ഗൃഹാതുരത്വമെന്നാല് എനിക്ക് വേദനിക്കുന്ന ഓര്‍മകള്‍ മാത്രമല്ല, ആ വേദനയില്‍ മധുരം കലര്‍ത്തിയ സംഭവങ്ങളുടെ പുനര്‍ജനനം തരുന്ന ഒരു വികാരം കൂടിയാണ്. അതിനെ എങ്ങനെ വിശദീകരിക്കണമെന്ന് പറയാന്‍ എനിക്ക് ഭാഷയില്ല. രവീന്ദ്ര സംഗീതം ആസ്വദിച്ചിരുന്നപ്പോള്‍ അതില്‍ പലതും എന്റെ ഭര്‍ത്താവ് ഭാസ്ക്കരന്‍ പാടാറുള്ളതും അപ്പോള്‍ ഭാസ്ക്കരന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും എന്റെ ഓര്‍മയില്‍ വരും.
”ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം”
എന്ന വരികള്‍ എന്റെ ഹൃദയത്തില്‍ അലയടിക്കാറുണ്ട്. അടുത്തയിടെ വെങ്ങോലയിലെ റസിഡന്റ്സ് അസോസിയേഷന് എന്നെ ആദരിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ ഹൃദയം പിടഞ്ഞു. എന്റെ തറവാട് നിന്നിരുന്ന സ്ഥലത്ത് ഇന്ന് നാലോ അഞ്ചോ വീടുകള്‍ ഉണ്ടത്രെ. ഭാസ്ക്കരന്‍ പണിത സ്വപ്ന ബംഗ്ലാവ് ആ സ്ഥലം വാങ്ങിയവര്‍ ഇടിച്ചുനിരത്തിയപ്പോള്‍ ഭാസ്ക്കരന്‍ പറഞ്ഞ അവസാനത്തെ ആഗ്രഹം ഞാന്‍ ഓര്‍ത്തു; ”എന്നെ ഈ ഭാഗത്ത് ദഹിപ്പിക്കണം. എന്നാല്‍ അവിടെ കിടന്ന് എനിക്കെന്റെ വീട് കാണാമല്ലൊ”. പക്ഷേ അവര്‍ ആ സ്ഥലം പ്ലോട്ടുകളാക്കിയപ്പോള് ഭാസ്ക്കരനെ ദഹിപ്പിച്ചിരുന്ന സ്ഥലവും അപ്രത്യക്ഷമായി. ഞാന്‍ ഓടിനടന്നിരുന്ന പറമ്പും കുയിലുകള്‍ പാടിയിരുന്ന മാവുകളും നത്തും മൂങ്ങയും മൂളിയിരുന്ന സര്‍പ്പക്കാവും എല്ലാം പോയപ്പോള്‍ പിന്നെ ഞാന്‍ എന്തു കാണാനാണ് അവിടെ പോകുന്നത്! ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ദീര്‍ഘായുസ്സ് ശാപമാണ് എന്നെനിക്ക് തോന്നും.
പത്രപ്രവര്ത്തനാരംഭത്തിലേക്കും ഞാന്‍ തിരിഞ്ഞുനോക്കും. സന്തോഷത്തോടെ, നല്കിയ വാര്‍ത്തകളില്‍ അനുഭവപ്പെട്ട ത്രില്ലോടെ. അതെല്ലാം ഇന്നെനിക്ക് ഓര്‍മവരുന്നത് ഇത്തവണ എറണാകുളത്ത് തെരഞ്ഞെടുപ്പിന് നില്ക്കാന് ഉദ്ദേശിച്ച് ഇവിടെ എത്തിയ അനിതാ പ്രതാപ് എന്നെ കാണാന്‍ വന്നപ്പോഴാണ്. ഞാനും അനിതയും ഒരുമിച്ചാണ് ദല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ചേര്‍ന്നത്. ഞങ്ങളെ രണ്ടുപേരെയും സരസ്വതം എന്ന ഒരു വൃദ്ധന്റെ ഒപ്പം ലോക്കല്‍ വാര്‍ത്തകള്‍ സബ് ചെയ്യാന്‍ നിയോഗിച്ചു. എന്റെ തലക്കെട്ടോടെ ഒരൊറ്റ വാര്‍ത്തയും കേറിയില്ല എന്ന് ഞാന്‍ ഓര്‍ക്കുന്നു.
മൂന്നുമാസത്തിനുശേഷം ഞങ്ങളെ മെയിന്‍ ഡെസ്കിലേക്കിട്ടു. ഞാന്‍ റിപ്പോര്‍ട്ടിംഗ് ചോദിച്ചപ്പോള്‍ കൂമി കപൂര്‍ എന്ന ചീഫ് റിപ്പോര്‍ട്ടര്‍ എനിക്ക് ഹിന്ദി നല്ലപോലെ അറിയില്ല എന്നു പറഞ്ഞ് എന്റെ അപേക്ഷ നിരസിച്ചു. പക്ഷേ ഞാന്‍ അന്ന് ചെയ്ത സ്റ്റോറിയായിരുന്നു എയര്‍ ഹോസ്റ്റസ്സുകളെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിലെ അനീതി. ആ വിഷയം കോടതിയില്‍ വാദിച്ച മാര്‍ഗരറ്റ് ആല്വയുടേയും അഭിമുഖം ഞാന്‍ എടുത്തു. എന്റെ വാര്‍ത്ത വന്നതിന് ശേഷമാണ് എയര്‍ ഹോസ്റ്റസുമാര്‍ക്ക് വിവാഹിതരാവാനുള്ള വിലക്ക്നീങ്ങിയത്.
അന്ന് അനിതയുടേയും എന്റെയും ഹീറോ ആയിരുന്നു അരുണ്‍ ഷൂരി. അദ്ദഹമാണല്ലോ ആദ്യം അന്വേഷണാത്മക പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഞാന്‍ ഡെസ്കില്‍ തന്നെ തുടര്‍ന്നപ്പോള്‍ അനിത ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ശമ്പളം കുറവാണെന്ന് പറഞ്ഞ് തന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന ബാംഗ്ലൂരിലേക്ക് സ്ഥലംമാറ്റം വാങ്ങി. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്നാണ് അനിത ജേര്‍ണലിസം ഡിഗ്രി എടുത്തത്. അനിത അതുകഴിഞ്ഞ് സണ്‍ഡേയിലും ഔട്ട്ലുക്കിലും പിന്നീട് സിഎന്‍എന്നിലും പോയി. സിഎന്‍എന്നിനുവേണ്ടി താലിബാന് കൊടികുത്തിവാണിരുന്ന അഫ്ഗാനിസ്ഥാനില്‍ പര്‍ദ്ദയിട്ട് പോയത് ഞങ്ങളുടെ ഇടയില്‍ സംസാര വിഷയമായിരുന്നു. കാര്‍ഗില്‍ യുദ്ധം അനിതയും ബര്‍ക്ക ദത്തും റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു.
അനിതയുടെ ആദ്യത്തെ പ്രേമം റിപ്പോര്ട്ടിംഗിനോടാണെന്ന് ഞങ്ങളുടെ ന്യൂസ് എഡിറ്റര്‍ സക്സേന പറയുമായിരുന്നു; എന്റെയും. പക്ഷേ എനിക്ക് കൊച്ചിയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നശേഷമേ അത് സഫലീകരിക്കാന്‍ സാധിച്ചുള്ളൂ. വൈപ്പിന്‍ മദ്യദുരന്തം രാത്രിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ഞങ്ങളുടെ എഡിറ്റര്‍ ആയിരുന്ന എസ്കെ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന എസ്.കെ.അനന്തരാമന് എന്നെ കേരളത്തിലെ ആദ്യ വനിതാ റിപ്പോര്‍ട്ടര്‍ ആക്കിയത്. വൈപ്പിന്‍ ദുരന്തം ഞാന്‍ കവര്‍ ചെയ്തപ്പോള്‍ അനിത ‘ഔട്ട്ലുക്കി’ലായിരുന്നു. എന്റെ റിപ്പോര്‍ട്ട് വായിച്ചശേഷം അനിത കൊച്ചിയില്‍ വരുകയും ഞങ്ങള്‍ രണ്ടുപേരും കൂടി വൈപ്പിനില്‍ വീടുവീടാന്തരം കയറി മദ്യപിച്ച് കണ്ണ് നഷ്ടപ്പെട്ടവരുടേയും രോഗികളായവരുടേയും ഭാര്യമാരുടെ അഭിമുഖം എടുത്ത് റിപ്പോര്‍ട്ട് ചെയ്തു.
അന്ന് മുതല്‍ അഴിമതി അനിതയെ (എന്നെയും) പ്രക്ഷുബ്ധരാക്കിയിരുന്നു. വൈപ്പിന്‍ ദുരന്തം കോണ്ട്രാക്ടര് വ്യാജമദ്യം നല്കിയതിനാലായിരുന്നല്ലോ. അനിതയുടെ ധൈര്യം പത്രപ്രവര്‍ത്തകരുടെ ഇടയില്‍ അവളെ ഒരു ഇതിഹാസമാക്കി. അന്ന് മദ്യനിരോധനം നിലനിന്നിരുന്ന തമിഴ്നാട്ടില്‍ നിരോധനം എടുത്തുകളഞ്ഞതില്‍ അഴിമതി ഉണ്ടെന്ന് അനിത തുറന്നെഴുതി. എംജിആറിന് 30,000 ഫാന്‍ അസോസിയേഷനുകള്‍ ഉണ്ടായിരുന്നു. അവര്‍ അനിതയെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധത്തെപ്പറ്റിയും മിസോറാമിന്റെ ആഭ്യന്തര ജനായത്ത ഭരണത്തിനുവേണ്ടി ഉണ്ടായ കലാപത്തെക്കുറിച്ചും എല്ലാം അനിത ഡോക്യുമെന്ററി ചെയ്തു.
പക്ഷേ പത്രപ്രവര്‍ത്തക ലോകത്തെ അനിത ഞെട്ടിച്ചത് ആഭ്യന്തര കലാപം മൂര്‍ച്ഛിച്ച് വേലുപ്പിള്ള പ്രഭാകരന് ശ്രീലങ്ക വിഭജിച്ച് തമിഴര്‍ക്ക് വേറെ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടശേഷം ഒളിവില്‍ പോയപ്പോള്‍ അനിത പ്രഭാകരന്റെ ഒളിസ്ഥലത്തുപോയി അഭിമുഖം എടുത്തപ്പോഴാണ്. ഒരു പ്രാവശ്യമല്ല, 1983 ന് ശേഷം പല പ്രാവശ്യം. ‘ഐലന്റ് ഓഫ് ബ്ലഡ്’ എന്ന പുസ്തകവും അവര്‍ എഴുതി.
അനിത പത്രപ്രവര്‍ത്തകര്‍ക്ക് റോള്‍ മോഡലായി മാറി. ഞാനും അന്വേഷണാത്മക പത്രപ്രവര്‍ത്തനവും വ്യത്യസ്തമായ റിപ്പോര്‍ട്ടിംഗും ചെയ്യുന്ന വ്യക്തിയാണെങ്കിലും ഇന്ത്യന്‍ എക്സ്പ്രസിലായിരുന്നപ്പോള്‍ കോട്ടയത്തുനിന്നുള്ള റിപ്പോര്‍ട്ടുകളാണ് ചെയ്തത്. അന്ന് ഞാന്‍ ഒരു വികാരി അച്ചന് പത്താം ക്ലാസ് പാസ്സായ കുട്ടികളെ നഴ്സാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇറ്റലിയിലേക്ക് കടത്തി കന്യാസ്ത്രീകളാക്കിയിരുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തു. അത് ചലനം സൃഷ്ടിച്ചപ്പോള്‍ അച്ചനെ പള്ളി പുറത്താക്കി. അച്ചന് ഓരോ കന്യാസ്ത്രീയേയും വിദേശത്തേയ്ക്ക് കടത്തുന്നതിന് വന്‍ സംഖ്യ കൈപ്പറ്റിയിരുന്നു. എംജി യൂണിവേഴ്സിറ്റിയുടെ ചെറുവാണ്ടൂര്‍ കാംപസ് അച്ചന് ഈ അഴിമതി പണം കൊണ്ട് നിര്‍മിച്ചതാണ്.
അനിതയുടെ പ്രവര്‍ത്തനമേഖല വിപുലമായിരുന്നതിനാല് വ്യത്യസ്ത സ്റ്റോറികള്‍ ചെയ്യാന്‍ സാധിച്ചു. ഇന്ത്യന്‍ എക്സ്പ്രസില്‍ എനിക്ക് അഞ്ചു ജില്ലകളുണ്ടായിരുന്നതിനാല് കുറെ ഭേദപ്പെട്ട വാര്‍ത്തകള്‍ നല്കാന് സാധിച്ചിരുന്നു. അടുത്തയിടെ ഇപ്പോഴത്തെ ഇന്ത്യന്‍ എക്സ്പ്രസ് മാനേജരെ ഒരു ചടങ്ങില്‍ വച്ച് ഞാന്‍ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്റെ ഹൃദയം കുളിര്‍പ്പിച്ചു. ”.. ഇന്ത്യന്‍ എക്സ്പ്രസിന്റെ മുഖമായിരുന്നില്ലേ!” എന്നാണദ്ദേഹം പറഞ്ഞത്.
ഞാന്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തനം നിര്‍ത്തി ഇടയ്ക്ക് ഫ്രീലാന്ഡ്സര് ആയിരുന്നപ്പോഴാണ് ആറുകൊല്ലം മുമ്പ് അന്ന് ജന്മഭൂമി എംഡിയായിരുന്ന കുമ്മനം രാജശേഖരന് എന്നെ എഡിറ്റര്‍ പദവി നല്കി ജന്മഭൂമിയിലേക്ക് ക്ഷണിച്ചത്. മലയാള ഭാഷാ ജ്ഞാനം എനിക്ക് കുറവായിരുന്നെങ്കിലും ഒരു വെല്ലുവിളിപോലെ ഞാന്‍ അതേറ്റെടുത്തു. ആത്മകഥയായ ”നിലയ്ക്കാത്ത സിംഫണിയും” ഞാന്‍ മലയാളത്തിലെഴുതി. പത്താം ക്ലാസ് വരെ മാത്രം മലയാളം പഠിച്ച ഞാന്‍ ഈ ജോലി പരാതികളില്ലാതെ ചെയ്യുന്നതില്‍ ഈശ്വരനോട് നന്ദിയുള്ളവളാണ്.
ഇപ്പോള്‍ അനിത രാഷ്ട്രീയത്തിലേക്കിറങ്ങിയിരിക്കുകയാണ്. രാഷ്ട്രീയത്തിലെ അഴിമതിയാണ് അവരെ അതിന് പ്രകോപിപ്പിച്ചത്. ”ലീലയ്ക്കറിയാമോ ബോഫോഴ്സ് അഴിമതി വെറും 64 കോടിയായിരുന്നു. ടു-ജി സ്പെക്ട്രം അഴിമതി 1.7 ലക്ഷം കോടിയുടേതാണ്. ഇതിനെതിരെ എങ്ങനെ മിണ്ടാതിരിക്കാന്‍ സാധിക്കും. അതാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്”എന്ന് അനിത വിശദീകരിക്കുന്നു. പത്രപ്രവര്‍ത്തകര്‍ ഒരു അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ സംതൃപ്തി അടയുന്നു. രാഷ്ട്രീയ അഴിമതിയെപ്പറ്റി നിരന്തരം എഴുതുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ ഒരു തെരഞ്ഞെടുപ്പില്‍ നില്‍ക്കണം എന്ന് എനിക്ക് തോന്നാത്തത് എന്റെ ലിമിറ്റേഷന്‍ ആയിരിക്കാം.
സാറാ ജോസഫ്, അനിതാ പ്രതാപ്. തെരഞ്ഞെടുപ്പ് രംഗത്തെ വിഷയം അഴുകിയതാണെങ്കിലും ഇവരുടെ എല്ലാം സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പിന് ഗ്ലാമര്‍ നല്കുമെന്നുറപ്പാണ്. അനിതയും വ്യത്യസ്തയല്ല. അഴിമതിക്കെതിരെ തിളയ്ക്കുന്ന രക്തമാണ് അവരുടേത്. അതേസമയം ആംആദ്മിയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ എനിക്കാവുന്നില്ല. ഓരോ ദിവസം ചെല്ലുംതോറും ആ പാര്‍ട്ടിയുടെ രഹസ്യ അജണ്ട കൂടുതല്‍ കൂടുതല്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ സാന്നിദ്ധ്യം ശക്തമല്ല. ഉളള സ്ത്രീകള്‍ രാഷ്ട്രീയ മേലധികാരികളുടെ നാവുകള്‍ മാത്രമാണ്. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ മാറ്റം സംഭവിക്കുമെന്നും അവരാണ് കൂടുതല്‍ പ്രൊഡക്ടീവ് എന്നും ഇപ്പോഴത്തെ വ്യവസ്ഥിതി മാറണമെന്നും മറ്റുമായിരുന്നല്ലോ വനിതാദിന സന്ദേശം. സാറാ ജോസഫും അനിതയും മറ്റും ഈ അന്താരാഷ്ട്ര വനിതാദിന സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ ചെറിയതോതിലെങ്കിലും സംഭാവന നല്‍കുമെന്ന് നമുക്ക് പ്രത്യാശിക്കാം. പ്രത്യാശയാണല്ലോ ജീവിതം.
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: