ധനമന്ത്രി പി. ചിദംബരം പാര്‍ലമെന്റിലവതരിപ്പിച്ച ഇടക്കാല ബജറ്റ് ‘നാലു മാസത്തെ ആയുസ്സുമാത്രമുള്ള ഒരു തെരഞ്ഞെടുപ്പ് പ്രസംഗമായിരുന്നെങ്കിലും അധികാരത്തില്‍ ഒരിക്കലും തിരിച്ചെത്തില്ലെന്ന വിളംബരമായും അതു മാറിയോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ പലരുടെയും ഇപ്പോഴത്തെ ആശങ്ക. ചിദംബരം അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ ഏറ്റവും വലിയ നേട്ടമായി എണ്ണുന്നത് ധനക്കമ്മി 4.6 ശതമാനമായി കുറച്ചുവെന്നതാണ്. എന്നാല്‍ എന്താണ് സത്യം. വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ അതു ബോദ്ധ്യപ്പെടും. ഒറ്റ വാചകത്തില്‍പ്പറഞ്ഞാല്‍ പദ്ധതി ചെലവും സബ്സിഡിയും വെട്ടിക്കുറച്ചും കടബാദ്ധ്യതകളില്‍ നിന്നൊഴിഞ്ഞുമാറിയും, കടമെടുത്തുമാണ് ധനക്കമ്മി 4.6 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.
നാടിന്റെ സമഗ്രമായ വികസനം ഉറപ്പുവരുത്താന്‍ ഊന്നല്‍ നല്‍കേണ്ട വിവിധ മേഖലകള്‍ക്കായി വകയിരുത്തിയ തുകയാണ് യാതൊരു തത്വദീക്ഷയും കൂടാതെ ധനമന്ത്രി വെട്ടിക്കുറച്ച ഗ്രാമവികസനം 5792 കോടി, സാമൂഹ്യ വികസനം 28640 കോടി, വ്യവസായം 11843 കോടി, ആരോഗ്യം 7000 കോടി, സാമൂഹ്യക്ഷേം 1000 കോടി, ജലസേചനം 800 കോടി, ഉപരിതല ഗതാഗതം 24352 കോടി, വിദ്യാഭ്യാസം 400 കോടി, ഇപ്രകാരം വിവിധ മേഖലകളിലെ പദ്ധതിച്ചെലവുകള്‍ക്കായി വകയിരുത്തിയ 79790 കോടി രൂപയാണ് ധനമന്ത്രി വെട്ടിക്കുറച്ചത്. രണ്ടാമതായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എണ്ണക്കമ്പനികള്‍ക്കും, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്കും സബ്സിഡി ഇനത്തില്‍ കൊടുത്തുവീട്ടാന്‍ ബാദ്ധ്യതപ്പെട്ട 1.2 ലക്ഷം കോടി രൂപ സമര്‍ത്ഥമായി ധനകാര്യ മന്ത്രി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു. തല്ക്കാലം കടമെടുത്തു പരിഹാരം കണ്ടു കൊള്ളാനായിരുന്നു ഉപദേശം. കടംകൊണ്ട കോടികള്‍ ഇതിനെല്ലാം പുറമെയാണ്. ധനക്കമ്മി കുറയ്ക്കുന്നത് ഇപ്രകാരമെങ്കില്‍ അതിന് ധനതത്വശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയണമെന്നില്ല.
ധനമന്ത്രി തന്നെ ഉദ്ഘോഷിക്കുംവിധം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പരിജ്ഞാനവും വേണ്ട. ബജറ്റ് നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും കൂടുതല്‍ ചര്‍ച്ചയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അതും കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്.
റവന്യൂകമ്മി പൂജ്യം ശതമാനത്തിലെത്തിക്കുമെന്ന് ചിദംബരം വീമ്പു പറഞ്ഞിരുന്നതാണ്. എന്നാല്‍ റവന്യൂ കമ്മി 3 ശതമാനമായി തുടരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ആദ്യഘട്ടത്തില്‍ 85,584 കോടിയും രണ്ടാം ഘട്ടത്തില്‍ 92,060 കോടി രൂപയും സബ്സിഡിയായി നല്‍കണം.
ബജറ്റില്‍ ഇതേക്കുറിച്ചൊരു പരാമര്‍ശവും മഷിയിട്ടു നോക്കിയാല്‍പ്പോലും കാണില്ല. ഇതിനായി കണ്ടെത്തേണ്ട 14 കോടി ടണ്‍ ഭക്ഷ്യധാന്യം എവിടെ നിന്നു കണ്ടെത്തുമെന്ന് കണ്ടുതന്നെ അറിയണം. ചുരുക്കത്തില്‍ കയ്യൊതുക്കവും യാഥാര്‍ത്ഥ്യ ബോധവും തൊട്ടുതീണ്ടാത്ത ഈ ഇടക്കാല ബജറ്റ് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ മുന്നോട്ടുവെക്കുന്നില്ല. എന്നുമാത്രമല്ല ഈ ബജറ്റ് രാജ്യം ഇന്നുവരെ കാണാത്ത വളര്‍ച്ചാ മുരടിപ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്യും. വാജ്പേയി സര്‍ക്കാരില്‍ നിന്ന് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 9 ശതമാനം ആയിരുന്നു. ധനമന്ത്രിമാരായായിരുന്ന യശ്വന്ത് സിന്‍ഹയും ജസ്വന്ത്സിംഗുമായിരുന്നു ഈ നേട്ടത്തിന്റെ പ്രമുഖ ശില്പികള്. 2008-09 ആവുമ്പോഴേക്കും വളര്‍ച്ചാ നിരക്ക് 6.70 ശതമാനം ആയി ഇടിഞ്ഞു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുമെന്ന് വീമ്പുപറഞ്ഞവര്‍ പകുതിപോലും പിന്നിടാനാവാതെ നാണംകെട്ട് നില്‍ക്കുകയാണ്.
രാജ്യമിന്ന് അഭിമുഖീകരിക്കുന്ന രൂക്ഷമായ വിലക്കയറ്റവും അഴിമതിയും അഭിസംബോധന ചെയ്യുന്നതിലും ഈ ബജറ്റ് പൂര്‍ണ്ണമായും പരാജയമായിരുന്നു. മികച്ച മണ്‍സൂണ്‍ നല്കിയ വിളവെടുപ്പ് കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് 46 ശതമാനത്തിലേക്കുയര്ത്തുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 2012-13 ല്‍ 255.36 ദശലക്ഷം ടണ്ണായിരുന്നത് 2013-14 ല്‍ 263 ദശലക്ഷം ടണ്ണായി ഭക്ഷ്യോല്‍പ്പാദനം ഉയര്‍ന്നുവെന്ന് അഭിമാനത്തോടെ പ്രസ്താവിക്കുമ്പോഴും എല്ലാ അതിരുകളും ലംഘിക്കുന്ന വിലക്കയറ്റത്തെക്കുറിച്ച് മന്ത്രി മൗനം പാലിക്കുന്നു ! തുടക്കത്തില്‍ പറഞ്ഞതുപോലെ കാര്‍ഷിക മേഖലയില്‍ ഒരു കുതിച്ചുചാട്ടം യാഥാര്‍ത്ഥ്യമായിട്ടുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ നമുക്ക് അനുഭവപ്പെടണം. ഒന്നാമതായി കര്ഷകന് ഉല്‍പ്പാദനച്ചെലവിനനുസൃതമായി വിളകള്‍ക്ക് ന്യായ വില കിട്ടണം. രണ്ടാമതായി ഭക്ഷ്യ സാധനങ്ങള്‍ക്ക് വില കുറയണം. ഫലത്തില്‍ രണ്ടുമില്ല. ഒരു ഭാഗത്ത് കടംകൊണ്ട് മുടിഞ്ഞ കര്ഷകന് ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ മറു ഭാഗത്ത് ഭക്ഷ്യ ധാന്യങ്ങളുടെ വിലനിലവാരം സര്‍വകാല റിക്കാര്‍ഡുകളും ഭേദിക്കുന്നു. ഇന്ധന നിരക്ക് വര്‍ദ്ധനവ് വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് എണ്ണ പകരുകയാണ്. കൊള്ളസംഘങ്ങളായി മാറിയ എണ്ണക്കമ്പനികള്‍ക്ക് ഈ സര്‍ക്കാര്‍ വില നിര്‍ണ്ണയാവകാശം അടിയറവച്ചിരിക്കുകയാണ്. അടിയന്തരഘട്ടത്തില്പ്പോലും വിപണിയിലിടപെടാനുള്ള അവകാശമാണ് ഇതുവഴി സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയിരിക്കുന്നത്. പൊതുജനം വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ മുങ്ങിത്താഴുമ്പോഴും അധികാരത്തില്‍ വന്നാല്‍ 100 ദിവസം കൊണ്ട് വില നിയന്ത്രിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുകയാണ്. ചിദംബരത്തിന്റെ ബജറ്റ് പുറത്തുവന്നതോടെ എണ്ണക്കമ്പനികള്‍ക്ക് മൂക്കുകയറിടുമെന്ന പ്രത്യാശയും അസ്ഥാനത്തായി.
ആദ്യ ബജറ്റിന്റെ 58 ശതമാനം കാര്‍ഷിക ഗ്രാമീണ മേഖലക്കായി മാറ്റിവച്ച വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പിന്നിട്ട ഒരു പതിറ്റാണ്ടുകൊണ്ട് യുപിഎ സര്‍ക്കാര്‍ തകര്‍ത്തെറിയുകയായിരുന്നു. 1999 മുതല്‍ 2004 വരെ നീണ്ടുനിന്ന എന്‍ഡിഎ ഭരണകാലത്ത് പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ചൊരു പരാമര്‍ശം പോലുമുണ്ടായില്ല. വിശപ്പടക്കാന്‍ വിദേശരാജ്യങ്ങളുടെ പടിവാതില്ക്കല് പോയി കുത്തുപാളയെടുത്തു നിന്ന ഒരു രാജ്യം ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ചുവെന്നു മാത്രമല്ല മിച്ചധാന്യം കയറ്റുമതി ചെയ്ത് വിദേശനാണ്യശേഖരം പെരുപ്പിച്ചതിനും ചരിത്രം സാക്ഷി. എന്നാല്‍ അവിടെനിന്നും ഇന്നു പുറത്തുവരുന്ന ചിത്രം ഏറെ നിരാശാജനകമാണ്. കാര്‍ഷിക മേഖലയെ പാടെ അവഗണിച്ച മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ നിലപാട് പ്രകടമായി പ്രതിഫലിക്കുന്ന ഒന്നായി ഈ ബജറ്റ് മാറി. 2013-14 ബജറ്റില്‍ മൊത്തം ദേശീയ വരുമാത്തിന്റെ 17 ശതമാനം സംഭാവന ചെയ്ത കാര്‍ഷിക മേഖലക്കായി വകയിരുത്തിയ ഭീമമായ തുകയാണ് ധനക്കമ്മി കുറക്കാനായി വെട്ടിക്കുറച്ചത്. അതൊടൊപ്പം കര്‍ഷകര്‍ പിടിച്ചു നില്‍ക്കാനായി ആശ്രയിച്ച സബ്സിഡികളും നിര്‍ത്തലാക്കി. ചുരുക്കത്തില്‍ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും താല്പര്യം സംരക്ഷിക്കുന്ന ലക്ഷണമൊത്ത ബജറ്റായി ചിദംബരത്തിന്റെ ബജറ്റ് മാറി. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യനയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനമനുസരിച്ച് ദാരിദ്ര്യനിര്‍മ്മാര്‍ജനം ചെയ്യുന്നതില്‍ ഏറ്റവും പുറകില്‍ നില്ക്കുന്ന രാജ്യമാണ് നമ്മുടേത്. പ്ലാനിംഗ് ബോര്‍ഡ് അംഗീകരിച്ച ടെന്‍ഡുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ 37 ശതമാനം പേര് ദാരിദ്ര്യരേഖക്ക് താഴെയാണ്. ഒപ്പം കൊടും വിശപ്പനുഭവിക്കുന്ന 79 രാജ്യങ്ങളില്‍ ഒന്നും. ലോകബാങ്ക് താല്‍പ്പര്യം മുറുകെ പിടിക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ ഈ ദ്രോഹ ബജറ്റുകള്‍ രാജ്യത്തെ കൊണ്ടുവന്നെത്തിച്ചിരിക്കുന്നതിവിടെയാണ്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന മറ്റൊരു ഘടകമാണ് വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം. അര്‍ഹിക്കുന്ന ഗൗരവത്തോടെ ഈ വിഷയത്തെ കാണാതെ തലോടി കടന്നുപോകാനാണ് വകുപ്പു മന്ത്രി തയ്യാറായത്. കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ആവശ്യമായ ഫലപ്രദമായ നടപടികളൊന്നും ബജറ്റിലില്ല. സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് 30 ലക്ഷം കോടി രൂപ വിദേശത്തേക്ക് കടത്തിയിരിക്കുന്നുവെന്നാണ്. അന്തര്‍ദേശീയ തലത്തില്‍ കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമാകുമ്പോഴും ഇന്ത്യ നിഷ്ക്രിയത്വം പാലിക്കുന്നു. സുപ്രീം കോടതി വിരല്‍ ചൂണ്ടിയ ഹസന് അലി ഖാന്റെ മാത്രം വിദേശ നിക്ഷേപം 36000 കോടി വരുമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്മാര് തന്നെ വെളിപ്പെടുത്തിയതാണ്. കൊള്ളക്കാരെ കണ്ടെത്തി കൊള്ളപ്പണം തിരിച്ചുപിടിക്കാന്‍ ആവശ്യമായ നടപടികള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കൊളളക്കാരുടെയും സമ്പന്നന്മാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ലക്ഷണമൊത്തൊരു ബജറ്റ്. അതു കൊണ്ടുതന്നെയാണല്ലോ 2012-13 ലെ ബജറ്റില്‍ വന്‍ കോര്‍പ്പറേറ്റുകള്‍ക്കായി 5,73,627 കോടി രൂപയുടെ നികുതിയിളവ് അനുവദിച്ചത്. ഇപ്രാവശ്യമാണെങ്കില്‍ ആഡംബര കാറുകളുടെ നികുതി 30 ശതമാനം എന്നത് 20 ശതമാനം ആക്കി കുറച്ച് സമ്പന്നരുടെ പോക്കറ്റ് വീര്‍പ്പിക്കാനും ചിദംബരം മറന്നില്ല. അതോടൊപ്പം ഏറ്റവും വലിയ തൊഴില്‍ ദാനമേഖലകളായ നിര്‍മ്മാണ സേവന മേഖലകളും പാടേ അവഗണിക്കപ്പെട്ടു.
കേരളത്തിലേക്കു കടക്കുമ്പോള്‍ ബജറ്റില്‍ സ്വപ്ന പദ്ധതികളെല്ലാം പാടേ അവഗണിക്കപ്പെട്ടു. എട്ട് കേന്ദ്ര മന്ത്രിമാര്‍-കേന്ദ്രവും കേരളവും കോണ്‍ഗ്രസ് ഭരിക്കുന്നു. അപ്പോഴും ഫലം നിരാശ മാത്രം. മാണി ബജറ്റിന്റെ അനുബന്ധമായി ചിദംബരത്തിന്റെ ബജറ്റും മാറി. ഇന്ത്യയിലെ തുറമുഖങ്ങള്‍ക്കെല്ലാം ചിദംബരം സജീവ പരിഗണന നല്കിയപ്പോള് കേരളം പ്രതീക്ഷയോടെ നോക്കിയ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പരാമര്‍ശം പോലുമുണ്ടായില്ല. കൊച്ചി മെട്രോക്ക് അനുവദിച്ചതാവട്ടെ വെറും 462 കോടി. ഇതില്‍ കേന്ദ്ര വിഹിതം 233 കോടി മാത്രമാണ്; ശേഷിക്കുന്ന 228 കോടി വായ്പയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന റബ്ബര്‍ കര്‍ഷകരും നിരാശരായി. റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതി നയത്തില്‍ മാറ്റത്തിന്റെ ലാഞ്ഛന പോലും ഉണ്ടായില്ല.
ടയര്‍ ലോബിയുടെ ആധിപത്യം കേര കര്ഷകരെപ്പോലെ റബ്ബര്‍ കര്‍ഷകരും കൃഷി ഭൂമി ഉപേക്ഷിക്കുന്നിടത്തേക്കാണ് നീങ്ങുന്നത്. ഫാക്ടും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും പാടേ അവഗണിക്കപ്പെട്ടു. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അന്താരാഷ്ട്ര ഗവേഷണ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട്…. അവഗണനയുടെ പട്ടിക നീളുകയാണ്. ചുരുക്കത്തില്‍ മനുഷ്യ മുഖവും ദിശാബോധവുമില്ലാത്ത രാജ്യം നേരിടുന്ന വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടുന്ന ഒന്നായി ചിദംബരത്തിന്റെ ബജറ്റ് തരംതാഴ്ന്നു പോയി. അങ്ങനെ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പുവരുത്താന്‍ ചിദംബരത്തിന്റെ ബജറ്റും ഒരുകൈ സഹായിക്കുന്നു.
കെ.പി. ശ്രീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: