പതിനാറാം ലോകസഭയിലേക്കുള്ള വിധിയെഴുത്തിന് ഇന്ത്യന്‍ജനത ഒരുങ്ങുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറെക്കാലവും അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ വികസനത്തേയും പുരോഗതിയേയും എപ്രകാരമാണ് തകര്‍ത്തതെന്നും ബ്രിട്ടീഷ് കൊളോണിയലിസം നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഉപയോഗിച്ച് ഇന്ത്യന്‍ മനസ്സിനെ വിഭജിച്ചതെന്നും അന്വേഷിക്കുന്ന പംക്തി അവസാനിക്കുന്ന രാജപരമ്പര ആരംഭിക്കുന്നു. എഴുതുന്നത് ടി.എസ്. നീലാംബരന്‍
തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്നത് ആര് എന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞരും മാധ്യമപ്രവര്‍ത്തകരും വ്യത്യസ്ത അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതനം അനിവാര്യമാണെന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതിന് മുമ്പും കുറഞ്ഞത് മൂന്നു തവണയെങ്കിലും കൃത്യമായും കോണ്‍ഗ്രസ്സിനെ ജനം കയ്യൊഴിഞ്ഞിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യവും തിരിച്ചുവരാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി പതനത്തിന്റെ ആഴം മുന്‍പില്ലാത്തവിധം വലുതായിരിക്കുമെന്നും ഇനിയൊരു തിരിച്ചുവരവിന് സാധ്യമല്ലാത്തവിധം കോണ്‍ഗ്രസ്സ് ദുര്‍ബലമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
1977ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ ജനത കോണ്‍ഗ്രസ്സിനെ ആദ്യമായി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഞ്ചുകളിലേക്ക് മാറ്റിയത്. അധികാര രാഷ്ട്രീയത്തിന്റെ ആള്‍രൂപം തന്നെയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ചരിത്രത്തില്‍ അതുവരെ ഇല്ലാത്ത ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. അടിയന്തിരാവസ്ഥ വിരുദ്ധ വികാരവും ഇന്ത്യന്‍ ഇലക്ട്രേറ്റിന്റെ ജനാധിപത്യ ആഭിമുഖ്യവുമാണ് ഇന്ദിരയുടെ പരാജയത്തിന് കാരണമായത്. 77ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരുമിച്ചുനിന്ന പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യവും ഇന്ദിരയുടെ ഏകാധിപത്യത്തേയും ഫാസിസത്തേയും പരാജയപ്പെടുത്തുക എന്നതായിരുന്നു.
1989ലാണ് പിന്നീട് കോണ്‍ഗ്രസ്സിന് ഇത്തരം ഒരു തിരിച്ചടി നേരിടുന്നത്. രാജീവ്ഗാന്ധിയുടെ തീര്‍ത്തും ദുര്‍ബലമായ നേതൃത്വത്തിന് കീഴില്‍ ഉപജാപക സംഘങ്ങളുടേയും അഴിമതിക്കാരുടേയും കൂടാരമായി മാറിയ കോണ്‍ഗ്രസ്സിനെ ഇന്ത്യന്‍ ജനത വീണ്ടും തോല്‍പ്പിച്ചു. 84ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സാണ് അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ ദയനീയ പതനത്തിലേക്ക് എത്തിയത്. അഴിമതിയായിരുന്നു ആ തെരഞ്ഞെടുപ്പില്‍ രാജീവിനെയും കൂട്ടരേയും കയ്യൊഴിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. വി.പി.സിങ്ങ്, ചന്ദ്രശേഖര്‍, ദേവിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജനതാദളും ബിജെപിയും ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിനെതിരെ കൈകോര്‍ക്കുകയായിരുന്നു. പിന്നീട് 96ലും 98ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് വീണ്ടും പാരജയമറിഞ്ഞു.
അധികാര ദുര്‍വിനിയോഗം ഏകാധിപത്യം, അഴിമതി, ഭരണത്തകര്‍ച്ച തുടങ്ങി മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട ആരോപണങ്ങള്‍ക്കു പുറമെ നരസിംഹറാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിനെ കയ്യൊഴിയാന്‍ ജനങ്ങളെ നിര്‍ബന്ധിതമാക്കിയത് അതിന്റെ സാമ്പത്തിക നയങ്ങള്‍ കൂടിയായിരുന്നു. തീര്‍ത്തും ജനവിരുദ്ധവും കോര്‍പ്പറേറ്റ് സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതുമായ സാമ്പത്തിക നയമാണ് റാവു സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. 91ല്‍ രാജീവ് വധത്തെത്തുടര്‍ന്ന് ഉണ്ടായ സഹതാപ തരംഗമാണ് കോണ്‍ഗ്രസ്സിനെ റാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ എത്തിച്ചത്. സാമ്പത്തിക നയങ്ങളിലും പരിപാടികളിലും കാതലായ പരിവര്‍ത്തനമാണ് നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 91 മുതല്‍ 96 വരെയുള്ള അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത്.
റാവുവും അദ്ദേഹത്തിന്റെ ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങും പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് വിമര്‍ശകര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. ഒന്ന് ആഗോളീകരണത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ലോക കമ്പോള വ്യവസ്ഥയില്‍ നിന്ന് ഭാരതം ഒറ്റപ്പെട്ട് മാറി നില്‍ക്കുന്നത് എങ്ങനെ എന്നതായിരുന്നു. രണ്ടാമത്തേത് സോവിയറ്റ് യൂണിയന്റേയും കമ്മ്യൂണിസ്റ്റ് ചേരിയുടേയും തകര്‍ച്ചക്ക് ശേഷം രൂപം കൊണ്ട ലോകക്രമത്തില്‍ സോഷ്യലിസ്റ്റ് അനുകൂല നിലപാടുകള്‍ക്ക് ചേരിചേരാ നയങ്ങള്‍ക്കും പ്രസക്തി എന്ത് എന്ന ചോദ്യമായിരുന്നു. ആദ്യ വിലയിരുത്തലില്‍ തീര്‍ത്തും ന്യായമെന്ന് തോന്നാവുന്ന വാദഗതികളാണിത്. റാവു മന്ത്രിസഭയില്‍ നിശബ്ദനായിരുന്ന ധനകാര്യ മന്ത്രി മന്മോഹന് സിങ്ങായിരുന്നു ഈ നയം മാറ്റത്തിന് പ്രധാനമായും ഊര്‍ജ്ജം പകര്‍ന്നത്. പ്രധാനമന്ത്രി എന്ന നിലയില്‍ നരസിംഹറാവുവിന്റെ പൂര്‍ണമായ പിന്തുണയും ഇതിനുണ്ടായിരുന്നു. റാവു സ്വയം ഒരു സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. റാവു സര്‍ക്കാരിന്റെ നയപരമായ ഈ നിലപാട് മാറ്റത്തെയാണ് 96ലും പിന്നീട് 98ലും ഇന്ത്യന്‍ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞത്.
ആഗോളീകരണത്തിന്റെ അജണ്ടകളെ രാജ്യവ്യാപകമായി എതിര്‍ക്കുകയും ബ്രട്ടന് വുഡ് – ഗാട്ട് – ഡബ്ല്യു.ടി.ഒ. പ്രക്രിയകളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തത് ബിജെപിയും സംഘപരിവാര്‍ സംഘടനകളുമായിരുന്നു. ബിഎംഎസ്, സ്വദേശി ജാഗരണ്‍ മഞ്ച് തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപകമായി മന്മോഹണോമിക്സിനെതിരായി സംഘടിപ്പിച്ച പ്രചരണവും എതിര്‍പ്പും റാവു സര്‍ക്കാറിനെതിരെ ഇന്ത്യന്‍ ബുദ്ധിജീവികളേയും തൊഴിലാളി സമൂഹത്തേയും അണിനിരത്തുന്നതില്‍ വിജയിച്ചു. 95-96 കാലഘട്ടമായപ്പോഴേക്കും റാവു-മന്‍മോഹണോമിക്സിന്റെ ദോഷഫലങ്ങള്‍ ഇന്ത്യന്‍ ജനത അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു. പണപ്പെരുപ്പം അതിന്റെ എല്ലാ അതിരുകളും ലംഘിച്ച് രണ്ടക്കത്തിലേക്ക് കടന്നത് ഈ കാലഘട്ടത്തിലേക്കാണ്. സര്‍ക്കാരിന്റെ ഉദാരമായ പിന്തുണയോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കയ്യൊഴിയപ്പെട്ടു. സാമൂഹ്യ സേവനം എന്ന ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാരും പൊതുമേഖലയും പിന്‍വാങ്ങുകയും ലാഭകേന്ദ്രിതമായി മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യമൂലധന ശക്തികള്‍ക്ക് ഇത് വളരാനുള്ള അവസരമാവുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ നയമാണ് ശക്തമായ ജനവികാരം സൃഷ്ടിച്ചത്.
നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് പിന്തുടര്ന്നുവന്ന ചേരിചേരാനയവും ഇന്ദിരയുടെ സോഷ്യലിസ്റ്റി കേന്ദ്രിത മിശ്രസമ്പദ് വ്യവസ്ഥയും ഉപേക്ഷിച്ച് കൃത്യമായും മുതലാളിത്തപാതയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത് ഈ കാലത്താണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരാജയമായിരുന്നു ഇതിനെത്തുടര്‍ന്ന് ആ പാര്‍ട്ടിയെ കാത്തിരുന്നത്.
സ്വദേശി സാമ്പത്തിക നയം, വിദേശ കുത്തകകള്‍ക്കെതിരായ സ്വതന്ത്ര നിലപാടുകള്‍, ദേശീയ ബോധത്തിലൂന്നിയ മൂല്യാധിഷ്ഠിത രാഷ്ട്രീയം തുടങ്ങിയ നിലപാടുകളുമായി മുന്നേറിയ ബിജെപി കോണ്‍ഗ്രസ്സിന് യഥാര്‍ത്ഥ ബദലായി മാറിയത് 96-98 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പോടെയാണ്. ചില രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ രാമജന്മഭൂമിയായിരുന്നില്ല എന്‍ഡിഎ സര്‍ക്കാരിനെ രൂപപ്പെടുത്തിയത്. സ്വദേശി-സാമ്പത്തിക-രാഷ്ട്രീയ നയങ്ങളും കോണ്‍ഗ്രസ്സിന്റെ ആഗോളവത്കരണ സാമ്രാജ്യത്വ നിലപാടുകള്‍ക്ക് ബദല്‍ എന്ന ആശയവും ആയിരുന്നു. ഇങ്ങനെ മൂന്ന് വ്യത്യസ്ത കാരണങ്ങള്‍കൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മൂന്ന് തവണ കോണ്‍ഗ്രസ് പരാജയപ്പെട്ടത്.
2014ലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമില്ല. കോണ്‍ഗ്രസ്സിന്റെ പരാജയത്തില്‍ കുറഞ്ഞ ഒന്നുമല്ല അത്. പക്ഷെ മുന്‍പ് മൂന്ന് പ്രാവശ്യവും വീണിടത്തുനിന്ന് പരിക്കുകളോടെയാണെങ്കിലും എഴുന്നേല്ക്കാന് അതിന് കഴിഞ്ഞുവെങ്കിലും ഇക്കുറി അതിനുള്ള സാധ്യതപോലും അവശേഷിക്കുന്നില്ല. മുന്‍പ് മൂന്ന് ഘട്ടങ്ങളിലും ആ പാര്‍ട്ടി പരാജയപ്പെടാന്‍ ഇടയായ വ്യത്യസ്ത കാരണങ്ങളെല്ലാം ഇക്കുറു യുപിഎ സര്‍ക്കാറിനെതിരായി ഒരുമിച്ച് ജനങ്ങളുടെ വിധിയെഴുത്തിന് എത്തിയിരിക്കുന്നു എന്നതാണ് കാരണം. ജനാധിപത്യത്തിന്റെ മഹത്തായ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്ത്യന്‍ ഭരണത്തെ അട്ടിമറിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനേയും സര്‍ക്കാരിനേയും നോക്കുകുത്തിയാക്കിക്കൊണ്ട് നമ്പര്‍ 10 ജനപഥില്‍ നിന്നും റിമോട്ട് കണ്ട്രോള് ഉപയോഗിച്ചുള്ള ഭരണം എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും പുറത്താണ്.
അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും അത് അഴിമതി കാരണമാവുകയും ചെയ്യുന്നത് ആവര്‍ത്തിക്കപ്പെടുന്നു. അഴിമതി കോര്‍പ്പറേറ്റ് വല്‍ക്കരണം, സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ച, നാണ്യപ്പെരുപ്പം, വിലക്കയറ്റം ഒരു സര്‍ക്കാരിന്റെ പരാജയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഇവിടെ യോജിച്ചിരിക്കുന്നു. റാവു സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച സ്വകാര്യ-കുത്തകവല്‍ക്കരണം മന്മോഹന്സിങ്ങ് പൂര്‍ത്തിയാക്കിയത് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ടാണ്.
അഴിമതിയുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോഡാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നിട്ടുള്ളത്. പതിനാറാം ലോകസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം നൂറു തികയാന്‍ ഇടയില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: