മോദിക്കും ലഭിച്ച പിന്തുണ രാഷ്ട്രീയ വൃത്തങ്ങളില്‍ ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായാലും എഐഎഡിഎംകെക്കൊപ്പമോ ഡിഎംകെക്കൊപ്പമോ നിന്ന കക്ഷികളാണ് ഇപ്പോള്‍ ബിജെപിയോട് കൈകോര്‍ത്തിരിക്കുന്നത്. അഞ്ച് ശതമാനം വരുന്ന മുസ്ലിങ്ങളുടെ വോട്ടുബാങ്കില്‍ കണ്ണുവെച്ചാണ് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി ചേരാന്‍ ജയയും കരുണാനിധിയും മടിക്കുന്നത്. എന്നാല്‍ ‘ഓള് ഇന്ത്യ മുസ്ലിം മുന്നേറ്റ കഴകം’ എന്ന സംഘടന മോദിയെ പിന്തുണച്ച് രംഗത്തുവന്നത് ന്യൂനപക്ഷപ്രീണനം മുഖമുദ്രയാക്കിയ ദ്രാവിഡ പാര്‍ട്ടികളില്‍ അമ്പരപ്പ് സൃഷ്ടിക്കുകയുണ്ടായി.
തമിഴ് രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവായ വൈകോയുടെ എംഡിഎംകെയാണ് ബിജെപിയുമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യം സഖ്യമുണ്ടാക്കിയത്. ബിജെപിയുമായുള്ള വിജയസഖ്യം സംസ്ഥാന രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കുമെന്നാണ് വൈകോ പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ പ്രശ്നത്തില്‍ ബിജെപിക്കും എംഡിഎംകെക്കും ഒരുമിച്ചുനില്ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ പ്രശ്നങ്ങളിലും രണ്ട് പാര്‍ട്ടികള്‍ യോജിക്കണമെന്നില്ലെന്നും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നിറക്കണമെന്ന അടിസ്ഥാനപരമായ പ്രശ്നത്തില്‍ അഭിപ്രായവ്യത്യാസമില്ലെന്ന യാഥാര്‍ത്ഥ്യബോധമുള്ള പ്രതികരണമാണ് വൈകോയില്നിന്നുണ്ടായത്. എസ്.രാമദോസും അന്‍പുമണി രാമദോസും നേതൃത്വം നല്കുന്ന പട്ടാളിമക്കള്‍ കച്ചിയുടേതായിരുന്നു അടുത്ത ഊഴം. വണ്ണിയാര്‍ സമുദായത്തിലെ പ്രബലശക്തിയായ പിഎംകെയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് അലയന്‍സ് (എസ്ഡിഎ) എന്ന പേരില്‍ ഒരു വേദിയും നിലവിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പിന്തള്ളി പ്രധാന പ്രതിപക്ഷമായിത്തീര്ന്ന പ്രമുഖ സിനിമാതാരം വിജയ്കാന്തിന്റെ ഡിഎംഡികെയും ബിജെപിയുമായി സഖ്യത്തിലായതോടെ ജയക്കും കരുണാനിധിക്കും ബദലായി ഒരു മൂന്നാംമുന്നണിതന്നെ തമിഴ്നാട്ടില്‍ രൂപപ്പെട്ടിരിക്കുകയാണ്. ‘ക്യാപ്റ്റന്‍’ വിജയകാന്തിന്റെ ഡിഎംഡികെ 14 സീറ്റിലും ബിജെപിയും പിഎംകെയും ഒമ്പത് സീറ്റുവരെയും എംഡിഎംകെ അഞ്ച് സീറ്റുവരെയും മത്സരിക്കാനാണ് സാധ്യത. ഇന്ത്യന്‍ ജനനായക കക്ഷി, കോംഗ്ക്നാട് മുന്നേട്ര കഴകം, ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി എന്നീ ചെറുകക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു മഴവില്‍സഖ്യം തന്നെയാണിത്. പോണ്ടിച്ചേരിയിലെ ഓള് ഇന്ത്യ എന്‍ രംഗസ്വാമി കോണ്‍ഗ്രസുകൂടി എന്‍ഡിഎയുമായി ചേര്‍ന്നതോടെ ഈ സഖ്യത്തിന് തിളക്കമേറിയിരിക്കുകയാണ്.
ബിജെപിക്കും എന്‍ഡിഎക്കും നരേന്ദ്രമോദിക്കും വന്‍തോതില്‍ അനുകൂലമായിരിക്കും വിവിധ സംസ്ഥാനങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് പ്രവചിച്ച അഭിപ്രായ സര്‍വെകള്‍ തമിഴ്നാട്ടില്‍ ബിജെപി നേടാന്‍ പോകുന്ന സീറ്റിനെക്കുറിച്ച് താരതമ്യേന മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്ന മഴവില്‍ സഖ്യത്തിലൂടെ തമിഴകത്ത് ഒരു താമരക്കാലം ഉദയംകൊണ്ടിരിക്കുകയാണ്. ഈ സഖ്യം എന്‍ഡിഎക്ക് ഗണ്യമായ സീറ്റുകള്‍ നേടിക്കൊടുക്കുമെന്നും ഉറപ്പായിരിക്കുന്നു. തമിഴ്നാടിന്റെ രാഷ്ട്രീയഭാവിതന്നെ മറ്റൊന്നാക്കി മാറ്റാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്.
മുരളി പാറപ്പുറം
email:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: