വാഗമണ്‍: നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ക്ക് ആവേശം പകര്‍ന്ന് പത്തു ദിവസമായി വാഗമണ്ണില്‍ നടന്നുവന്ന കേരള അഡ്വഞ്ചര്‍ കാര്‍ണിവല്‍ 2014 സമാപിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അജിത്ത് പട്ടേല്‍ മുഖ്യാതിഥിയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് ജോയി തോമസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, ശാന്തി രമേശ്, ചിത്രാ എം രാജന്, വി എന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പാരാഗ്ലൈഡിംഗ്, മൗണ്ട് ബൈക്കിംഗ്, 83 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ സൈക്ലിംഗ് മത്സരം, ഓഫ് റോഡ് ഫോര്‍വീലര്‍ ആന്റ് ടൂ വീലര്‍ റാലി, അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫി മത്സരം എന്നിവ വിവിധ ദിവസങ്ങളില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന മത്സര ഇനങ്ങളായിരുന്നു. പത്തുദിവസങ്ങളായി നടന്ന കാര്‍ണിവലില്‍ രണ്ടുലക്ഷത്തോളം വിനോദ സഞ്ചാരികളും തദ്ദേശവാസികളും പങ്കാളികളായെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ജോഷി മണ്ണുമ്മല്‍ (ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍) ഒന്നാം സ്ഥാനവും അരവിന്ദ് ബാല (മലയാള മനോരമ) രണ്ടാം സ്ഥാനവും രാജീവ് പ്രസാദ് (ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാഗമണ്ണിനെ സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കി മാറ്റുന്നതിനും ടൂറിസം വികസനത്തിനും യുവാക്കള്‍ക്കിടയില്‍ സാഹസിക വിനോദ സഞ്ചാരത്തില്‍ കൂടുതല്‍ താത്പര്യമുണ്ടാക്കുന്നതിനും കാര്‍ണിവല്‍ അവസരമൊരുക്കിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ടൂറിസം വകുപ്പ്, വാഗമണ്‍ ഡസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കേരള അഡ്വഞ്ചര്‍ കാര്‍ണിവല്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: