സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം. സ്വാതന്ത്ര്യപൂര്‍വ രാഷ്ട്രീയ നിലപാടുകളില്‍നിന്നും ആദര്‍ശങ്ങളില്‍നിന്നും നയപരമായി വ്യതിചലിക്കുമ്പോഴും അക്കാര്യം പുറമേക്ക് വ്യക്തമാക്കാന്‍ മടിച്ചിരുന്ന നെഹ്റുവിയന്‍ കാലഘട്ടമാണ് ആദ്യത്തേത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോടും ആശയങ്ങളോടും പ്രതിപത്തിയുണ്ടെന്ന് പുറമെക്കെങ്കിലും നടിക്കേണ്ടത് ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യമായിരുന്നു. ദേശീയതലത്തില്‍ തലയെടുപ്പുള്ള ഒരു ഡസനിലേറെ നേതാക്കളെങ്കിലും 1950 ന് മുന്‍പ് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ സംവിധാനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിന്റെ ഏകനേതാവ് എന്ന നിലയിലേക്ക് മാറുന്നതിനും മറ്റ് നേതാക്കള്‍ അപ്രസക്തരാകുന്നതിനും ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു.
ഡോ.രാജേന്ദ്ര പ്രസാദും സര്‍ദാര്‍ പട്ടേലും മുതല്‍ കാമരാജ് വരെയുള്ള നേതൃനിരയെ അപ്രസക്തരാക്കിയാണ് നെഹ്റു കോണ്‍ഗ്രസിന്റെ ഏക നേതാവ് എന്ന നിലയിലേക്ക് ഉയര്‍ന്നത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന ദേശീയ വികാരത്തോടൊപ്പം സഞ്ചരിക്കുന്നു എന്ന തോന്നലുകള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ നെഹ്റു സ്വന്തമായ രാഷ്ട്രീയ ലൈന്‍ സൃഷ്ടിക്കുകയായിരുന്നു. 1950 മുതല്‍ 1964 ല്‍ നെഹ്റു അന്തരിക്കുന്നതുവരെ നെഹ്റുവിന്റെ ഈ ഏകാധിപത്യം കോണ്‍ഗ്രസില്‍ തുടരുകയും ചെയ്തു.
ജവഹര്‍ലാല്‍ നെഹ്റുവിനുശേഷം കോണ്‍ഗ്രസിന്റേയും രാജ്യത്തിന്റെയും നിയന്ത്രണമേറ്റെടുത്ത ഇന്ദിരയുടെ കാലഘട്ടമായിരുന്നു അടുത്തത്. നെഹ്റുവിന്റെ മുഖംമൂടികള്‍ പോലും ഇന്ദിരക്ക് ആവശ്യമുണ്ടായിരുന്നില്ല. ഒരു ദേശീയ പ്രസ്ഥാനമെന്ന നിലയില്‍നിന്നും കോണ്‍ഗ്രസ് മൂല്യങ്ങളും ആദര്‍ശങ്ങളും നഷ്ടമായ ഒരാള്‍ക്കൂട്ടമായി അധഃപതിക്കുന്നത് ഈ കാലഘട്ടത്തിലാണ്. രാജ്യ തലസ്ഥാനം ഉപജാപകരുടേയും സ്തുതിപാഠകരുടേയും സംഘങ്ങളെക്കൊണ്ട് നിറയുകയും ഇന്ദിര ഒരു രാഷ്ട്രീയ നേതാവിനപ്പുറം ബിംബവത്കരിക്കപ്പെടുകയും ചെയ്തത് ഇക്കാലത്താണ്. മൂന്നാമത്തെ കാലഘട്ടം 90 കള്‍ക്കുശേഷമാണ് ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ രാജീവ് ഗാന്ധിയുടെ വധത്തിനുശേഷം. ദയനീയമായ നേതൃപ്രതിസന്ധിയായിരുന്നു ആ പാര്‍ട്ടിയെ കാത്തിരുന്നത്. ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തനപാരമ്പര്യമുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം രാജീവിന്റെ വിധവയുടെ വീടിനുമുന്നില്‍ ‘തങ്ങളെ രക്ഷിക്കൂ’ എന്നഭ്യര്‍ത്ഥിച്ച് വിലപിക്കുന്ന രംഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തേയും വലിയ കോമാളിക്കാഴ്ചകളിലൊന്നായിരുന്നു. സോണിയയുടെ വിസമ്മതെത്തുടര്‍ന്ന് രംഗത്തുവന്ന നരസിംഹറാവു-മന്മോഹന് ടീമാണ് ഇക്കാലത്ത് കോണ്‍ഗ്രസിനെ നയിച്ചത്. പിന്നീട് റാവുവിനെ സ്ഥാനഭ്രഷ്ടനാക്കി സീതാറാം കേസരി പാര്‍ട്ടി നേതൃത്വമേറ്റെടുക്കുന്നതുവരെ. 90 കള്‍ക്ക് ശേഷമുള്ള കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ എല്ലാ സ്വഭാവങ്ങളും കയ്യൊഴിയുകയായിരുന്നു. നരസിംഹറാവുവും സീതാറാം കേസരിയും ദയനീയമായി പരാജയപ്പെട്ടിടത്ത് ഒരു പരീക്ഷണം എന്ന നിലക്കാണ് സോണിയ വന്നത്. പാര്‍ട്ടിയുടെ ജനാധിപത്യ രാഷ്ട്രീയ ശൈലികള്‍ പൂര്‍ണമായി അസ്തമിക്കുന്നതിനാണ് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഒരു കോര്‍പ്പറേറ്റ് സംഘം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തുകയായിരുന്നു.
നെഹ്റു യുഗത്തില്‍ നിന്ന് സോണിയ-മന്മോഹന് സിംഗ് കാലഘട്ടം വരെയുള്ള കോണ്‍ഗ്രസിന്റെ രൂപ പരിണാമം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമുളവാക്കുന്നതാണ്. രാജ്യത്ത് ഈ കാലഘട്ടത്തില്‍ ജനാധിപത്യബോധം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിലെല്ലാം വന്‍ പുരോഗതിയുണ്ടായെങ്കിലും ഇതിനെതിരായ പ്രയാണമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ എല്ലാ സ്വഭാവങ്ങളും അനുക്രമമായി അത് പൊഴിച്ചു കളഞ്ഞു. കോപ്പറേറ്റ് മുതലാളിത്ത സംരംഭത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ കമ്പനിയായി ഇന്ന് കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുക്കുന്ന സമയത്ത് നടത്തിയ പ്രസംഗത്തില്‍ നെഹ്റു പറഞ്ഞത് “സ്വതന്ത്രഭാരതത്തില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന് അഴിമതിയിലേര്‍പ്പെടുന്നുണ്ടെങ്കില്‍ അയാളെ ജനങ്ങള്‍ തന്നെ പിടികൂടി അടുത്ത ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കണം” എന്നാണ്. “തീര്‍ച്ചയായും ആവേശകരമായ പ്രതികരണമാണ് നെഹ്റുവിന്റെ ഈ വാക്കുകള്‍ക്ക് ലഭിച്ചത്. നെഹ്റു യുഗത്തിനുശേഷം പ്രധാനമന്ത്രിപദമേറ്റെടുത്ത ഇന്ദിരയോട് രാജ്യത്ത് പെരുകിവരുന്ന അഴിമതിയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച മറുപടി ഇതായിരുന്നു. “Corruption is a Universal phenomena. We can’t abolish it.”
“അഴിമതി ഒരു സാര്‍വത്രിക പ്രതിഭാസമാണ് അതിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ല.” സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് എവിടേക്കാണ് യാത്ര ചെയ്തിരുന്നത് എന്നതിന് വ്യക്തമായ സൂചനയാണ് ഈ മറുപടി നല്‍കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും മുന്നിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി മടങ്ങിപ്പോയ റഷ്യന്‍ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് ഒരിക്കല്‍ പറഞ്ഞത് “ഇന്ത്യയില്‍ പണം കൊടുത്താല്‍ എന്തും വാങ്ങാന്‍ കിട്ടും വേണമെങ്കില്‍ പ്രധാനമന്ത്രിയേയും” എന്നായിരുന്നു. ലോകത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ഇത് ആര്‍ക്കും അഭിമാനം നല്കുന്ന കാര്യമല്ല. അഴിമതിയെ സ്ഥാപനവത്കരിക്കുന്നതില്‍ വിജയിച്ചുവെന്നാണ് കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അവകാശപ്പെടാവുന്ന നേട്ടം. രാജ്യത്തെ പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ പാര്‍ലമെന്റംഗങ്ങളും കേന്ദ്രമന്ത്രിമാരും വരെ ‘കമ്മീഷന്’ ഇന്ന് ഒരവകാശമായി കാണുന്നു. വികസന പദ്ധതികള്‍ ഉള്‍പ്പെടെ എല്ലാത്തിനും നിശ്ചിത ശതമാനം കമ്മീഷന് ഒരവകാശമാണെന്ന് അവര്‍ കരുതുന്നു. അത് ഒരനുഷ്ഠാനം പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യാപിച്ചിരിക്കുന്നു. പ്രതിരോധ വകുപ്പായാലും പട്ടികജാതി പിന്നോക്കക്ഷേമ വകുപ്പായാലും ഇതിന് മാറ്റമൊന്നുമില്ല. ഇന്ദിരയുടെ കാലഘട്ടത്തില്‍ ആരംഭിച്ച ഈ അഴിമതിരാജ് അതിന്റെ ഏല്ലാ ബീഭത്സരൂപത്തോടെയും ഇന്ത്യന്‍ ജനതക്കുമേല്‍ നൃത്തമാടിയത് കഴിഞ്ഞ ഒരു ദശകക്കാലമാണ്.
രാജ്യത്തിന്റെ ഭാവിയെത്തന്നെ അപകടപ്പെടുത്തുന്ന വിധത്തിലേക്ക് ഈ അഴിമതി വളരുന്നു. പ്രതിരോധവകുപ്പില്‍ തുടരുന്ന അഴിമതികള്‍ രാജ്യത്തിന്റെ സൈനികശക്തിയെ ഏറെ ദുര്‍ബലമാക്കിയിരിക്കുന്നു. സൈനിക ശക്തിയില്‍ ലോകത്ത് നാലാം സ്ഥാനത്താണെന്ന് അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സേനയുടെ ശേഷി അപകടകരമാംവിധം ദുര്‍ബലമാവുകയും സാങ്കേതികവിദ്യയുടെയും ആയുധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നോക്കം പോവുകയുമാണ്.
ബോഫോഴ്സ് കേസാണ് പ്രതിരോധവകുപ്പിലെ അഴിമതികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. സേനയ്ക്കുവേണ്ടി ആയുധങ്ങള്‍ വാങ്ങുന്നതിലും കരാറുകള്‍ ഒപ്പിടുന്നതിലും പ്രധാനമന്ത്രി വരെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്ന സത്യം ജനം അറിഞ്ഞത് രാജീവിന്റെ ബോഫോഴ്സ് കുംഭകോണത്തിലൂടെയാണ്. പത്രപ്രവര്‍ത്തകനും പിന്നീട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയാണ് ബോഫോഴ്സ് അഴിമതിക്കഥകള്‍ സമൂഹത്തെ അറിയിച്ചത്. അടുത്തിടെ ഒരു സ്വിസ് വാരിക പുറത്തുവിട്ട വിവരമനുസരിച്ച് രാജീവിന്റെ വിധവയും കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അധ്യക്ഷയുമായ സോണിയക്കും കുടുംബത്തിനും സ്വിസ് ബാങ്കില്‍ 22,000 കോടിയുടെ നിക്ഷേപമുണ്ട്. പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഭരിക്കാന്‍ രാഷ്ട്രീയ അവകാശമുണ്ടെന്ന് നടിക്കുന്ന ഒരു കുടുംബം ഈ രാജ്യത്തെ ദരിദ്രജനകോടികളെ എങ്ങനെയാണ് ചൂഷണം ചെയ്തതെന്ന് വെളിപ്പെടുത്തുന്നതാണ് ഈ കോടികള്‍.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: