തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടോയ്ലറ്റില് നിന്നും ഏഴ് കിലോ സ്വര്‍ണം പിടികൂടി. മസ്ക്കറ്റ്-ബാംഗ്ലൂര്‍ ജെറ്റ് എയര്‍വെയ്സിന്റെ 529-ാം നമ്പര്‍ വിമാനത്തിലെ രണ്ട് ടോയ്ലറ്റുകളില് നിന്നാണ് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് സ്വര്‍ണം പിടിച്ചെടുത്തത്. ഇത് പിന്നീട് കസ്റ്റംസിനെ ഏല്പിച്ചു. ഒരു കിലോ തൂക്കം വരുന്ന ബിസ്ക്കറ്റുകളായി കൊണ്ടുവന്ന സ്വര്‍ണം പുലര്‍ച്ചെ നാലരക്കു നടന്ന പരിശോധനയിലാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് പരിശോധനനടത്തി സ്വര്‍ണം പിടിച്ചെടുത്തത്. ടോയ്ലറ്റിന്റെ അടിവശത്ത് കാപ്പികളറിലുള്ള ഇന്സുലേഷന് ടേപ്പ്കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. ഓരു ടോയ്ലറ്റില് നിന്ന് നാലും മറ്റൊന്നില്‍ നിന്ന് മൂന്ന് സ്വര്ണബിസ്കറ്റുകളുമാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. പ്രത്യക അനുമതി വാങ്ങിയാണ് കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് വിമാനത്തില്‍ പരിശോധന നടത്തിയത്.
മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനം യാത്രക്കാരെ ഇറക്കിയ ശേഷം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലെത്തി അവിടെ നിന്നുള്ള യാത്രക്കാരെ കയറ്റി ബാംഗ്ലൂരിലേയ്ക്ക് പോകുകയാണ് പതിവ്. ബാംഗ്ലൂര്‍ ബൂര്‍ ഡൊമസ്റ്റിക് വിമാനത്താവളത്തില്‍ പരിശോധനയൊന്നും ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ സുരക്ഷിതമായി സ്വര്‍ണവുമായി പുറത്ത് കടക്കാം. ഇത് അറിയാവുന്ന സ്വര്‍ണ കള്ളക്കടത്തുകാരാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലൂടെ സ്വര്‍ണം പുറത്ത് കൊണ്ടുവരാതെ യാത്ര മതിയാക്കി പുറത്ത് കടക്കുന്നത്. മറ്റൊരു സംഘം ഇതേ വിമാനത്തില്‍ കയറി ടോയ്ലറ്റില് ഒളിപ്പിച്ച സ്വര്‍ണമെടുത്ത് യാത്ര ആരംഭിക്കും. 132 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അതുകൊണ്ട് എല്ലാവരെയും പരിശോധിക്കുക സാധ്യമല്ല. കേന്ദ്ര ഇന്റലിജന്‍സ് രഹസ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: