കല്‍പ്പറ്റ: കരിന്തണ്ടന് മൂപ്പന് വയനാട് ചുരത്തിന് മാര്‍ഗ്ഗദര്‍ശിയായ എഞ്ചിനീയറാണെന്ന് ഐ.സി.ബാലകൃഷ്ണന് എംഎല്‍എ. വയനാട് ചുരംവഴിയുള്ള കരിന്തണ്ടന് സ്മൃതിയാത്രയുടെ സമാപനസമ്മേളനം ലക്കിടിയിലെ ചങ്ങലമരചുവട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വയനാട്ടിലെ ചരിത്രപുരുഷന്മാര്ക്ക് മതിയായ പരിഗണന സര്‍ക്കാര്‍ നല്‍കിവരുന്നതായി അദേഹം പറഞ്ഞു. കരിന്തണ്ടന് സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി അദേഹം അറിയിച്ചു.
കലിയുഗത്തില്‍ സംഘശക്തിക്കാണ് പ്രധാന്യമെന്നും നാടിന്റെ ധര്‍മ്മത്തെയും സംസ്ക്കാരത്തെയും സംരക്ഷിക്കാന്‍ ജാതിമത രാഷ്ട്രീയാധീതമായി എല്ലാവരും ഉണരേണ്ടസമയമായെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആറന്മുള പൈതൃക ഗ്രാമസമിതി കണ്‍വീനര്‍ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കരിന്തണ്ടന്റെ സ്മരണയ്ക്കായി താമരശ്ശേരി ചുരംറോഡിന് കരിന്തണ്ടന് ചുരം റോഡെന്ന് പുനര്‍ നാമകരണം ചെയ്യേണ്ടതാണെന്നും അദേഹം പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളത്തിന് വയനാട്ടിലേക്ക് താമരശ്ശേരിയില്‍ നിന്ന് എത്താനുള്ള എളുപ്പവഴി കാണിച്ചുകൊടുത്ത ഗോത്രനായകനായ കരിന്തണ്ടന്റെ ഓര്‍മ്മ പുതുക്കി ഇന്നലെ വയനാടന്‍ ചുരത്തിലൂടെ നൂര്കണക്കിന് ഗോത്രജനയാണ് കരിന്തണ്ടന് സ്മൃതിയാത്രയില്‍ അണിനിരന്നത്. സന്നദ്ധ സംഘടനയായ പീപ്പിന്റെ ആഭിമുഖ്യത്തില്‍ പണിയ ഗോത്രവിഭാഗങ്ങള്‍ ഒന്നടങ്കം പങ്കെടുക്കുത്ത യാത്ര അടിവാരത്ത് നിന്നും പത്തുമണിക്ക് ആരംഭിച്ച് ചിപ്പിലിതോട്, രണ്ടാം വളവ്, നാലാം വളവ്, ഒന്പതാംവളവ്, വ്യൂ പോയിന്റ് എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി അഞ്ച് മണിക്ക് ചടങ്ങലമരചുവട്ടില് സമാപിച്ചു. പള്ളിയറ രാമന്, ബി.വി.ബോളന്, ചെടയന്‍ അപ്പണവയല്‍, വേലായുധന് അപ്പണവയല്‍, വാസുദേവന്‍ ചീക്കല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി യാത്ര ഉദ്ഘാടനം ചെയ്തു. ചന്തുണ്ണി, ബാലകൃഷ്ണന് എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍ എന്‍.പി.പത്മനാഭന് പതാക കൈമാറി.
സ്മൃതിയാത്രയ്ക്ക് വേലായുധന് അപ്പണവയല്‍, ചെടയന്‍ അപ്പണവയല്‍, ബാലകൃഷ്ണന് പുല്‍പ്പള്ളി, പി.ആര്.വിജയന്, പള്ളിയറരാമന്‍, എസ്.ചന്തുണ്ണി, ഒ.ബി.സുനന്ദ, പി.പി. സുനിത, രാജന് കളക്കുന്ന്, എന്‍.പി. പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.
ബ്രിട്ടീഷുകാര്‍ പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന ദൗത്യം മണിക്കൂറുകള്‍കൊണ്ട് സാധിച്ച കരിന്തണ്ടനെ പിന്നീട് സായ്പ് വെടിവെച്ചുകൊന്നു എന്നാണ് ഗോത്രജനത വിശ്വസിച്ചുവരുന്നത്. ഈ കൊടുംവഞ്ചനയുടെ സ്മരണ പുതുക്കി പണിയവിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് പീപ്പിന്റെ ലക്ഷ്യം.
സമാപനസമ്മേളനത്തില്‍ ബി.വി.ബോളന് അദ്ധ്യക്ഷത വഹിച്ചു. വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്, വാസുദേവന്‍ ചീക്കല്ലൂര്‍, പി.ആര്.വിജയന്, ചന്തുണ്ണി, ചെടയന്‍ അപ്പണവയല്‍, വേലായുധന് അപ്പണവയല്‍, ഇ.കെ.സോമന്. ബാലകൃഷ്ണന് ആനപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: