സിപിഎം എന്നാല്‍ ഗൗരവമുള്ള രാഷ്ട്രീയ പാര്‍ട്ടി എന്നാണ് അവരുടെ വാദം. ഒരു പരിധിവരെ ജനങ്ങളും അത് അംഗീകരിച്ചു പോന്നതാണ്. ഇടുങ്ങിയ കണ്ണും എല്ലാറ്റിനോടും പുച്ഛം പുലര്‍ത്തുന്ന മുഖഭാവവും ചിരി അടക്കിപിടിച്ചു നടക്കുന്ന നേതൃത്വവുമെല്ലാം ഇത് അടിവരയിടുകയും ചെയ്തതാണ്. പക്ഷേ അടുത്തകാലത്ത് അവരുടെ വാക്കും പ്രവൃത്തിയും പ്രഖ്യാപനങ്ങളും പെരുമാറ്റവുമെല്ലാം പഴയ ധാരണ തിരുത്തിക്കുറിക്കുന്നു. ഇത്രത്തോളം കോമഡി അവതരിപ്പിക്കാന്‍ കഴിയുന്ന ഇക്കൂട്ടര്‍ക്ക് ഇത്രയും കാലം എങ്ങനെ ട്രാജഡി സംഭവിച്ചവനെ പോലെ നടക്കാന്‍ കഴിഞ്ഞു എന്ന് ഓര്‍ത്തുപോവുകയാണ്. കോമ്രേഡുകളുടെ കോമഡികള്‍ക്ക് മാറ്റുകൂട്ടാനാണോ മലയാളത്തിന്റെ ഹാസ്യതാരത്തെ തന്നെ കൂടെകൂട്ടിയതെന്ന് ചിന്തിച്ചുപോകും.
തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴെല്ലാം തോളത്ത് കൈവച്ചു നടക്കാന്‍ കോംമ്രേഡുകള്ക്ക് ചെറുമന് നിര്‍ബന്ധമാണ്. അത് ഈര്‍ക്കില്‍ കക്ഷിയാകാം. കക്ഷിരഹിതനുമാകാം. കക്ഷത്തില്‍ അഞ്ച് കക്ഷിരഹിതരുള്ളതുകൊണ്ടാണല്ലൊ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കാനായത്. പിന്നീടങ്ങോട്ട് ഒറ്റയ്ക്ക് മത്സരിക്കുക എന്ന തത്ത്വാധിഷ്ഠിത നിലപാടിനെക്കുറിച്ച് കോമ്രേഡുകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. അവര്‍ കോണ്‍ഗ്രസ്സിന് പഠിക്കുകയാണ്.
കോണ്‍ഗ്രസ് തന്നെ ഒരു സര്‍ക്കസ് കൂടാരമാണെല്ലൊ. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചങ്ങനെയല്ല ധാരണ. അതൊക്കെ തെറ്റിദ്ധാരണയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം ഒരുദാഹരണം. കോണ്‍ഗ്രസിന്റെ നാറ്റം മാറാത്ത രണ്ടുപേരെയാണ് ഇത്തവണ ചെങ്കുപ്പായമണിയിക്കുന്നത്. ഒപ്പം ഒരു കോമഡിയനെയും. അതൊരു നേര്‍ച്ചപോലെയായി. പണ്ട് ഉദുമയില്‍ കോണ്‍ഗ്രസ് നേതാവ് എം. കുഞ്ഞിരാന്‍ തമ്പാനെ സ്വതന്ത്രനായി നിര്‍ത്തി ഏഴാം നിയമസഭയിലെത്തിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്കുകളുടെ സാരഥി, കര്‍ഷക കോണ്‍ഗ്രസ്, കെപിസിസി, എഐസിസി എന്നിവയിലെല്ലാം അംഗമായിരുന്ന കോടോത്ത് കുഞ്ഞമ്പുനായരുടെ മകനെ സ്ഥാനാര്‍ഥിയായി ജയിപ്പിച്ച സിപിഎം അതേ തിരഞ്ഞെടുപ്പിലാണ് ടി.കെ. ഹംസയെയും പരീക്ഷിച്ചത്. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന ഹംസ എംഎല്‍എ ആയി, മന്ത്രിയായി പിന്നെ എംപിയുമായി. ഏറ്റവും ഒടുവിലിതാ എഐസിസി മെമ്പര്‍ പീലിപ്പോസ് തോമസും മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവ് അബ്ദുറഹ്മാനും ഇനി സിപിഎമ്മിന്റെ തോളിലാകും വേതാളംപോലെ സഞ്ചരിക്കുക.
ലീഗിനോടിടഞ്ഞ കെ.ടി. ജലീലിനെയും പിടിഎ റഹീമിനെയും നിയമസഭയിലെത്തിച്ച സിപിഎം കലാ-സാംസ്കാരിക രംഗത്തുള്ളവരെയും കൂടെ നിര്‍ത്തി അംഗബലം കൂട്ടാന്‍ നോക്കിയിട്ടുണ്ട്. സിനിമാക്കാരായ ലെനിന് രാജേന്ദ്രനും മുരളിക്കും പരാജയം വാങ്ങിക്കൊടുത്ത സിപിഎമ്മിനെക്കൊണ്ട് രക്ഷപ്പെട്ടത് പി.ടി. കുഞ്ഞുമുഹമ്മദും മഞ്ഞളാംകുഴി അലിയും മാത്രം. അലി പക്ഷേ സിപിഎമ്മിനെ തോല്‍പ്പിച്ച് മന്ത്രിയുമായി. ഇതിനെക്കാളും വലിയ കോമഡിയാണ് ടി.പി. ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അന്വേഷണവും തുടര്‍ന്നുള്ള കണ്ടെത്തലും നടപടികളും. ആരന്വേഷിച്ചു, റിപ്പോര്‍ട്ട് എപ്പോള്‍ കിട്ടി എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല എന്നത് പാര്‍ട്ടി തത്ത്വമാണ്.
ടി.പി. ചന്ദ്രശേഖരന് 51 വെട്ടുകൊണ്ട് മരിച്ചതിന്റെ പിന്നിലെ ശക്തിയും ബുദ്ധിയും പാര്‍ട്ടിയുടെതല്ല. കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്റെതു മാത്രം. ആര്‍എംപിക്കാരനായ ടി.പി. ബാലനെ വീട്ടില്‍ കയറി വെട്ടി പാര്‍ട്ടിയോട് കൂറു കാട്ടിയ 50 കാരനായ രാമചന്ദ്രനല്ലാതെ മറ്റാര്‍ക്കും അമ്പത്തൊന്നു വെട്ടിലൊരാളെ കൊല്ലാനാകില്ല. അതിനു പറ്റിയ ആള്‍ക്കാരെ കണ്ടെത്താനാകില്ല. രാമചന്ദ്രന് കരാര്‍ പണിയാണല്ലോ. കരാര്‍ എടുക്കലും കൊടുക്കലുമായി നല്ല പരിചയം. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം ആര്. ഗോപാലന്റെ അടുത്ത ബന്ധുവായ രാമചന്ദ്രന് വടകര ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയുമായിരുന്നു. എല്ലാംകൊണ്ടും പാര്‍ട്ടിയുടെ അടുത്ത ബന്ധുവായ രാമചന്ദ്രനെ പുറത്താക്കാനുള്ള തീരുമാനം മനസ്സില്ലാ മനസ്സോടെയാണ്. പാര്‍ട്ടി ‘കുലം കുത്തി’ എന്ന് ചാപ്പ കുത്തിയാല്‍ അതിനര്‍ഥം വ്യക്തം. വര്‍ഗശത്രു. വര്ഗശത്രുവെ തല്ലുന്നതും കൊല്ലുന്നതും തെറ്റല്ല, കുറ്റമല്ല. എന്നിട്ടും പുറത്താക്കിയെങ്കില്‍ അത് പാര്‍ട്ടിക്കുവേണ്ടിയല്ല മാലോകര്‍ക്കു വേണ്ടിയാണ്. കെ.സി. രാമചന്ദ്രന് കരാര്‍ കൊള്ളാന്‍ കണ്ണൂരിലെ പാര്‍ട്ടിക്കാരെ തന്നെ കിട്ടിയത് യാദൃശ്ചികമാകാം.
കോഴിക്കോട് ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെല്‍ രൂപം കൊണ്ടത് കുന്നുമ്മക്കരയിലാണത്രെ. അവിടുന്നാസൂത്രണം ചെയ്തതാകാം ഒഞ്ചിയത്തെ വിപ്ലവം. ആ വിപ്ലവനായകരും അവരുടെ പരമ്പരയും ടി.പി. ചന്ദ്രശേഖരനൊപ്പം ‘കുലം കുത്താ’നിറങ്ങിയാല്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗത്തിന് സഹിക്കാനാകില്ലല്ലോ.
പാര്‍ട്ടി അന്വേഷണം ചെന്നെത്തിയത് അറിയിക്കാന്‍ പിബി അംഗം നേരിട്ടാണ് രാമചന്ദ്രനെ ചെന്നു കണ്ടത്. മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചാണ് രാമചന്ദ്രന് ചെയ്ത കുറ്റം ബോധ്യപ്പെടുത്താനായത്. രാമചന്ദ്രന് ബോധ്യമായശേഷമാണ് പുറത്താക്കല്‍ പ്രസ്താവന വന്നത്. പ്രസ്താവന വന്നപാടെ കണ്ണൂരിലെ രണ്ടു ജയരാജന്മാരാണ് രാമചന്ദ്രനെ ചെന്നു കണ്ടത്. പാര്‍ട്ടി കൂറു വിടില്ലെന്ന് രാമചന്ദ്രന് ഉറപ്പു നല്കിയത്രെ. എന്തുകൊണ്ട് കോഴിക്കോട്ടെ കോമ്രേഡുകളൊന്നും ഈ കോമഡിയില്‍ പങ്കുചേരുന്നില്ല എന്നു ചോദിക്കരുത്. ഈ പാര്‍ട്ടിയെക്കുറിച്ച് ഒരുചുക്കും അറിയാത്തവര്‍ക്കേ അങ്ങനെയൊക്കെയുള്ള സംശയം ജനിക്കൂ. ഒരു കോമ്രേഡിനെ പുറത്താക്കിയ വിവരം നേരിട്ടു ചെന്നു പറയുക എന്നത് പാര്‍ട്ടി ശൈലിയെന്ന് ചില ചാനല്‍ വാചാലന്മാര്‍ തട്ടിമൂളിക്കുന്നതും കാണാനായി.
സിപിഎം ഒരുപാട് കോമ്രേഡുകളെ പുറത്താക്കിയിട്ടുണ്ട്. എം.വി. രാഘവന്, ചാത്തുണ്ണി മാസ്റ്റര്‍, പുത്തലത്ത് നാരായണന്, കെ.ആര്. ഗൗരിയമ്മ തുടങ്ങിയ പ്രമാണിമാരും അക്കൂട്ടത്തിലുണ്ട്. ‘സിപിഎം എന്തിനെന്നെ പുറത്താക്കി’ എന്ന ചോദ്യവുമായി ഗൗരിയമ്മ നടക്കുന്നു. പുറത്താക്കുന്നതിന് മുമ്പ് ഈ നേതാക്കളെ ബോധ്യപ്പെടുത്താന്‍ ആരും ചെന്നിട്ടില്ല. പുറത്താക്കിയ വിവരം വീട്ടില്‍ ചെന്നറിയിച്ചിട്ടുമില്ല. പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തന്നെ ക്ഷീണമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന കണ്ണിക്ക് എന്തുകൊണ്ട് പാര്‍ട്ടി ആദരം നല്കുന്നു എന്ന സംശയം വരുമ്പോള്‍ ടി.പി. കേസിലെ പുള്ളികള്‍ക്ക് തൃശൂര്‍ ജയിലില്‍ നൊന്തുഎന്നു കേട്ടപ്പോള്‍ സഖാക്കളുടെ ഉള്ളം പൊള്ളിയ കാര്യം ഓര്‍ക്കുക. അതോടെ എല്ലാ സംശയവും തീരും.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: