കോട്ടയം: നഗരത്തിന് വേറിട്ട അനുഭവം നല്കി ചായ് പേ ചര്‍ച്ച നടന്നു. രാഷ്ട്രീയ പ്രചാരണങ്ങളിലെ പുതിയ സംവിധാനത്തെ ജനങ്ങള്‍ വളരെ ആകാംക്ഷയോടെയാണ് വരവേറ്റത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായി വിവിധ വിഷയങ്ങളില്‍ സംവദിക്കുന്ന പരിപാടിയാണ് ചായ് പേ ചര്‍ച്ച. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഇതരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
കോടമത പള്ളിപ്പുറത്തുകാവിനു സമീപം ഹോട്ടല്‍ അമ്പാടിക്കു മുന്നിലായി പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ സ്ത്രീകളടക്കം നിരവധിപേര്‍ പങ്കാളികളായി. വൈകുന്നേരം ആറുമണിയോടെയാണ് സംവാദ പരിപാടിയില്‍ പങ്കെടുക്കുവാന്‍ നരേന്ദ്രമോദി എത്തിയത്. ഇത് തത്സമയം തന്നെ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിക്കപ്പെട്ട എല്‍സിഡി മോനിട്ടറുകളില് പ്രത്യക്ഷമായി.
ലോക വനിതാദിനമായതിനാല്‍ സ്ത്രീകളായിരുന്നു ഇന്നലത്തെ ചോദ്യകര്‍ത്താക്കളില്‍ മുഖ്യമായും എത്തിയത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വിഭാവനം ചെയ്യുന്ന കാര്യങ്ങളും, സ്ത്രീകളുടെ ശാക്തീകരണത്തിനുവേണ്ടി കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍വരെ വിവിധ ചോദ്യകര്‍ത്താക്കള്‍ മോദിക്കു മുന്നില്‍ ഉന്നയിച്ചു. ഓരോ ചോദ്യങ്ങള്‍ക്കും വളരെ അനായാസേന മറുപടി നല്കുന്നതില് അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം പരിപാടി വീക്ഷിച്ചവര്ക്കെല്ലാം നേരിട്ട് അനുഭവപ്പെടുകയും ചെയ്തു.
കോട്ടയത്തു നടന്ന ചായ് പേ ചര്‍ച്ചാ പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി എന്‍.കെ. നാരായണന് നമ്പൂതിരി നിര്‍വ്വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാനസെക്രട്ടറി കോര സി. ജോര്‍ജ്ജ്, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി എന്‍. ഹരി, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ്, ചായ് പേ ചര്‍ച്ച ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. ആര്. മുരളീധരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേഷ് കാവിമറ്റം, ജില്ലാ വൈസ് പ്രസിഡന്റ് സുമവിജയന്‍, സെക്രട്ടറി മണിലാല്‍, ഡോ. ഇ.കെ വിജയകുമാര്‍, രമ ജോജോ, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: