ഇന്ത്യയില്‍ ഏറ്റവുമധികം മദ്യഉപഭോഗം കേരളത്തിലാണെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. ഇവിടുത്തെ പ്രതിശീര്‍ഷ മദ്യപാന കണക്ക് 8.2 ലിറ്റര്‍. ഇത് ബിവറേജസ് കോര്‍പ്പറേഷനില്‍ക്കൂടി വില്‍ക്കുന്ന മദ്യത്തിന്റെ കണക്കാണ്. ഇതിനുപുറമെ കള്ളില്‍ ചാരായം കലര്‍ത്തി കള്ള് ഷാപ്പുകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചാരായ ഷാപ്പുകളും ബാറുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ കുട്ടികള്‍ ഒമ്പത് വയസാകുമ്പോള്‍ മുതല്‍ മദ്യോപയോഗം തുടങ്ങുന്നുവെന്ന് മനഃശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നു. ഫ്രിഡ്ജില്‍ അച്ഛന് സൂക്ഷിച്ചിരുന്ന വോഡ്ക വെള്ളം ചേര്‍ക്കാതെ കഴിച്ച ബാലന് ആശുപത്രിയിലായതും വാര്‍ത്തയായിരുന്നു. പുതിയ ത്രിനക്ഷത്ര ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നിഷേധിക്കുന്ന കേരളത്തിന്റെ മദ്യനയത്തിലെ വ്യവസ്ഥയ്ക്ക് സുപ്രീംകോടതി അംഗീകാരം നല്കി. എന്നാല്‍ നാലോ അതിലധികമോ നക്ഷത്രപദവിയുള്ള പുതിയ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കാന്‍ ദൂരപരിധി നിശ്ചയിച്ച നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവച്ചു. സ്കൂളുകളുടെയും ദേവാലയങ്ങളുടെയും 200 മീറ്ററിനുള്ളില്‍ മദ്യബാറുകള്‍ വരരുതെന്നായിരുന്നു നിയമം. ചെറുകിട ബാര്‍ റെസ്റ്റോറന്റുകളുടെ വിഷയം പരിശോധിക്കുന്ന ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച്, നടപടിയെടുക്കുന്ന ഇവരെ ഫോര്‍ സ്റ്റാറോ അതിലധികമായോ ഉള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നിഷേധിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ശുചിത്വവും സുപ്രീംകോടതി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെപ്പറ്റി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ടായിരുന്നു. ഏകാംഗ കമ്മീഷന് ഇതും പരിഗണിക്കും.
സുപ്രീംകോടതിയുടെ മറ്റൊരു സ്വാഗതാര്‍ഹമായ നിര്‍ദ്ദേശം മദ്യോപയോഗം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വയം നടത്തുന്ന ഷാപ്പുകളും മദ്യഡിപ്പോകളും കുറയ്ക്കണമെന്നതാണ്. പുതിയത് തുറക്കരുതെന്നും രണ്ടംഗ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ വിദേശമദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മദ്യോപയോഗം കേരളത്തില്‍ സര്‍ക്കാര്‍ നിരോധിക്കാത്തതിനുള്ള ന്യായീകരണം അങ്ങനെ ഒരു നടപടിയുണ്ടായാല്‍ വിനോദസഞ്ചാരമേഖലയെ തകര്‍ക്കുമെന്നാണ്. വിനോദസഞ്ചാര വരുമാനം ലക്ഷ്യമിടുമ്പോള്‍ പൊതുതാല്പ്പര്യംകൂടി കണക്കിലെടുത്തുവേണം മദ്യനയ രൂപീകരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതും ഗാര്‍ഹികപീഡനങ്ങള്‍ കൂടുന്നതും വര്‍ധിച്ചുവരുന്ന മദ്യോപയോഗം മൂലമാണെന്നാണ് സോഷ്യല്‍ സര്‍വേ വ്യക്തമാക്കുന്നത്. കേരള ട്രഷറിയിലേക്ക് ഏറ്റവുമധികം വരുമാനം നല്‍കുന്നതും ബിവറേജസ് കോര്‍പ്പറേഷനാണ്. ഉന്നതജോലികളില്നിന്നും ലീവെടുത്ത് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലിക്ക് വരുന്നതിന്റെ ഗൂഢലക്ഷ്യവും വിശദീകരണം ആവശ്യമില്ലാത്തതാണ്.
ഇപ്പോള്‍ സര്‍ക്കാര്‍ കള്ളുഷാപ്പുകളും ‘മോഡേണ്‍’ ആക്കാന്‍ തീരുമാനമെടുത്തിരിക്കുന്നതും മദ്യോപയോഗം പ്രോത്സാഹിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ്. ഓലയോ ഓടോകൊണ്ടുള്ള ഷെഡ്ഡിനുള്ളില്‍ ഒടിഞ്ഞതും അല്ലാത്തതുമായ ബെഞ്ച്, മേശ, സിമന്റ്-പ്ലാസ്റ്റിക് വീപ്പകള്‍, തകരപ്പാട്ട, ഈച്ച-പ്രാണി വിഹാരം നടത്തുന്ന അകത്തളം മുതലായവ പഴംകഥയാക്കി ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ 135 റേഞ്ചുകളിലും മാതൃകാ കള്ളുഷാപ്പ് തുറക്കാനുള്ള നീക്കം മുന്നേറുകയാണ്. ശുചിത്വം, സുഖമായ ഇരിപ്പിടം, തലയ്ക്ക് മുകളില്‍ കറങ്ങുന്ന ഫാന്‍, കൈ കഴുകാന്‍ വാഷ്ബേസിന്, വൃത്തിയുള്ള മൂത്രപ്പുര, നല്ല വെളിച്ചം-മദ്യശാലകള്‍ മദ്യപാന സ്വര്‍ഗമായി മാറുന്നു. ഓരോ റേഞ്ചിലും ഒരു മാതൃകാ കള്ളുഷാപ്പെങ്കിലും ലേലം ചെയ്യണമെന്നാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ നടപടികളൊന്നും മദ്യോപയോഗം നിരുത്സാഹപ്പെടുത്താനുള്ളതല്ല, സുഖമായ അന്തരീക്ഷത്തില്‍ മദ്യോപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് തന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ സ്ത്രീകളും യുവതികളും ബാറുകള്‍ സന്ദര്‍ശിക്കാറുണ്ടെന്ന വാര്‍ത്ത വരുമ്പോള്‍ മാതൃകാ കള്ളുഷാപ്പുകള്‍ സ്ത്രീകളെയും ആകര്‍ഷിക്കാന്‍ സാധ്യതയേറുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നീര ബോര്‍ഡും രൂപീകരിച്ച് നീര ഉല്‍പ്പാദനവും വികസനവും ഒരുക്കുകയാണ്. നീര ബോര്‍ഡിന് കോടികളുടെ ഗ്രാന്റുമുണ്ട്. മദ്യനിരോധനം നിലനിന്നകാലത്ത് മദ്യാരിഷ്ടം ലഭിച്ചിരുന്നപോലെ നിരാരിഷ്ടം ആകാതിരുന്നാല്‍ നന്ന്. പുതിയ തലമുറ കഞ്ചാവ് ലഹരിക്കടിപ്പെടുമ്പോള്‍ എല്ലാവിധ ലഹരികേന്ദ്രങ്ങളിലും അവരുടെ സാന്നിധ്യവും പ്രതീക്ഷിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: