കോഴിക്കോട്: ദല്‍ഹി മുഖ്യമന്ത്രിയായിരിക്കേയുളള നിരവധി അഴിമതികളില്‍ നിയമനടപടി നേരിടാനിരിക്കുന്ന ഷീലാദീക്ഷിതിനെ ധൃതിപ്പെട്ട് കേരള ഗവര്‍ണ്ണറാക്കിയത് കേസുകളില്‍ നിന്ന് രക്ഷിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ അടവാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണ്ണര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന ഭരണഘടനയിലെ 361 ലെ രണ്ടുവകുപ്പാണ് ആരോപണ വിധേയയായ ഷീലാദീക്ഷിതിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന അഴിമതിയെക്കുറിച്ചുള്ള സിഎജിയുടെ കണ്ടെത്തല്‍, ജൂഡീഷ്യല്‍ കമ്മീഷന് ജസ്റ്റിസ് ഷുങ്ഗ്ലുവിന്റെ ക്രിമിനല്‍ നടപടിക്കുള്ള ശുപാര്‍ശ എന്നിവ ഷീലാദീക്ഷിതിനെതിരായ സുപ്രധാന തെളിവുകളാണ്. ദല്‍ഹിയില്‍ വഴിവിളക്ക് സ്ഥാപിച്ച വകയില്‍ മാത്രം 31 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. വളരെ ഗുരുതരമായ പരാമര്‍ശങ്ങളും പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന കണ്ടെത്തലുമുള്ളപ്പോഴാണ് വളരെ തിടുക്കത്തില്‍ ഷീല ദീക്ഷിതിനെ കേരളത്തിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുന്നത്.
പ്രോസിക്യൂഷന് നടപടിയില്‍ നിന്നൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഒത്തുകളിച്ചാണ് ഈ രീതിയിലുള്ള നടപടി ഉണ്ടായിരിക്കുന്നത്. ഗവര്‍ണ്ണറെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിക്കണമെന്നുണ്ട്. ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരന് കൂട്ട് എന്ന തരത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിന് കൂട്ടു നില്‍ക്കുകയായിരുന്നു. 24 മണിക്കൂര്‍ കൊണ്ടാണ് രാജിവെച്ച ഗവര്‍ണര്‍ക്ക് പകരം നിയമനം ഉണ്ടായിരിക്കുന്നത്.
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ സദാചാരമില്ലായ്മയാണ് ധാര്‍മ്മികതയില്ലാത്ത ഈ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
കൊച്ചി മെട്രോ പദ്ധതി വൈകിപ്പിക്കാനും ഇ. ശ്രീധരന് അതിന്റെ ചുമതലയെടുക്കുന്നതിലും തടസ്സം നിന്ന ഷീലാദീക്ഷിത് കേരളത്തിന്റെ ഗവര്‍ണ്ണറായി വരുന്നത് കേരളത്തിന്റെ വികസനതാല്പ്പര്യങ്ങളുടെ കടക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടിനെക്കുറിച്ച് പുതിയ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: