തിരുവനന്തപുരം: പിന്നാക്കക്കാരിയെ സ്റ്റേറ്റ് ലൈബ്രേറിയന്‍ തസ്തികയില്‍ നിയമിക്കാതിരിക്കാന്‍ ആസൂത്രിത നീക്കം. സ്റ്റേറ്റ് ലൈബ്രേറിയന്‍ വിരമിക്കുമ്പോള്‍ ഒഴിവുവരുന്ന തസ്തികയില്‍ ഏറ്റവും സീനിയറായ വ്യക്തിക്ക് സ്ഥാനക്കയറ്റം നല്കാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനു ഉന്നത വിദ്യാഭ്യാസവകുപ്പിലെ ഉന്നതരുടെ പിന്‍ബലവുമുണ്ട്. ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ തസ്തികയില്‍ ജോലി ചെയ്യുന്ന പി.കെ. ശോഭനയെ ഒഴിവാക്കാനാണ് നീക്കം.
ശോഭന 2001ല്‍ നേരിട്ട് ഗസറ്റഡ് തസ്തികയില്‍ നിയമിതയാവുകയായിരുന്നു. ഇപ്പോള്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ തസ്തികയിലാണെങ്കിലും ലൈബ്രേറിയന്റെ ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇത് സംബന്ധിച്ച പട്ടികജാതി വര്‍ഗ്ഗ നിയമസഭാ സമിതിയില്‍ പരാതി വന്നിരുന്നു. ശോഭനയ്ക്ക് ഒരു മാസത്തിനകം സൗകര്യങ്ങള്‍ നല്‍കണമെന്ന് സെപ്റ്റംബറില്‍ നിയമസഭാസമിതി ഉന്നത വിദ്യാഭ്യാസ അഡീഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ജോലിയില്‍ കയറിയപ്പോള്‍ ഡ്യൂട്ടി ലൈബ്രേറിയന്റെ സീറ്റുപോലും നല്‍കാതിരുന്നത് വിവാദമാവുകയും പട്ടികജാതി വര്ഗ്ഗസെല് ഇടപെടുകയും ചെയ്തിരുന്നു. സീനിയര്‍ ഡെപ്യൂട്ട് സ്റ്റേറ്റ് ലൈബ്രേറിയനായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും അവഗണനയാണ് ലഭിച്ചത്. ബൂക്ക് റൂമിന്റെ രണ്ട് ഷിഫ്റ്റുകളുടെയും നേതൃത്വം, വ്യാപന പ്രവര്‍ത്തനങ്ങളും ക്യാഷ് രജിസ്റ്ററിന്റെയും മേല്‍നോട്ടം, പ്രത്യേക ക്യാബിന് ഇവയും അനുവദിച്ചിരുന്നു. എന്നാല്‍ പ്രത്യേക ഉത്തരവിലൂടെ ശോഭനയെ 10വര്‍ഷം മുമ്പ് സര്‍വ്വീസില്‍ കയറിയപ്പോള്‍ ചെയ്തിരുന്ന ഡ്യൂട്ടി ലൈബ്രേറിയന്റെ ചുമതലകള്‍ കൊടുക്കുകയായിരുന്നു. 10 മുതല്‍ 5 വരെയുള്ള ഷിഫ്റ്റ് മാറ്റി രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കി. ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിക്കും ശോഭന പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. ഏറ്റവും ഒടുവില്‍ സീനിയറായ ശോഭനയെ സ്റ്റേറ്റ് ലൈബ്രേറിയനായി സ്ഥാനക്കയറ്റം നല്കാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: