ബിജെപിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ജെയ്റ്റ്ലിയുടെ വിശകലനം ജന്മഭൂമിയില്‍
2013-ലെ ലോക്പാല്‍ – ലോകായുക്ത നിയമം പാസാക്കാനായത് ആ ആശയം മുന്നോട്ടുവച്ച 46 വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഒരു സ്ഥാപന നിര്‍മ്മാണം വെല്ലുവിളിയാര്‍ന്ന ജോലിയാണ്. ലോക്പാലിന്റെ അംഗങ്ങളായി നാലുപേര്‍ വീതം നിയമരംഗത്തുള്ളവരും അല്ലാത്തവരുമായി നിയമിക്കപ്പെടേണ്ട സാഹചര്യത്തില്‍ അവര്‍ വിശ്വാസ്യതയുടെയും കഴിവിന്റെയും നിക്ഷ്പക്ഷതയുടെയും കാര്യത്തില്‍ ഏറ്റവും നല്ല വ്യക്തികളായിരിക്കണം. തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഈ വേളയില്‍ വളരെ തിരക്കിട്ട് നിയമനം നടത്താന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. നിയമനം എങ്ങനെയും നടത്തണമെന്ന ലക്ഷ്യത്തോടെ കുറുക്കുവഴികള്‍ തേടുകയാണവര്‍.
1. നിയമത്തിന്റെ വകുപ്പ് 4 (4)ന്റെ ലംഘനം
ലോക്പാലിന്റെ അദ്ധ്യക്ഷനെയും അംഗങ്ങളെയും സുതാര്യമായ രീതിയില്‍ തിരഞ്ഞെടുക്കാനുതകുന്നവിധത്തിലുള്ള നടപടിക്രമം തിരഞ്ഞെടുപ്പു സമിതി സ്വന്തമായി ആവിഷ്കരിക്കണമെന്ന് ഈ നിയമത്തിലെ വകുപ്പ് 4 (4) അനുശാസിക്കുന്നു. 2014 ഫെബ്രുവരി 21-ാം തീയതി, അതായത് ഒരൊറ്റ പ്രാവശ്യമാണ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് പരിശോധന (സര്‍ച്ച്) സമിതിയിലെ അംഗങ്ങള്‍ നിയമിക്കപ്പെട്ടതെന്ന് ഞാന്‍ മനസിലാക്കുന്നു. തിരഞ്ഞെടുപ്പു സമിതി ആവിഷ്കരിച്ച നടപടിക്രമം പാലിക്കുന്നതിനു പകരം ലോക്പാലിലെ നിയമവിദഗ്‌ദ്ധരും അല്ലാത്തവരുമായ അംഗങ്ങളെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട് 2014 ജനുവരി 17-ാം തീയതി, അതായത് തിരഞ്ഞെടുപ്പുസമിതി രൂപീകൃതമാകാത്ത ദിവസം പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയം പത്രപ്പരസ്യം നല്‍കിയത്. നിയമപ്രകാരം പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയത്തിന് ഇതില്‍ ഒരു പങ്കും നിര്‍വഹിക്കാനില്ലെങ്കിലും അവര്‍ സ്വയം ഒരു പങ്ക് ഏറ്റെടുത്തുകൊണ്ട് ചട്ടങ്ങള്‍ നിര്‍മ്മിച്ചു.
2. അര്‍ഹരായവര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുമെന്ന പ്രതീക്ഷ
പരമോന്നത കോടതിയിലെ സേവനത്തില്‍ തുടരുന്നതോ വിരമിച്ചവരോ ആയ ജഡ്ജിമാരില്‍ നിന്ന് ഈ തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നത് അവര്‍ വഹിച്ചിരുന്ന പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്‌ത്തുന്നതായിരിക്കും. വിരമിച്ച ജഡ്ജിമാര്‍ തങ്ങളുടെ ബയോഡാറ്റകളുമായി ഭരണത്തിന്റെ അന്തപ്പുരങ്ങളില്‍ കയറിയിറങ്ങുന്നത് അവരുടെ അന്തസ്സിനും സ്വീകാര്യതയ്‌ക്കും ചേര്‍ന്നതല്ല. ഒരു ജോലി തേടുന്ന ജഡ്ജി ലോക്പാല്‍ അംഗമായി നിയമിക്കപ്പെടാന്‍ പറ്റിയ ആളാകാന്‍ സാദ്ധ്യതയില്ല. എന്തായാലും അപേക്ഷകള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പു സമിതിയാണ്. എന്നാല്‍ 2014 ഫെബ്രുവരി 7-ാം തീയതി സര്‍ക്കാര്‍ സ്വന്തം നിലയ്‌ക്ക് അപേക്ഷകള്‍ ക്ഷണിക്കുകയാണുണ്ടായത്. സര്‍വീസില്‍ തുടരുന്ന പല ജഡ്ജിമാരും അപേക്ഷ സമര്‍പ്പിക്കുന്നത് തങ്ങളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും കോട്ടമുണ്ടാക്കുമെന്നു കണ്ട് അപേക്ഷ അയയ്‌ക്കാന്‍ വിസമ്മതിച്ചതായി എനിക്കറിയാം. എന്നാല്‍ മറ്റു ചിലര്‍ തങ്ങളുടെ അപേക്ഷകള്‍ പരിഗണനയ്‌ക്കായി ചീഫ് ജസ്റ്റിസ് മുഖേന അയച്ചിട്ടുണ്ട്. പരസ്യത്തിലെ 15-ാം ഖണ്ഡിക പ്രകാരം ഇപ്പോള്‍ സര്‍വീസിലുള്ള ജഡ്ജിമാര്‍ തങ്ങളുടെ പ്രവൃത്തിപരിചയവും മറ്റു നേട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വിശദമായ ഒരു പ്രസ്താവന നല്‍കേണ്ടതാണ്. തങ്ങള്‍ അപേക്ഷിച്ചിരിക്കുന്ന തസ്തികയ്‌ക്കാധാരമായ വ്യവസ്ഥകളോട് എത്രത്തോളം നീതി പുലര്‍ത്താനാകുന്നു എന്ന് വിവരിക്കാനാണ് ഖണ്ഡിക 16-ല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 200 വാക്കുകളില്‍ ഈ ന്യായീകരണം നല്‍കണം. ഈ നടപടിക്രമം ആരാണ് നിശ്ചയിച്ചത്? അത് തിരഞ്ഞെടുപ്പു സമിതിയോ അന്വേഷണസമിതിയോ അല്ല മറിച്ച് പേഴ്സണല്‍-ട്രെയിനിംഗ് വകുപ്പിന്റെ അധികാരമുള്ള മന്ത്രി നിശ്ചയിച്ചതാണ്. നിയമപ്രകാരം അദ്ദേഹത്തിന് ഇതിനുള്ള അധികാരമില്ല. എന്നാല്‍ പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയം ഈ അധികാരം കവര്‍ന്നെടുക്കുകയാണുണ്ടായത്.
3. തെരഞ്ഞെടുപ്പു സമിതിയുടെ വിവേചനം പേഴ്സണല്‍- ട്രെയിനിംഗ് മന്ത്രാലയം പരിമിതപ്പെടുത്തി
പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയം രൂപം നല്‍കിയ ചട്ടങ്ങള്‍ നിയമത്തിനെതിരാണ്. പ്രസ്തുത ചട്ടങ്ങളിലെ പത്താം ചട്ടപ്രകാരം ഭാരതസര്‍ക്കാരിന്റെ പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയം തയ്യാറാക്കുന്ന പട്ടികയില്‍ നിന്നുള്ള വ്യക്തികളെ മാത്രം ആധാരമാക്കിയാകണം തിരഞ്ഞെടുപ്പു സമിതി യോഗ്യരായ ആളുകളുടെ പാനല്‍ തയ്യാറാക്കേണ്ടത്. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കേണ്ട ദൗത്യം പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയത്തില്‍ മാത്രം നിക്ഷിപ്തമാണ്. അന്വേഷണസമിതിയുടെ വിവേചനം ഇതോടെ വീണ്ടും പരിമിതമായി. പേഴ്സണല്‍-ട്രെയിനിംഗ് മന്ത്രാലയം തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ നിന്നും യോഗ്യരായ വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജോലി മാത്രമാണ് അന്വേഷണസമിതിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.
അന്വേഷണസമിതിയിലെ പ്രഗല്‍ഭരായ അംഗങ്ങളില്‍ ഒരാളായ ശ്രീ. ഫാലി എസ്. നരിമാന്‍ സമിതിയുടെ ഭാഗമാകാന്‍ വിസമ്മതിച്ചു. തീര്‍ച്ചയായും ഔന്നത്യത്തിലുള്ള വ്യക്തികള്‍ വെറും റബ്ബര്‍ സ്റ്റാമ്പുകളായി മാറാന്‍ നിന്നുകൊടുക്കില്ല. അന്വേഷണസമിതി തങ്ങളുടെ ആരാധകവൃന്ദത്തെക്കൊണ്ടു നിറയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
ഈ സമിതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ സര്‍ക്കാര്‍ അഭിഭാഷകരും ഉള്‍പ്പെടുന്നു. ഇപ്രകാരം നിയമ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഒരു കോണ്‍ഗ്രസ് വക്താവുമാണ് അന്വേഷണസമിതിയില്‍ അംഗങ്ങളാകാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ ഘടനയോട് ശ്രീമതി. സുഷമ സ്വരാജ് യോജിച്ചിട്ടില്ല.
ഒരു സ്ഥാപനം ഏതെങ്കിലും ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക് മാത്രമായി അവകാശപ്പെട്ടതാണെന്ന ധാരണ സര്‍ക്കാര്‍ ഒരിക്കലും വച്ചുപുലര്‍ത്തരുത്. കൂടുതല്‍ വിശ്വാസ്യതയും മേന്മയുമുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകുമ്പോഴാണ് നമ്മുടെ രീതികളും മെച്ചപ്പെടുന്നത്. അന്വേഷണസമിതിയെ പാര്‍ശ്വവല്‍ക്കരിക്കുന്നതും ലോക്പാല്‍ സമിതിയില്‍ ആരാധകവൃന്ദത്തെക്കൊണ്ട് നിറയ്‌ക്കുന്നതും ആ സ്ഥാപനത്തിന്റെ താത്പര്യത്തിന് അനുയോജ്യമായ കാര്യമല്ല.
കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ, കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, സംയുക്ത പാര്‍ലമെന്ററി സമിതി, മുഖ്യ വിജിലന്‍സ് കമ്മിഷണര്‍ എന്നീ സ്ഥാപനങ്ങള്‍ യു.പി.എ. ഭരണത്തിന്‍ കീഴില്‍ ഇതിനകം തന്നെ കോട്ടം സംഭവിച്ചുകഴിഞ്ഞു. ഈ കടന്നുകയറ്റത്തെ ലോക്പാല്‍ അതിജീവിക്കും എന്നാണ് എന്റെ പ്രത്യാശ.
















