“പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളെ വീട്ടില്‍ ചെന്ന് ക്ഷണിക്കേണ്ട ഗതികെട്ട കക്ഷിയൊന്നുമല്ല സിപിഎം.” ആഴ്ചകള്‍ക്കു മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവനയാണത്. കെ.ആര്. ഗൗരിയമ്മയുടെ പ്രസ്താവനയെ ഖണ്ഡിക്കാന്‍ വേണ്ടിയായിരുന്നു ഗതികേടിന്റെ കാര്യം സിപിഎം സെക്രട്ടറി പ്രസ്താവിച്ചത്. എന്നാല്‍ പാര്‍ട്ടി ഗതികേടില്‍ തന്നെ എന്ന് തുറന്നു സമ്മതിക്കലായി കഴിഞ്ഞ ദിവസം മുതിര്‍ന്ന രണ്ടു സിപിഎം നേതാക്കളുടെ ഗൗരിയമ്മയുടെ വീട്ടിലെ സന്ദര്‍ശനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഎസ്എസ് ഇടതുമുന്നണിക്കൊപ്പം നില്ക്കണമെന്നപേക്ഷിക്കാനാണ് നേതാക്കളെത്തിയത്. സിപിഎമ്മിന്റെ അപേക്ഷ സ്വീകരിച്ച് ഇടതുമുന്നണിക്കൊപ്പം നീങ്ങാന്‍ അവര്‍ സമ്മതിക്കുകയും ചെയ്തു. 20 വര്‍ഷമായി സിപിഎം വിട്ട് ഗൗരിയമ്മ കോണ്‍ഗ്രസ് പാളയത്തിലായിരുന്നു. കുറച്ചുകാലമായി കോണ്‍ഗ്രസുമായി അകന്നുനില്ക്കുകയായിരുന്നെങ്കിലും ഗൗരിയമ്മയെ കൂടെ നിര്‍ത്താന്‍ സിപിഎം താത്പര്യം കാട്ടിയിരുന്നില്ല. 35 വര്‍ഷമായി മാര്‍ക്സിസ്റ്റു മുന്നണിയില്‍ കഴിയുന്ന ആര്‍എസ്പി സീറ്റു തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട സാഹചര്യത്തിലാണ് ഗൗരിയമ്മയ്ക്ക് വിലയേറിയത്. തുടര്‍ന്ന് രണ്ടു നേതാക്കള്‍ ആലപ്പുഴയിലെ ഗൗരിയമ്മയുടെ വീട്ടിലെത്തിയാണ് സഹായാഭ്യര്‍ഥന നടത്തിയത്. കേരള രാഷ്ട്രീയത്തിലെ പുലി എന്ന് സ്വയം അവകാശപ്പെടുന്ന സിപിഎം ഒടുവില്‍ ഗതികെട്ട് പുല്ലുതിന്നതുപോലെയായി ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: