പ്രകൃതിയോട് ഇണങ്ങി നിന്നുകൊണ്ടുള്ള വികസനത്തിന് ഊന്നല്‍ നല്‍കിയിരുന്ന എംകെകെ മരം മുറിച്ച് പോകരുത് എന്ന കര്‍ശന നിര്‍ദ്ദേശവും ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. തൊഴിലാളികള്‍ വെറും ഉപകരണങ്ങള്‍ മാത്രമാണെന്ന കാഴ്ചപ്പാടോടെ പെരുമാറുന്ന മേലധികാരികള്‍ക്ക് തീര്‍ത്തും ഒരപവാദമായിരുന്നു എംകെകെ. അവരുടെ കലാ, കായിക,സാഹിത്യ അഭിരുചികള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെന്ത് പരിഷ്കാരങ്ങള്‍. വിദ്യാലയങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഉദ്യോഗമണ്ഡല്‍ ക്ലബ്ബ്, ലളിതകലാ ക്ലബ്ബ്, ലളിതകലാകേന്ദ്രം, അഗ്രോണമി ഡിപ്പാര്‍ട്ട്മെന്റ്, കളിസ്ഥലങ്ങള്‍, മാര്‍ക്കറ്റ്, സിനിമ തിയേറ്റര്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, ഗസ്റ്റ് ഹൗസ് തുടങ്ങി എല്ലാം ഈ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു. മൂന്ന് ക്ഷേത്രങ്ങളും പളളിയും അതിലുള്ളില്‍ ഉണ്ടായിരുന്നു എന്ന് കൂടി പറഞ്ഞാലെ ലിസ്റ്റ് പൂര്‍ണമാവു. എറണാകുളത്ത് തന്നെ ഏറ്റവും പ്രശസ്തമായ, ആധുനിക സൗകര്യങ്ങളോട് കൂടിയ ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ആശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.
ഫാക്ടിന്റെ തണലില്‍ വളര്‍ന്നുവന്ന കലാകാരന്മാരും കായികതാരങ്ങളും സാഹിത്യകാരന്മാരും നിരവധി. ഫാക്ടിന്റെ കൊച്ചിന് ഡിവിഷന് അമ്പലമേട്ടില്‍ തുടങ്ങുന്ന സന്ദര്‍ഭം. ആ കാലഘട്ടത്തില്‍ ഫെഡോയുടെ ആര്‍കിടെക്ചറല്‍ ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചിരുന്നത് പ്രശസ്ത ചിത്രകാരനും വാസ്തുശില്പിയുമായ എം.വി.ദേവനാണ്. തന്നെ വാസ്തുവിദ്യയുടെ രഹസ്യത്തിലേക്ക് കഥപറഞ്ഞ് കഥപറഞ്ഞ് കൈപിടിച്ച് ആനയിച്ചത് എം.കെ.കെ. നായരാണെന്ന് ദേവന്തന്നെ പറഞ്ഞിട്ടുമുണ്ട്. പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമായ അമ്പലമേട്ടില്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ, ആ സൗന്ദര്യം ഒട്ടും ചോര്‍ന്ന് പോകാതെയാണ് പുതിയ ഫാക്ടറി രൂപകല്പന ചെയ്തിരിക്കുന്നത്. അവിടെ പ്രകൃതിയോട് അത്രമേല്‍ ലയിച്ച് ഒരു തടാകമുണ്ട്. പ്രകൃത്യാലുള്ളതല്ല, മനുഷ്യനിര്‍മിതം. പ്രകൃതിയും മനുഷ്യനും ഒരേ താളഗതിയില്‍ ലയിച്ച് പുനര്‍ജ്ജനിക്കുമ്പോള്‍ മാത്രം സംഭവിയ്ക്കുന്ന ഒന്ന്. അന്ന് അവിടെ എസ്റ്റേറ്റ് മാനേജരായി ജോലി നോക്കിയിരുന്നത് കഥാകാരന് ടി.പത്മനാഭന്. ഫാക്ടറികള്‍ സ്ഥാപിതമാകുന്നിട്ടത്തേയ്ക്ക് നാഗരികത ചേക്കേറുമെന്നും പരിണിതഫലമായി കാടും മേടും നശിപ്പിക്കപ്പെടുമെന്നതും യാഥാര്‍ഥ്യം. പക്ഷേ അമ്പലമേട്ടില്‍ മരങ്ങള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്, ഹരിതശോഭ നിറച്ചുകൊണ്ട്. ടി.പത്മനാഭന്റെ കഥകളിലും അമ്പലമേടും അവിടുത്തെ സസ്യജാലങ്ങളും കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടിട്ടുമുണ്ട്. അദ്ദേഹം അന്ന് അവിടെ എസ്റ്റേറ്റ് മാനേജരായിരുന്നപ്പോഴാണ് അമ്പലമേട്ടില്‍ ഫാക്ടറി വരുന്നത്. മരം മുറിക്കരുതെന്നാണ് എംഡിയുടെ കല്ലേപ്പിളര്‍ക്കുന്ന കല്പന. പക്ഷേ ഫാക്ടറി പണിയുന്നിടത്ത് തടസ്സമായി നില്ക്കുന്ന മരം മുറിക്കാതെ ഗത്യന്തരമില്ല. എന്തു ചെയ്യും. മുറിക്കുക തന്നെ. മരം മുറിക്കുകയും ലേലം നടക്കലും എല്ലാം നടന്നു. ലേലത്തുക ഒടുവില്‍ പ്രിയകഥാകാരന്റെ കൈയിലെത്തുന്നു. അദ്ദേഹം അത് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുന്നു. പക്ഷേ എംഡിയുടെ ശാസന ലംഘിക്കുവാനും മരം മുറിച്ചുവെന്ന അപരാധത്തില്‍ പങ്കുചേരാനും തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞ് ലേലത്തുക ഒടുക്കം പാവം കഥാകാരന്റെ കൈകളിലെത്തുന്നു. ഒടുവില്‍ പത്മനാഭനെ ഈ കുരുക്കില്‍ നിന്നും രക്ഷിക്കുവാന്‍ എംകെകെ തന്നെ വേണ്ടി വന്നു. വളം നിര്‍മാണ ഫാക്ടറിയായി തുടങ്ങിയ ഫാക്ട് പിന്നീട് പലമേഖലകളിലേക്കും പ്രവേശിച്ചു. സങ്കീര്‍ണമായ ഫാക്ടറികള്‍ പോലും രൂപകല്പന ചെയ്യുന്നതിനും നിര്‍മിച്ചു നല്‍കാനും കഴിവുള്ള ഫെഡോ, സങ്കീര്‍ണങ്ങളായ ഉപകരണങ്ങള്‍ നിര്‍മിക്കുകയും സ്ഥാപിച്ച് നല്കുന്നതിനുമായി ഫാക്ട് എഞ്ചിനീയറിങ് വര്‍ക്സ് എന്ന ഫ്യൂ തുടങ്ങിയ താവഴികള് പിന്നീടുണ്ടായി.
1966 ലാണ് ഫാക്ട് ലളിതകലാകേന്ദ്രം രൂപം കൊള്ളുന്നത്. കവിയും കലാകാരനുമായിരുന്ന ജി.എസ്.പിള്ളയായിരുന്നു അമരത്ത്. ഉദ്ഘാടനം നിര്‍വഹിച്ചതാവട്ടെ അനശ്വര നടന് സത്യനും. ഉദ്ഘാടന വേദിയില്‍ നൃത്തം ചെയ്തതാവട്ടെ സാക്ഷാല്‍ ജയലളിതയും. പ്രേം നസീര്‍, ഷീല, മുത്തയ്യ, ഉമ്മര്‍, ശാരദ, പി.ജെ.ആന്റണി, പി.ഭാസ്കരന്, അടൂര്‍ ഭാസി തുടങ്ങിയവരും ലളിതകലാകേന്ദ്രം സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്നു. വയലാര്‍ രാമവര്‍മ, ജോസഫ് മുണ്ടശ്ശേരി, കേശവദേവ്, ഡോ.എസ്.കെ.നായര്‍, സി.എന്‍.ശ്രീകണ്ഠന് നായര്‍, നാഗവള്ളി ആര്.എസ്.കുറുപ്പ്, എം.ഗോവിന്ദന് തുടങ്ങിയവരെല്ലാം ഫാക്ട് കലാകേന്ദ്രത്തിലെ നിത്യസന്ദര്‍ശകരായിരുന്നു.ഇന്ത്യയിലെ തന്നെ പ്രശസ്തരായ ഒട്ടനവധി കലാകാരന്മാര് കലാകേന്ദ്രത്തിന്റെ വേദികളെ ധന്യമാക്കിയിരുന്നു. ഉദ്യോഗമണ്ഡല്‍ കഥകളി ട്രൂപ്പ് കഥകളിയെന്ന കലാരൂപത്തെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. നിരവധി കഥകളി കലാകാരന്മാര് ഫാക്ടില്‍ അന്ന് സേവനം അനുഷ്ഠിച്ചിരുന്നു.
നാടകകൃത്ത് കെ.എസ്.നമ്പൂതിരി, കവി താഴത്തേടം രാഘവന് നായര്‍, കവിയും നോവലിസ്റ്റുമായ കെ.യു.മേനോന്, നോവലിസ്റ്റ് എം.ഗോപിനാഥന് നായര്‍, ടി.പത്മനാഭനേയും എം.വി.ദേവനേയും കൂടാതെ നന്തനാരും ഇ.എം.കോവൂരും പി.കെ.രാജരാജവര്‍മയും ഫാക്ടിന്റെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1965 ല്‍ ഉദ്യോഗമണ്ഡലില്‍ വച്ചു നടന്ന ഓള് ഇന്ത്യ റൈറ്റേഴ്സ് കോണ്‍ഫറന്‍സ് വേദിയില്‍ പ്രസംഗിച്ചുകൊണ്ട് നില്ക്കുന്ന അവസരത്തിലാണ് ആദ്യത്തെ ജ്ഞാനപീഠം അവാര്‍ഡിന് മഹാകവി ജി അര്‍ഹനായി എന്ന വിവരം അറിയുന്നത്. സാംസ്കാരിക കേരളത്തിന് ഒട്ടനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹത് സ്ഥാപനമെന്നതില്‍ തര്‍ക്കമില്ല. പ്രഗത്ഭരായ ഒട്ടനവധി കലാകാരന്മാര് അധ്യാപകരായിരുന്നിട്ടുള്ള ഒരു ഫൈന്‍ ആട്സ് വിഭാഗവും ഫാക്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. കുടമാളൂര്‍ കരുണാകരന് നായര്‍, കലാമണ്ഡലം കരുണാകരന്, കലാമണ്ഡലം കേശവന്, ചാലക്കുടി നമ്പീശന്, ശങ്കരന്‍എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, നര്‍ത്തകിമാരായ കലാമണ്ഡലം ചന്ദ്രിക, കലാമണ്ഡലം സുഗന്ധി തുടങ്ങി നിരവധി പേര് ഇവിടെ കലയുടെ സൗരഭ്യം പരത്തി വിരാജിച്ചിരുന്നു.
(തുടരും)
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: