കേരം തിങ്ങും കേരള നാട്ടിന് കേരം അഭിമാനമായി മാറുന്ന സ്ഥിതിയാണിപ്പോള്‍. തേങ്ങയ്ക്ക് ദിനേനെ വില കുതിച്ചു കയറുന്നു. വെളിച്ചെണ്ണയ്ക്കും അങ്ങനെ തന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് കേരകര്‍ഷകരെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരം തന്നെ.
അതേസമയം എല്ലാത്തിനും തീവിലയുള്ളപ്പോള്‍ തേങ്ങയും ആ വഴിക്കു തന്നെയായത് സാധാരണക്കാരെ സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കുമെന്നത് വേറെ കാര്യം. റബ്ബറിന്റെ കുതിച്ചു കേറുന്ന വിലയില്‍ മോഹിതരായി തെങ്ങ് വെട്ടി അവിടെ റബ്ബര്‍ വെച്ച കാലവുമുണ്ടായിരുന്നു. എന്നാല്‍ കേരകര്ഷകന് പണ്ടത്തെ അഭിമാനം വീണ്ടും കരഗതമാവുന്ന സ്ഥിതിയാണിപ്പോള്‍.
അതിനൊപ്പം നീര ചെത്താന്‍ കൂടി തയ്യാറായാല്‍ തെങ്ങുകൊണ്ട് ജീവിക്കാം എന്ന അവസ്ഥയുണ്ടാവും. ഇത്രയും കേരസമൃദ്ധിയുള്ള നാട്ടില്‍ തേങ്ങയും ഉപോല്‍പ്പന്നങ്ങളും വിപണിയില്‍ വേണ്ടത്ര മുമ്പന്തിയില്‍ എത്തിയിട്ടില്ല എന്നത് ദുഃഖകരമാണ്. അതിനൊരു പ്രതിവിധി എന്ന നിലയ്ക്കാണ് നീര ഉല്‍പ്പാദനം ലക്ഷ്യമിട്ടുള്ള പദ്ധതി. ഇത് നൂറ് ശതമാനം വിജയം കണ്ടില്ലെങ്കില്‍ കൂടി കേരകര്‍ഷകര്‍ക്ക് പിടിച്ചുനില്ക്കാന് വകുപ്പുണ്ട്. എന്നാല്‍ ആ വഴിക്ക് നീങ്ങി കേരകര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന സംവിധാനമല്ല നടക്കുന്നതെന്നറിയുന്നത് വേദനാജനകമാണ്. നീര ഉല്‍പ്പാദനത്തിനും വിപണനത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കടുത്ത നിബന്ധനകള്‍ തന്നെയാണ് കേരകര്‍ഷകരെ നിരാശപ്പെടുത്തുന്നത്.
നീര ഉല്‍പ്പാദനം തുടങ്ങിയാല്‍ കര്‍ഷകരേയും ഉല്‍പ്പാദക യൂണിറ്റുകളെയും അങ്ങേയറ്റം തളര്‍ത്തുന്ന നിബന്ധനകളാണുള്ളത്. എത്രയും വേഗം ഈ പദ്ധതി ഉപേക്ഷിക്കപ്പെടട്ടെ എന്ന തരത്തിലുള്ള നിബന്ധനകള്‍ ആരെ രക്ഷിക്കാനാണ് എന്ന് മനസ്സിലാവുന്നില്ല. കര്‍ഷകരുടെ മനസ്സുമടുപ്പിക്കുന്ന, ചുറ്റിക്കുന്ന വ്യവസ്ഥകളാണ് എക്സൈസ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കേരള നീര റൂള്‍സ് 2014 ലാണ് ഇതു സംബന്ധിച്ച നിബന്ധനകള്‍ ഉള്ളത്. അല്പം പോലും ലഹരിയുടെ അംശമില്ലാത്ത പാനീയമായാണ് നീര പാക്ക് ചെയ്ത് വിപണനത്തിന് എത്തിക്കേണ്ടത്. അതിനൊപ്പം ചക്കര, നീര കുറുക്കിയുണ്ടാക്കുന്ന പാനി എന്നിവയും വിപണിയില്‍ എത്തിക്കാം. പാനിയുടെയും ചക്കരയുടെയും കാര്യത്തില്‍ അത്ര വലിയ ബുദ്ധിമുട്ടില്ലെങ്കിലും നീരയുടെ ഉല്‍പ്പാദനത്തില്‍ കടുത്ത നിബന്ധനയാണുള്ളത്. ഇതാണ് കര്‍ഷകരിലും കര്‍ഷക സൊസൈറ്റികളിലും ആശങ്ക പടര്‍ത്തുന്നത്.
നീര ചെത്താനുള്ള അപേക്ഷ എക്സൈസ് വകുപ്പിനാണ് നല്‍കേണ്ടത്. അവര്‍ നമ്പറിട്ട് നല്കുന്ന തെങ്ങുകള്‍ മാത്രമേ ചെത്താനാവൂ. ഓരോ തെങ്ങിനും ഫീസുണ്ട്. നമ്പറിട്ടു നല്കുന്ന എല്ലാ തെങ്ങില്‍ നിന്നും നീര കിട്ടണമെന്നില്ല. ചെത്തിത്തുടങ്ങിയാലേ അതറിയാന്‍ കഴിയൂ. അപ്പോള്‍ വീണ്ടും എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. പഴയ നടപടിക്രമങ്ങള്‍ പാലിക്കണം. കൂടാതെ ചെത്തിയ നീര സംസ്കരണ യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിന് പെര്മൈറ്റ്ടുക്കുകയും വേണം. ലഹരിയുടെ പേരില്‍ കര്‍ഷകരെ പീഡിപ്പിക്കാനും കേസെടുത്ത് ബുദ്ധിമുട്ടിക്കാനും പറ്റുന്ന ഒട്ടേറെ വ്യവസ്ഥകളാണ് ഇപ്പോഴുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന കര്‍ഷകരുടെ ചോദ്യം എന്തിനാണിങ്ങനെയൊരു സംരംഭം എന്നാണ്.
സംസ്ഥാനത്തിന്റെ തനതായ ഒരു വിഭവം വിപണനത്തിനെത്തിക്കാന്‍ കുറ്റമറ്റ രീതിയിലുള്ള സംസ്കരണ, ശുദ്ധീകരണ സംവിധാനങ്ങള്‍ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കര്‍ഷകരെ അങ്ങേയറ്റം മുള്‍മുനയില്‍ നിര്‍ത്തി അതിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സ്വാഭാവികമായ എല്ലാ രീതികളും ഇല്ലാതാവുന്നു. മനംമടുത്ത കര്‍ഷകരും സൊസൈറ്റികളും ഇതില്‍ നിന്ന് പിന്മാറുന്നു. അവിടേക്ക് ബഹുരാഷ്ട്ര കുത്തകകളും മറ്റും കുതിച്ചെത്തുന്ന സ്ഥിതിയുണ്ടാകുന്നു. അടുത്ത മാസത്തോടെ മറ്റു രാജ്യങ്ങളില്‍ നിന്ന് നീരയും ഉപോല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിത്തുടങ്ങും. വന്‍ മുതല്‍മുടക്കിന് തയ്യാറാവുന്ന ബഹുരാഷ്ട്ര കുത്തകകള്‍ കമനീയമായ പാക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയാവും രംഗത്തെത്തുക. അതിനെ കിടപിടിക്കുന്ന തരത്തില്‍ തനതു നീരയും ഉപോല്‍പ്പന്നങ്ങളും സംസ്ഥാനത്ത് വിപണനം ചെയ്യാനാവുമോ എന്ന് കാര്യം സംശയമാണ്.
വമ്പന്‍ കമ്പനികളുമായി മത്സരിച്ച് മുന്നോട്ട് പോവണമെങ്കില്‍ സര്‍ക്കാറിന്റെ കൈത്താങ്ങ് ഉണ്ടായേ മതിയാവൂ. അതിനൊപ്പം കര്‍ഷകരോട് അനുകമ്പയുള്ള സമീപനവും ആശ്വാസ നടപടികളും വേണം. എന്നാല്‍ അതൊന്നും ഉണ്ടാവുന്നില്ല എന്നു മാത്രമല്ല മനപ്പൂര്‍വ്വം ഉപദ്രവിക്കുന്ന സമീപനങ്ങള്‍ക്ക് വഴി തുറന്നിടുകയും ചെയ്യുന്നു. നീരയ്ക്ക് വേണ്ടി വര്‍ഷങ്ങളായി കര്‍ഷകര്‍ മുറവിളികൂട്ടുകയായിരുന്നു. ഒടുവില്‍ അതിന് സര്‍ക്കാര്‍ അനുമതി കൊടുത്തു. എന്നാല്‍ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു പറയുന്നതു പോലെ കടലാസില്‍ എല്ലാം എഴുതിവെച്ചതു കൊണ്ടായില്ല. സംസ്ഥാനത്തെ തനതു വിഭവത്തിന് കഴിയുന്നത്ര പ്രോത്സാഹനവും വിപണിയും കണ്ടെത്തിക്കൊടുക്കാന്‍ കൂടി ഭരണകൂടം സന്നദ്ധമാവണം. ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങുന്നവരുടെ മുമ്പില്‍ കൈയാമവും കൈത്തോക്കുമായി നില്ക്കാന് ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടാവരുത്. അങ്ങനെ ഉദ്യോഗസ്ഥര്‍ പെരുമാറുമ്പോഴാണ് ‘പദ്ധതി നാണംകെടുത്തുന്നതാവരുത്’ എന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവരുന്നത്. ആത്മാര്‍ത്ഥത പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം പോര; നടപ്പാവുന്നതിന്റെ അവസാനഘട്ടം വരെ വേണ്ടിവരും.
കേരസമൃദ്ധിയാല് ഒരു നാട് തലയുയര്ത്തിപ്പിടിക്കുമ്പോള് അവിടുത്തെ ജനങ്ങള്‍ക്കും ഒപ്പം അഭിമാനമുണ്ടാവും. ആ അഭിമാനം ആരുടെ മുമ്പിലും അടിയറവെക്കാതിരിക്കാനുള്ള പ്രവര്‍ത്തന പദ്ധതിയാണ് വേണ്ടത്. കേരളത്തിന്റെ സ്വന്തം നീരയ്ക്ക് വന്‍ വിപണി കിട്ടണമെങ്കില്‍ അത്തരമൊരു ഉള്‍ക്കാഴ്ചയുള്ള നിലപാടും നടപടിയും സ്വീകരിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: