ജനാധിപത്യത്തില്‍ ജനങ്ങളുടെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തെരഞ്ഞെടുപ്പാകുമ്പോള്‍ അത് മഹോത്സവമെന്ന് പറയേണ്ടതില്ലല്ലോ. പതിനാറാം ലോക്സഭയിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്നത്. 543 ലോക്സഭാ മണ്ഡലങ്ങള്‍ക്ക് പുറമെ ഒഡീഷ, സിക്കിം, ആന്ധ്ര നിയമസഭകളിലേക്കും എട്ടു സംസ്ഥാനങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന 23 നിയമസഭാമണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഒന്‍പത് ഘട്ടങ്ങളിലായി മെയ് 12ന് അവസാനിക്കും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. 81 കോടി 40 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ പത്തുകോടി വോട്ടര്‍മാര്‍ ഇക്കുറിയുണ്ട്. ഈ മാസം ഒന്പതുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരവും നല്‍കിയിട്ടുണ്ട്. 939000 പോളിംഗ് ബൂത്തുകളിലൂടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കി ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യ ലോകത്തിനുതന്നെ മാതൃകയും അത്ഭുതവുമാണ് സമ്മാനിക്കുന്നത്. ഫോട്ടോ പതിച്ച സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് ലഭിക്കുന്നു എന്ന പ്രത്യേകത ഈ തെരഞ്ഞെടുപ്പിനുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്ലിപ്പിലുണ്ടാകും. മെയ് 31നകം പുതിയ സര്‍ക്കാര്‍ നിലവില്‍ വരേണ്ടതുണ്ട്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിട്ടുള്ളത്.
പിന്നിട്ട പതിനഞ്ച് ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പുതുമയും പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ടെന്ന് പറയാം. അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ‘ഇനി ഞാനില്ലേ’ എന്നു പറഞ്ഞൊഴിഞ്ഞ ഒരു തെരഞ്ഞടുപ്പും മുമ്പുണ്ടായിട്ടില്ല. മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി കാലേക്കൂട്ടിതന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മത്സരരംഗത്ത് അവതരിപ്പിച്ചതും നടാടെയാണ്. നരേന്ദ്രമോദിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. നരേന്ദ്രമോദി രാജ്യമാസകലം തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുത്ത് വളരെയേറെ മുന്നേറികഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി എന്നനിലയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് ഭരിക്കുന്ന നരേന്ദ്രമോദി അസൂയപ്പെടുത്തുന്നതും അത്ഭുതാവഹവുമായ പരിവര്‍ത്തനമാണ് ഗുജറാത്തിലുണ്ടാക്കിയത്. അഴിമതി എന്ന മാറാവ്യാധി ഗുജറാത്തില്‍ പഴങ്കഥയായി. അക്രമവും വര്‍ഗീയലഹളയും ഗുജറാത്തില്‍ ഓര്മ മാത്രമായി. ഒരു വ്യാഴവട്ടംകൊണ്ട് വികസനത്തിന്റെ കുതിപ്പും മാതൃകയുമായി ഗുജറാത്തിനെ മാറ്റി. ശുദ്ധജലം, ദാരിദ്ര്യനിര്‍മാര്‍ജനം, വൈദ്യുതി, തൊഴിലില്ലായ്മ പരിഹരിക്കല്‍ തുടങ്ങിയ മേഖലകളില്‍ മികവു പുലര്‍ത്തി. ഗുജറാത്തിലെ ഈ ഇന്ദ്രജാലം കാണാനും പഠിക്കാനും ഒരുകാലത്ത് കേരള മോഡല്‍ മേനി നടിച്ചവര്‍പോലും പാഞ്ഞെത്തുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ഇന്ത്യ മഹാരാജ്യം ഭരിച്ചവരാകട്ടെ ജനങ്ങളെ നാണം കെടുത്തി.
പത്തുവര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ എന്ന അശ്ലീല മുന്നണി കേന്ദ്രത്തില്‍ ഭരണം നടത്തുകയാണ്. കൊള്ളരുതായ്മയാണ് അവരുടെ കൈമുതല്‍. അഴിമതിയാകട്ടെ അലങ്കാരവുമാക്കി. രാജ്യം ഇതുവരെ കേള്‍ക്കാത്ത, കാണാത്തവിധം അഴിമതിയുടെ തുടര്കഥകള് തന്നെയാണുണ്ടായത്.
പ്രധാനമന്ത്രിയുടെ ഓഫീസ് പോലും അതില്‍നിന്നും മോചിതമായില്ല. ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാട കച്ചവടം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിട വെട്ടിപ്പ്, ഹെലികോപ്റ്റര്‍ ഇടപാട് തുടങ്ങി ലക്ഷക്കണക്കിന് കോടിരൂപയുടെ ഞെട്ടിപ്പിക്കുന്ന അഴിമതികള്‍ നടത്തിയവര്‍ക്ക് വീണ്ടും വോട്ടു ചോദിക്കാന്‍ അറപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെയാകും മന്‍മോഹന്‍സിംഗ് ഇനി മത്സരിക്കാനും വോട്ടുചോദിക്കാനുമില്ലെന്ന് കാലേക്കൂട്ടി തന്നെ പ്രഖ്യാപിച്ചത്. അഴിമതിയില്‍ റിക്കാര്‍ഡിട്ട ഭരണം സാധാരണക്കാരെ കൊള്ളയടിക്കുന്നതിലും മിടുക്കന്മാരാണെന്ന് തെളിയിച്ചു. ജനദ്രോഹകരമായ നടപടികളുമായി ഭരണം നടത്തുമ്പോഴും മാളത്തിലൊളിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഇപ്പോള്‍ അഴിമതി വിരുദ്ധജ്വരം കൊണ്ട് പിച്ചുംപേയും പറയുകയാണ്. അപക്വമായ പെരുമാറ്റവും വകതിരിവില്ലാത്തവര്ത്തമാനവും വിളമ്പുന്ന രാഹുലായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ മുഖ്യ സാരഥി. ജനങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നില്ലെന്ന് ഇതിനകം അഭിപ്രായ സര്‍വെകളെല്ലാം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിനുവേണ്ടിയാണ്. ഏകഭാരതം, ശ്രേഷ്ഠഭാരതം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായി ബിജെപിയും നായകന് നരേന്ദ്ര മോദിയും മുന്നിലുണ്ട്. അതിന് ജനാവലി അംഗീകാരം നല്കിയിരിക്കുന്നുവെന്ന് എല്ലാ സര്‍വേകളും പറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ ആ അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാകില്ലേ തെരഞ്ഞെടുപ്പു ഫലം എന്നുമാത്രമാണ് ഇനി കാത്തിരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: