എരുമേലി: പഞ്ചായത്ത് സെക്രട്ടറിയും സൂപ്രണ്ടും അവധിയെടുത്തതിനു പിന്നാലെ ചില ജീവനക്കാരെ ഇലക്ഷന് ജോലിക്ക് നിയോഗിച്ചതോടെ എരുമേലി പഞ്ചായത്തില്‍ ജീവനക്കാരില്ലാത്ത അവസ്ഥയായി. എന്നാല്‍ പകരം ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ നട്ടം തിരിയുന്ന പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ ഭരണസ്തംഭനമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഖരമാലിന്യസംസ്കരണം, ആയുര്‍വേദാശുപത്രി, അറവുശാല, പൊതുശ്മശാനം, ബസ് സ്റ്റാന്റ് നിര്മ്മാണ്, കുടിവെള്ളക്ഷാമം, ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് അടക്കം പഞ്ചായത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കുന്നതിനാല്‍ ഭരണസമിതി പരാജയപ്പെട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റടക്കം ജനപ്രതിനിധികള്‍ പോലും പഞ്ചായത്തിലെത്തുന്നില്ല. ജനങ്ങളുടെ അപേക്ഷകളിന്മേല് സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മാണമാരംഭിച്ച പല പദ്ധതികളും പാതിവഴിയിലെത്തി നില്‍ക്കുകയാണ്. പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ പഞ്ചായത്തിന് കഴിയുന്നുമില്ല.
ജീവനക്കാരുടെ കുറവും അമിതജോലിഭാരവും മൂലം പഞ്ചായത്തില്‍ ഓഡിറ്റ്പോലും നടത്താന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കേണ്ട പല പദ്ധതി ഫയലുകളും ധനസഹായങ്ങളും പഞ്ചായത്ത് വക നിര്‍മ്മാണ വികസന പദ്ധതികളും പാടെ അവതാളത്തിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പഞ്ചായത്ത് കമ്മറ്റിയുടെ പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ പോലും കഴിയുന്നില്ലെന്നും അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോട്ടം നടത്തുന്ന ഭരണസമിതി വികസനത്തിനായി വ്യാജപ്രചരണം നടത്തുകയാണെന്നും അവര്‍ പറഞ്ഞു.
പഞ്ചായത്തിന്റെ ഈ കെടുകാര്യസ്ഥതയ്ക്കെതിരെ നാളെ രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: