എനിക്ക് സംഗീതത്തെപ്പറ്റി ഒരു ‘ചുക്കും’ അറിയില്ല. മനോഹരമായി പാടുമായിരുന്ന എന്റെ ഭര്‍ത്താവ് മേജര്‍ ഭാസ്ക്കര മേനോന് ഓഫീസേഴ്സ് പാര്‍ട്ടികളില്‍ ആരെങ്കിലും എന്നോട് പാടാന്‍ ആവശ്യപ്പെട്ടാല്‍ ഉടനെ പറയാറുള്ളത് “ലീലയ്ക്ക് ജനഗണമന പാടാന്‍ പോലും അറിയില്ല” എന്നായിരുന്നു. ശരിയാണ് താനും.
അങ്ങനെയുള്ള ഞാന്‍ സംഗീതത്തെപ്പറ്റി എഴുതാന്‍ മുതിരുന്നത് സാഹസമാണെന്നെനിക്കറിയാം. പക്ഷേ ഇക്കഴിഞ്ഞ ഞായറാഴ്ച എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രവീന്ദ്ര സംഗീതസന്ധ്യയ്ക്ക് പോയ ഞാന്‍ സദസ്സിലേക്ക് പെയ്തിറങ്ങിയ നാദവിസ്മയത്തില്‍ സ്വയം മറന്ന്, ആ ദിവ്യാനുഭൂതിയില്‍ ലയിച്ചു. അപ്പോഴാണ് എനിക്ക് മനസ്സിലായത് സംഗീതം ആസ്വദിക്കാന്‍ സംഗീതം അഭ്യസിക്കേണ്ടതില്ലെന്ന്.
കേരളത്തിന്റെ അഭിമാനമായ, ഇന്ത്യയുടെ സ്വത്തായ പത്മശ്രീ ഡോ.കെ.ജെ.യേശുദാസാണ് രവീന്ദ്രസംഗീതം കൊച്ചിക്കാര്‍ക്കായി ആലപിക്കാന്‍ സംഗീതസന്ധ്യ ഒരുക്കിയത്. രവീന്ദ്രന് മാഷുടെ നിത്യഹരിത ഗാനങ്ങള്‍ മലയാള സിനിമക്ക് നല്കിയ അതുല്യസംഭാവനകള്‍ വേദിയില്‍ ചിറകുവിരിച്ചപ്പോള്‍ സദസ്സ് ശ്വാസമടക്കി അതില്‍ ലയിച്ചു.
ഈ ഗാനസന്ധ്യ ഒരുക്കാന്‍ യേശുദാസിന്റെ വലംകയ്യായിനിന്നത് ബെന്നി ജോസഫ് (ജനപക്ഷം) ആയിരുന്നു. അനുമോദിക്കാനായി ഞാന്‍ വിളിച്ചപ്പോള്‍ ബെന്നി പറഞ്ഞത് ഈ സന്ധ്യ ഒരുക്കുമ്പോള്‍ പോലീസും ചില അധികാരികളും ഉയര്‍ത്തിയ കടമ്പകളെക്കുറിച്ചാണ്. അവസാന നിമിഷം സൗണ്ട് സിസ്റ്റം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച പോലീസ് ട്രഷറിയില്‍ അനുവാദത്തിനുവേണ്ടി 52 രൂപ അടച്ച രസീത് കാത്തിരിക്കണം എന്ന് ശഠിച്ചു. “വെപ്രാളം പിടിച്ച് ഓര്‍ഗനൈസ് ചെയ്തിരുന്ന എന്റെ മൂന്നു മണിക്കൂറാണ് ഇതിനകം നഷ്ടമായത്” എന്ന് ബെന്നി പറഞ്ഞപ്പോള്‍ ഏതൊരു നല്ല കാര്യത്തിനും അധികാരം കയ്യാളുന്നവര്‍ ഒരു കൈ സഹായം തരില്ല എന്ന നഗ്നസത്യമാണ് വെളിപ്പെട്ടത്.
പത്തുലക്ഷം ചെലവാകും എന്ന് പ്രതീക്ഷിച്ചിടത്ത് ഒരുകോടി ചെലവായെങ്കിലും സ്പോണ്‍സേഴ്സ് ആ ചുമതല ഏറ്റെടുത്തുവത്രെ. 12 ഗായകര്‍ 30 പാട്ടുകളാണ് വേദിയില്‍ അവതരിപ്പിച്ചത്. ഏകദേശം അഞ്ചുമണിക്കൂര്‍ നീണ്ട ഗാനസന്ധ്യ കൊച്ചിക്ക് അവിസ്മരണീയമായി. പാട്ടുകള്‍ നമ്മള് റേഡിയോവിലൂടെയും ടിവിയിലൂടെയും മറ്റു പല സംവിധാനങ്ങളിലൂടെയും ആസ്വദിക്കാറുണ്ട്. എന്നാല്‍ ഗായകര്‍ പാടുന്നത് നേരിട്ടു കണ്ട്, അവരുടെ മുഖത്ത്, പ്രത്യേകിച്ച് ചിത്രയുടേയും യേശുദാസിന്റെയും മുഖങ്ങളില്‍ മിന്നിമറയുന്ന ഭാവങ്ങള്‍ കാണുമ്പോള്‍ നാം ശ്രോതാക്കള്‍ ദേവലോകത്ത് വിഹരിക്കുകയാണെന്ന പ്രതീതിയാണ് ഉളവാകുന്നത്. യേശുദാസ് ആദ്യം അവതരിപ്പിച്ചത് “താരകേ, മിഴിയിതളില്‍ കണ്ണീരുമായി താഴെ തിരയുവതാരെ നീ” എന്ന ഗാനമായിരുന്നു. “രവിയുടെ പാട്ടുകള്‍ പാടുമ്പോള്‍ അതെന്റേതുതന്നെ എന്ന് കരുതിയാണ് ഞാന്‍ പാടുന്നത്” എന്നു പറഞ്ഞപ്പോള്‍ യേശുദാസിന്റെ കണ്ഠമിടറി. “പ്രമദവനം വീണ്ടും….” എന്ന ഗാനം യേശുദാസ് ആലപിച്ചത് രവീന്ദ്രന്മാഷിനുള്ള അര്‍ച്ചനയായിരുന്നു. “താരകേ…” എന്ന ഗാനം രവീന്ദ്രന്റെ ആദ്യസിനിമയായ ‘ചൂള’യിലെ ഗാനമായിരുന്നു.
പിറ്റേദിവസം വൈഎംസിഎയില്‍ എല്ലാവര്ക്കും നന്ദിരേഖപ്പെടുത്തി ട്രോഫി വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ യേശുദാസിന്റെ അടുത്ത് ഇരുന്നിരുന്ന എനിക്ക് അദ്ദേഹം ഇടയ്ക്കിടെ കണ്ണുകള്‍ തുടയ്ക്കുന്നത് കാണാമായിരുന്നു. ‘പ്രമദവനം…’ പാടിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുള്ളതിനാല് വിഷമിച്ച് പടികയറി യേശുദാസിന്റെ അടുത്തുനിന്ന ആ ഗാനത്തിന്റെ രചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
അപ്പോള്‍ ഞാന്‍ ഓര്‍ത്തത് യുവാവായ കൈതപ്രം തന്നെപ്പറ്റി എഴുതണമെന്ന് പറഞ്ഞ് എന്നെ കാണാന്‍ ഒരിക്കല്‍ കോട്ടയത്ത് ‘ഇന്ത്യന്‍ എക്സ്പ്രസ്’ ഓഫീസില്‍ വന്നതാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ അഭിമുഖം കൊടുത്തത് ഞാനായിരുന്നു. കാലം എല്ലാം മാറ്റി മറിക്കുന്നു! ദുര്‍ബലനായി തന്റെ സമീപം പാട്ടാസ്വദിച്ച് നില്ക്കുന്ന കൈതപ്രത്തിനെ യേശുദാസ് കെട്ടിപ്പിടിച്ചു.
ഞാന്‍ കരുതിയിരുന്നത് സിനിമാ-സംഗീത രംഗത്ത് ആര്‍ക്കും ആരോടും സ്നേഹമോ, കൂട്ടുകെട്ടോ ഇല്ല; അസൂയ മാത്രമാണുള്ളതെന്നായിരുന്നു. പക്ഷേ രവീന്ദ്രസംഗീതത്തിലെ 12 ഗായകര്‍ക്കിടയില്‍ കണ്ടത് അപൂര്‍വ സൗഹൃദമായിരുന്നു. ഷോ ഡയറക്ടര്‍ കമല്‍ അത്യന്തം സമര്‍പ്പണത്തോടുകൂടിയാണ് ഓടിനടന്ന് എല്ലാം ചെയ്തിരുന്നത്. ഞാന്‍ കമലിനെ ഒരു പ്രാവശ്യം പരിചയപ്പെട്ടിട്ടുണ്ട്. സുഗതകുമാരിയുടെ അഭിമുഖം അദ്ദേഹം എടുത്ത വേളയില്‍. എന്നെ ഓര്‍ക്കുകയില്ല എന്ന് ഞാന്‍ വിചാരിച്ചിരുന്നെങ്കിലും അദ്ദേഹം എന്നെ കൃത്യമായി ഓര്‍ത്തു.
രവീന്ദ്ര സംഗീതം ‘മെലഡി’യാണെന്ന് ഞാന്‍ മനസ്സിലാക്കിയത് തന്നെ അടിപൊളി ഗാനങ്ങളില്‍ നിന്നും ‘മെലഡി’യിലേക്കെത്തിച്ചത് രവീന്ദ്രന് മാഷാണെന്ന് എം.ജി.ശ്രീകുമാര്‍ പറഞ്ഞപ്പോഴാണ്. “വെള്ളിക്കൊലുസ്സോടെ കളിയാടും പെണ്ണേ” എന്ന ഗാനമാണ് ശ്രീക്കുട്ടന് അവതരിപ്പിച്ചത്.
ഒരു ഗാനം അവതരിപ്പിക്കാനായി നടന് ശ്രീനിവാസനെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം ഓര്‍ത്തെടുത്തത് മമ്മൂട്ടി ഒരു പ്രേമഗാനം അഭിനയിച്ചതാണ്. “ഞ്ഞാന്‍ മമ്മൂട്ടിയെ സോപ്പിട്ടിട്ട് വളരെ കാലമായി” എന്ന് പറഞ്ഞ ശ്രീനിവാസന്, “ഗാനം പാടിയപ്പോള്‍ മമ്മൂട്ടിയുടെ ചുണ്ടുകള്‍ ഗാനത്തിനൊത്ത് ചലിക്കുന്ന കണ്ടപ്പോഴാണ് മമ്മൂട്ടിയ്ക്കും ഇത്ര മനോഹരമായ ചുണ്ടുകള്‍ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞത്” എന്നുപറഞ്ഞ ശ്രീനിവാസന് സോപ്പിടാനും അറിയാം എന്നത് എനിക്ക് പുതിയ അറിവായിരുന്നു.
അപ്പോള്‍ എനിക്ക് ഓര്മ വന്നത് ഞാന്‍ ശ്രീനിവാസനെ ആദ്യം കണ്ട സന്ദര്‍ഭമായിരുന്നു. ഏതോ ഒരു പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ ശ്രീനിവാസന് ഒറ്റയ്ക്ക് പുല്‍ത്തകിടിയില്‍ ഇരിക്കുന്നതു കണ്ട് ഞാന്‍ അടുത്ത് ചെന്നു. സെലിബ്രിറ്റികളെ കണ്ടാല്‍, രണ്ടുവാക്ക് വീണുകിട്ടിയാല്‍ ‘സ്റ്റോറി’ ആക്കാമെന്നാണല്ലൊ ഒരു റിപ്പോര്‍ട്ടറുടെ പ്രാഥമിക ചിന്ത. ഞാന്‍ ശ്രീനിവാസന്റെ അടുത്ത് ചെന്ന് “ഞ്ഞാന്‍ ലീലാ മേനോന്” എന്ന് സ്വയം പരിചയപ്പെടുത്തി. തല ഒന്നു ഉയര്‍ത്തുകയോ എന്നെ നോക്കുകയോ ചെയ്യാതെ വളരെ പരുഷമായി അദ്ദേഹം ചോദിച്ചു “അതിന് ഞാന്‍ എന്തു വേണം?” ചമ്മിനിന്ന എന്റെ അടുത്തേയ്ക്കു വന്ന ‘ഹിന്ദു’വിലായിരുന്ന പ്രേമ മന്മഥന് “അയാളങ്ങനെയാണ്, Just IGNORE IT” എന്നു പറഞ്ഞു. വളരെയധികം വിഐപികളെ, അമിതാഭ് ബച്ചന്റെപോലും അഭിമുഖമെടുത്ത എനിക്ക് സിനിമാ രംഗത്തുനിന്നു കിട്ടിയ ആദ്യത്തെ (അവസാനത്തെയും എന്ന് പ്രതീക്ഷിക്കുന്നു) ദുരനുഭവമായിരുന്നു അത്. ഇത് ഞാന്‍ ഒരിക്കല്‍ സിനിമാ നടന് ദേവനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും പറഞ്ഞത് “അയാള്‍ അങ്ങനെയാണ്” എന്നാണ്. ഇങ്ങനെയൊക്കെയുള്ള തനിക്ക് സോപ്പിടുന്ന കലയും വഴങ്ങുമെന്ന് ശ്രീനിവാസന് തെളിയിച്ചെങ്കിലും മമ്മൂട്ടിയുടെ മുഖത്ത് പ്രതിഫലിപ്പിച്ചത് ചമ്മല് ആയിരുന്നു.
രവീന്ദ്രന് മാഷിന്റെ കുടുംബത്തിന് സഹായം കണ്ടെത്താനാണ് ഈ പരിപാടി ആവിഷ്ക്കരിച്ചത്. രവീന്ദ്രന് ഫൗണ്ടേഷനും ക്രിസ്റ്റല്‍ ഗ്രൂപ്പും ചേര്‍ന്ന് അവര്‍ക്കായി നിര്‍മിക്കുന്ന ഫ്ലാറ്റിന്റെ താക്കോലും മാഷിന്റെ പത്നി ശോഭയ്ക്ക് യേശുദാസ് കൈമാറി. ശോഭയെ ഞാന്‍ പാവക്കുളത്തമ്പലത്തില്‍ കാണാറുണ്ടെങ്കിലും ഇത്ര പ്രശസ്തനായ ഒരു വ്യക്തിയുടെ ഭാര്യയാണെന്നെനിക്കറിയില്ലായിരുന്നു. യേശുദാസ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന തുകകള്‍ രോഗികള്‍ക്കും ഓപ്പറേഷന് ആവശ്യമുള്ള പാവങ്ങള്‍ക്ക് വീടു വയ്ക്കാനും നല്‍കുന്നുണ്ട്. 70 കുട്ടികളുടെ ഓപ്പറേഷന് സഹായം നല്കി. 333 ശ്രവണ സഹായികളും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും അദ്ദേഹം സഹായം നല്‍കുന്നുണ്ട്.
പാട്ടുകള്‍ ആസ്വദിച്ച്, മനുഷ്യരിലെ നന്മകണ്ട്, പുളകംകൊണ്ട് വീട്ടില്‍ തിരിച്ചെത്തി ഞാന്‍ ടിവി ഓണ്‍ ചെയ്തപ്പോള്‍ കണ്ടത് സരിതാ നായരുടെ മുഖമായിരുന്നു. സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിതാ നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സോളാര്‍ തട്ടിപ്പ് നടത്തി ഹരിത കേരളത്തെ സരിത കേരളമാക്കിയിരുന്നല്ലോ. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി സരിത പറയുന്നത് കേരളത്തില്‍ എല്ലാവര്ക്കും മുഖ്യമന്ത്രിയെ അറിയുന്ന പോലെ മാത്രമേ തനിക്കും അറിയൂ എന്നും മുഖ്യമന്ത്രിക്ക് തന്റെ പ്രജകളെയെല്ലാം അറിയാത്തതുപോലെ തന്നെയും അറിയില്ലെന്നുമാണല്ലോ.
ചെകുത്താനാണ് വേദമോതുന്നതെങ്കിലും വേദം സത്യമായാല്‍ അത് എന്തിന് തിരസ്ക്കരിക്കണം? സരിത പറഞ്ഞ ഒരു കാര്യം ഞാനും എഴുതാറുണ്ട്. രാഷ്ട്രീയക്കാരുടെ അടുത്ത് സഹായമഭ്യര്‍ത്ഥിച്ചു സ്ത്രീകള്‍ ചെന്നാല്‍ അവര്‍ ആദ്യം ചോദിക്കുന്നത് മൊബെയില്‍ നമ്പര്‍ ആയിരിക്കും. മൊബെയിലില്‍ ആദ്യം കിട്ടുന്നത് ഹോട്ടല്‍ മുറിയിലേക്കുള്ള ക്ഷണമാകും. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള എംഎല്‍എ സെല്‍വരാജ് സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം കണ്ടതായി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് ഫോണ്‍ നമ്പര്‍ കൊടുത്താല്‍ പിന്നെ ഉറക്കത്തോട് ഗുഡ്ബൈ പറയാം എന്നും സരിത സാക്ഷ്യപ്പെടുത്തുന്നു. സരിതയുമായി ബന്ധപ്പെട്ട് ആയിടയ്ക്ക് കേട്ടിരുന്ന പേരുകള്‍ കെ.സി.വേണുഗോപാലിന്റെയും എ.പി.അനില്‍ കുമാറിന്റെയും കെ.ബി.ഗണേഷ് കുമാറിന്റേയും ആണ്.
പക്ഷേ ഇപ്പോള്‍ സരിത ആദ്യം പുറത്തുവിട്ട പേര് എ.പി.അബ്ദുള്ളക്കുട്ടിയുടേതായിരുന്നു. സരിത ഓരോ ദിവസം ഓരോ വ്യക്തിയുടെ പേര് പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ 30 പേരുണ്ടെങ്കില്‍ നമുക്ക് 30 ദിവസം സരിതാഘോഷം നടത്താം. സരിതയ്ക്ക് ഇടതു-വലതു ഭേദമില്ല.
സരിത പറഞ്ഞ ഒരു കാര്യത്തോട് ഞാനും യോജിക്കുന്നു. എത്ര ബുദ്ധിശക്തിയും സ്മാര്‍ട്നസും ഉണ്ടെങ്കിലും സ്ത്രീ ബിസിനസ്സ് രംഗത്ത് വിജയിക്കണമെങ്കില്‍ കടമ്പകളേറെയാണ്. അത് വീട്ടിലെയും ബിസിനസ്സിലെയും ചുമതലകള്‍ ഒരേസമയം വഹിക്കുന്നതിനാല്‍ മാത്രമല്ല, സൗന്ദര്യമുള്ള സ്ത്രീയെ ഏതുവിധത്തില്‍ കീഴ്പ്പെടുത്താമെന്ന തന്ത്രം മെനയുന്ന പുരുഷ വിഭാഗം ഇവിടെ ഉള്ളതിനാലുമാണ്. അതുകൊണ്ടുതന്നെയാണ് കുടുംബപരമായി കൈമാറുന്ന ബിസിനസ്സ് സ്ഥാപനങ്ങളൊഴികെ കേരളത്തില്‍ സ്ത്രീസംരംഭകള് കുറവായതും.
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: