കോട്ടയം: മാന്ത്രിക ഗ്രന്ഥങ്ങള്‍ കൈക്കലാക്കുന്നതിന് വേണ്ടി വീട്ടമ്മയെ കൊന്ന് കക്കൂസ് ടാങ്കില്‍ ഒളിപ്പിച്ച കേസിന്റെ വിചാരണ കോട്ടയം സ്പെഷ്യല്‍ കോടതി ജഡ്ജി പി ഷാജഹാന് മുമ്പാകെ ആരംഭിച്ചു. ഇന്നലെ ഒന്നുമുതല്‍ പത്ത് സാക്ഷികളെ വിസ്തരിച്ചു. കേസിലെ ഒന്നാം പ്രതി രാജനും നാലാം പ്രതി സുധീഷും തങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും, സുധീഷിന്റെ ബന്ധുവിന്റെ വസ്തുവില്‍പ്പന വേഗത്തിലാക്കുന്നതിന് മാന്ത്രിക വിദ്യകള്‍ ചെയ്യാന്‍ ഈരയില്‍ പോകുന്നതിനായി പ്രതികള്‍ കാര്‍ത്ത്യായനിയമ്മയെ 2007 സെപ്തംബര്‍ 18ന് ഈരയിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നും കാര്‍ത്യായനിയമ്മയുടെ മകന് പ്രസാദ്, ഭാര്യ സുഭദ്ര എന്നിവര്‍ കോടതിയില്‍ മൊഴി നല്കി. തൃക്കൊടിത്താനം സ്വദേശികളായപാര്‍വ്വതിഭവനില്‍ രാജന്, ഉറവയില്‍ വീട്ടില്‍ അനില്‍കുമാര്‍, കോട്ടയം പുത്തനങ്ങാടി കണ്ണാട്ട് വീട്ടില്‍ ഷെജി, പായിപ്പാട് ഗുരുനിവാസില്‍ സുധീഷ്, ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ താജുദ്ദീന് എന്നിവരാണ് കേസിലെ പ്രതികള്‍. ഇന്ന് 11 മുതല്‍ 20 വരെയുള്ള സാക്ഷികളെ വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി ജോര്‍ജുകുട്ടി ചിറയില്‍ ഹാജരായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സുരേഷ് ബാബു തോമസ്, അഡ്വ. ബോബന് ടി തെക്കേല്‍, അഡ്വ. കെ പി സുരേഷ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: