ലഫ്. കമാന്റര്‍ കപിഷ് മുവല്‍ ജനുവരി ഇരുപത്തിയാറിന് ജോലിയില്‍ പ്രവേശിക്കാന്‍ വീട്ടില്‍നിന്ന് തിരിക്കുമ്പോള്‍ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് കരുതിയില്ല. മുംബൈ തീരത്തുനിന്ന് 80 നോട്ടിക്കല്‍ മെയില്‍ അകലെ നാവികസേനയിലെ അന്തര്‍വാഹിനിയായ സിന്ധുരത്നയില്‍ ആദ്യം തീ കണ്ടതും അത് കെടുത്താന്‍ ശ്രമിച്ചതും മുവല്‍ ആയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷാദൗത്യത്തിന് നിമിഷങ്ങള്‍ മാത്രമാണ് ലഭിക്കുകയെന്ന് അറിയാമായിരുന്നിട്ടും രാജ്യസ്നേഹത്തിനും കര്‍ത്തവ്യബോധത്തിനും സ്വന്തം ജീവനേക്കാള്‍ വിലകല്‍പ്പിച്ച ആ ധീരസൈനികന് ആപത്കരമായ ദൗത്യത്തിലേക്ക് എടുത്തുചാടുകയായിരുന്നു.
ഇന്ത്യന്‍ നാവികസേനയില്‍ ഏഴ് മാസമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകട പരമ്പരയുടെ തുടര്‍ച്ചയായിരുന്നു ഐഎന്‍എസ് സിന്ധുരത്നയിലേത്. ഏഴ് മാസത്തിനിടെ ഇത്തരം പത്തോളം ദുരന്തങ്ങള്‍ക്കാണ് നാവിക സേന സാക്ഷ്യം വഹിച്ചത്. 2013 ആഗസ്റ്റ് 14 ന് മുംബൈ തീരത്ത് വച്ച് ഐഎന്‍എസ് സിന്ധുരക്ഷക് അന്തര്‍വാഹിനിയിലെ കാലഹരണപ്പെട്ട ബാറ്ററി പൊട്ടിത്തെറിച്ച് 18 നാവികോദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കപ്പല്‍ മുങ്ങിത്താഴുകയും ചെയ്തു. ഇപ്പോള്‍ അപകടത്തില്‍പ്പെട്ട സിന്ധുരത്നക്കൊപ്പമായിരുന്നു സിന്ധുരക്ഷകും അന്ന് നങ്കൂരമിട്ടിരുന്നത്. നാവികസേനയിലെയും മുംബൈ ഫയര്‍ ബ്രിഗേഡിലെയും ധീരന്മാര് ഉണര്ന്നുപ്രവര്ത്തിച്ചതുകൊണ്ടുമാത്രമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത്. സിന്ധുരത്നയെ അവര്‍ അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയായിരുന്നു.
സിന്ധുരക്ഷകിലെയും സിന്ധുരത്നയിലെയും 20 സൈനികര്‍ക്ക് രാജ്യസ്നേഹികളുടെ മനസ്സില്‍ രക്തസാക്ഷികളുടെ സ്ഥാനമായിരിക്കും. എന്നാല്‍ ഇവരുടെ ദാരുണമായ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകങ്ങള്‍ തന്നെയായിരുന്നു. കൊലയാളിയുടെ സ്ഥാനത്തുള്ളത് പ്രതിരോധമന്ത്രി എ.കെ.ആന്റണിയും. ഏഴരവര്‍ഷമായി പ്രതിരോധമന്ത്രിയായി തുടരുന്ന ആന്റണിയുടെ കെടുകാര്യസ്ഥതയും അഴിമതിപ്പേടിയും പൊള്ളയായ ആദര്‍ശവാദവും സര്‍വോപരി സഹജമായുണ്ടാവേണ്ട രാജ്യസ്നേഹത്തിന്റെ അഭാവവും നാവികസേനയുള്‍പ്പെടെ സായുധസേനാ വിഭാഗങ്ങളുടെ സ്വയം പര്യാപ്തതയും ജാഗ്രതയും നശിപ്പിക്കുകയും സൈനികരുടെ ആത്മവീര്യം കെടുത്തിയിരിക്കുകയുമാണ്.
നാവികസേനയുടെ കാര്യം തന്നെയെടുക്കാം. സ്കോര്‍പിന്‍ മുങ്ങിക്കപ്പല്‍ ഇടപാട് വിവാദമായ പശ്ചാത്തലത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിയെ മാറ്റി പ്രതിരോധമന്ത്രിയായ ആളാണ് ആന്റണി. സ്കോര്‍പിന്‍ പദ്ധതിക്ക് കീഴില്‍ മുംബൈയിലെ മസഗോണ്‍ ഡോക്സില് ആറ് ഫ്രഞ്ച്-സ്പാനിഷ് ഡീസല്‍-ഇലക്ട്രിക് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ 2005 ല്‍ ധാരണയായതാണ്. ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും ഒരൊറ്റ അന്തര്വാഹിനിപോലും നീരണിഞ്ഞില്ല. 2012 ല്‍ ആറ് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴിത് 2016 ലേക്ക് നീട്ടിയിരിക്കുകയാണ്. സ്കോര്‍പിന്‍ പദ്ധതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആറ് വര്‍ഷമാണ് ആന്റണി എന്ന പ്രതിരോധമന്ത്രി എടുത്തത്.
തീരുമാനമെടുത്തശേഷവും മൂന്നുവര്‍ഷം വൈകിച്ചു. ഒമ്പത് വര്‍ഷത്തെ ഈ കാലതാമസം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. 25-30 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതും സോവിയറ്റ് നിര്‍മിതവുമായ കീലോക്ലാസ് അന്തര്വാഹിനികളുമായ ഐഎന്‍എസ് സിന്ധുരക്ഷക്, ഐഎന്‍എസ് സിന്ധുരത്ന തുടങ്ങിയവയ്ക്ക് പകരമായിരുന്നു സ്കോര്‍പിന്‍ കപ്പലുകള്‍. ഈ കപ്പലുകള്‍ നിശ്ചിത സമയത്തിനകം പണിപൂര്‍ത്തിയാക്കി നാവികസേയനുടെ ഭാഗമാക്കിയിരുന്നെങ്കില്‍ 20 നാവികരെ കൊലയ്ക്ക് കൊടുത്ത മുങ്ങിക്കപ്പല്‍ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. ആന്റണിയുടെ മെല്ലെപ്പോക്ക് നയം മൂലമാണ് ഇതിന് കഴിയാതിരുന്നത്.
ആന്റണി ചുമതലയേറ്റ ഉടന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അധ്യക്ഷത വഹിച്ച മൂന്ന് സേനാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ നാവികസേനയുടെ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കാന്‍ പുതിയ ബാറ്ററികള്‍ വാങ്ങണമെന്ന ആവശ്യമുന്നയിച്ചതാണ്. ആയുധം വാങ്ങാന്‍ അനുമതി നല്കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കമ്മറ്റിയുടെ ചെയര്‍മാനും ആന്റണിയാണ്. “അന്തര്‍വാഹിനികള്‍ക്ക് അടിയന്തരമായി വേണ്ട ബാറ്ററി മോണിറ്ററിംഗ് സിസ്റ്റം വാങ്ങല്‍ പ്രക്രിയയ്ക്ക് അമിതമായ കാലതാമസം വന്നിരിക്കുന്നു” എന്ന് 2008-09 ലെ റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.
ആയുധങ്ങള്‍ വാങ്ങാനെടുക്കുന്ന കാലതാമസം നാവികസേനയുടെ കാര്യശേഷി കുറയ്ക്കുമെന്നും സിഎജി ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നിട്ടും ആന്റണി കണ്ണു തുറന്നില്ല. നോക്കൂ, നമ്മുടെ സായുധസേനകളുടെ കാര്യശേഷി നഷ്ടപ്പെട്ടിരിക്കാം, നാവിക ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടാവാം, നാളെ ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്ക്കുകപോലും ചെയ്തേക്കാം. പക്ഷേ നിങ്ങള്‍ ഒരു കാര്യം മറക്കരുത്. നിങ്ങളുടെ പ്രതിരോധമന്ത്രിയായ ഞാന്‍ അഴിമതി വിരുദ്ധനാണ്. ഈയൊരു ഭാവമാണ് ആന്റണിക്കുള്ളത്.
ആന്റണിയുടെ ആത്മഹത്യാപരമായ അനാസ്ഥ ഇവിടെയും അവസാനിക്കുന്നില്ല. 126 മീഡിയം മര്‍ട്ടി-റോള്‍ കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എംഎംആര്‍സിഎ) വാങ്ങാന്‍ 2005 ല്‍ ടെണ്ടര്‍ വിളിക്കുകയും 2007 ല്‍ ആറ് കമ്പനികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതുമാണ്. 2012 ല്‍ ഡാസള്‍ട്ട് റഫേല്‍ എന്ന കമ്പനി ടെണ്ടര്‍ നേടിയെങ്കിലും ആന്റണിയുടെ മന്ത്രാലയം കരാറൊപ്പുവച്ചില്ല. സാങ്കേതികവിദ്യാ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ചെലവിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയാതിരുന്നതാണത്രെ ഇതിന് കാരണം. വ്യോമസേന ഉപയോഗിക്കുന്ന ‘പറക്കും ശവപ്പെട്ടികള്‍’ എന്ന പേരുവീണ 1960 കളിലെ മിഗ് 21 യുദ്ധവിമാനങ്ങള്‍ക്ക് പകരം ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടതായിരുന്നു എംഎംആര്‍സിഎ. എന്നാല്‍ വ്യോമസേനയിലെ യുവപെയിലറ്റുമാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതിരുന്ന ആന്റണി അധ്യക്ഷനായ ഡിഫന്‍സ് പര്‍ച്ചേസിംഗ് കമ്മറ്റി വാങ്ങിയത് ബോയിംഗ് ബിസിനസ് ജെറ്റുകള്‍ (ബി-737 ബിബിജെ) ആണ്. ആന്റണിക്ക് പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനുള്ളതാണിത്.
തലതിരിഞ്ഞ ആദര്‍ശവാദമാണ് ആന്റണിയെ നയിക്കുന്നത്. ഒരു പ്രതിരോധ മന്ത്രിയുടെ പ്രാഥമിക ചുമതല രാജ്യരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. ഇതിനുവേണ്ടത് സായുധസേനകളെ ആധുനികവല്‍ക്കരിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജരാക്കി നിര്‍ത്തുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും അവഗണനയുമാണ് ആന്റണി കാട്ടുന്നത്. ആന്റണിയുടെ നാട്യം എന്തുതന്നെയായാലും കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയയുടെ ഉപജാപക സംഘത്തില്‍ ഉള്‍പ്പെട്ടതിനാലാണ് ആന്റണിക്ക് ഇന്ത്യന്‍ പ്രതിരോധമന്ത്രിയാവാന് ഭാഗ്യം ലഭിച്ചത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ രാജ്യരക്ഷാ മന്ത്രിയായിരിക്കാനുള്ള അര്‍ഹതയോ യോഗ്യതയോ തനിക്കില്ലെന്ന് ആന്റണിക്ക് നന്നായറിയാം. ഈ അപകര്‍ഷതാബോധം ആന്റണിയെ വിടാതെ പിന്തുടരുന്നുമുണ്ട്.
എല്ലായ്പ്പോഴും അഴിമതി മണത്തുനടക്കുന്ന ഒരാളായിരിക്കരുത് പ്രതിരോധമന്ത്രി. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഏഴരവര്‍ഷക്കാലം ആന്റണി ചെയ്തത് ഇതുമാത്രമാണ്. പ്രതിരോധ മേഖല അഴിമതി വിമുക്തമാകണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അഴിമതി മണത്തുനടക്കുകയും അത്തരമൊരു സംഭവമുണ്ടായാല്‍ താനിതാ അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് നിരന്തരം വിളിച്ചുകൂവുകയും ചെയ്യുന്ന പ്രതിരോധമന്ത്രി സ്വന്തം കടമ മറക്കുകയാണ്. ആയുധ ഇടപാടുകളിലും മറ്റും അഴിമതികള്‍ കണ്ടെത്തുന്നതില്‍ ആന്റണിക്ക് സന്തോഷമേയുള്ളൂ. അന്വേഷണ പ്രഖ്യാപനം, പാര്‍ലമെന്റിലെ പ്രസംഗം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി. ഇങ്ങനെയൊക്കെയാണ് താന്‍ സജീവമാണെന്ന് ആന്റണി തെളിയിച്ചുകൊണ്ടിരിക്കുന്നത്.
പ്രതിരോധമന്ത്രിയെന്ന നിലയ്ക്കുള്ള ആന്റണിയുടെ അഴിമതി വിരുദ്ധ നടപടികള്‍ ഒരു ‘സദ്ഗുണ വൈകൃത’മായിത്തീരുകയാണുണ്ടായത്. സായുധസേനകള്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റും വാങ്ങണമെന്ന നിര്ദ്ദേശമുയരുമ്പോഴൊക്കെ അതില്‍ അഴിമതിക്കുള്ള സാധ്യത കണ്ടെത്തി അനുമതി നിഷേധിക്കുകയെന്ന വിശുദ്ധകര്‍മമാണ് ആന്റണി അനുഷ്ഠിച്ചുകൊണ്ടിരുന്നത്. ഇടനിലക്കാരെ ഒഴിവാക്കി അഴിമതിയില്ലാതെ പ്രതിരോധ ഇടപാടുകള്‍ നടത്തുന്നതിലാണ് ഒരു പ്രതിരോധമന്ത്രി കാര്യപ്രാപ്തി തെളിയിക്കേണ്ടത്. ഇതുചെയ്യാതെ ശത്രുരാജ്യങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യയുടെ സുരക്ഷ അപകടത്തില്‍പ്പെടുത്തുന്ന നശീകരണ ദൗത്യമാണ് ആന്റണിയെന്ന പ്രതിരോധമന്ത്രി ഏറ്റെടുത്തത്. നാവികസേനയുടെ അന്തര്‍വാഹിനികളില്‍ ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍ യുദ്ധവേളയിലാണ് സംഭവിക്കുന്നതെങ്കില്‍ ഈ രാജ്യത്തിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാന്‍ പോലും ഭയം തോന്നുകയാണ്. ‘അഴിമതി വിരുദ്ധപ്പോരാട്ടം’ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്ന് ആന്റണിയെ ആരാണ് ഒന്നു പറഞ്ഞു മനസ്സിലാക്കുക?
ഭീരുത്വം അന്തര്‍ലീനമായ വ്യക്തിത്വമാണ് ആന്റണിയുടേത്. ഇതിനാലാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നത്. അധികാരകേന്ദ്രങ്ങളില്‍ കണ്ണുവെച്ച് കക്ഷിരാഷ്ട്രീയത്തിന്റെ ഇട്ടാവട്ടങ്ങളില്‍ ആദര്‍ശ ധീരന് ചമഞ്ഞുനടക്കുന്നതുപോലെയല്ല രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കഴിവുകെട്ട പ്രതിരോധമന്ത്രി ആരെന്ന ചോദ്യത്തിന് അല്‍പ്പംപോലും ആലോചിക്കാതെ എ.കെ.ആന്റണി എന്ന് മറുപടി പറയാം. ചൈനയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു എന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച ഒരു പ്രതിരോധമന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു. വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇതേ കസേരയില്‍ കയറിയിരിക്കുന്ന ആന്റണിക്ക് ചൈന എന്ന് കേള്‍ക്കുന്നതുപോലും പേടിയാണ്. അരുണാചല്‍ പ്രദേശില്‍ ചൈന നിരന്തരം അവകാശവാദമുന്നയിച്ചിട്ടും അതിര്‍ത്തിലംഘിച്ച് ഒന്നിലധികം തവണ ചൈനീസ് സേന ഇന്ത്യയുടെ ഭൂപരിധിയിലേക്ക് കടന്നുകയറിയിട്ടും നിസ്സംഗനായി തുടര്‍ന്ന ആന്റണി സംയമനത്തിന്റെ സുവിശേഷം പ്രസംഗിക്കുകയായിരുന്നു. ഓര്‍മകള്‍ നഷ്ടമായ ഇപ്പോഴത്തെ അവസ്ഥയില്‍പ്പോലും ജോര്‍ജ് ഫെര്‍ണാണ്ടസിനെ പ്രതിരോധമന്ത്രിക്കസേരയില്‍ കൊണ്ടിരുത്തിയാല്‍ ആന്റണിയെക്കാള്‍ മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്ന് പറയാന്‍ തോന്നുന്നു.
പാര്‍ലമെന്റിനോട് ചേര്‍ന്നുള്ള സൗത്ത്ബ്ലോക്കിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം. പ്രതിരോധമന്ത്രിയായ ആന്റണിയുടെ ഇതുവരെയുള്ള ‘പ്രകടനം’ കണക്കിലെടുക്കുമ്പോള്‍ സൗത്ത് ബ്ലോക്കിലെ അന്തിക്രിസ്തു എന്ന വിശേഷണമാണ് ചേരുക.
മുരളി പാറപ്പുറം
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: