പതിനഞ്ചാം ലോക്സഭ ഇനി ചേരില്ല. 16-ാം ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലാണ്. ഏതുനിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാം.
അതിനുമുമ്പ് ചില പൊടിക്കൈ പ്രയോഗം നടത്തി ജനങ്ങളെ കബളിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും അടിസ്ഥാനവര്ഗ്ഗങ്ങള്ക്കുവേണ്ടി പുതിയതെന്തെങ്കിലും ചെയ്യാനായില്ല. അവര്‍ക്ക് നേട്ടം ഉണ്ടാക്കിയില്ലെന്നുമാത്രമല്ല കോട്ടങ്ങള്‍ ഏറെ സൃഷ്ടിക്കുകയും ചെയ്തു. തൊഴിലില്ലായ്മ പ്രശ്നം നേരിടാനായില്ലെന്നത് പോകട്ടെ വിലക്കയറ്റമാണ് മുഖ്യപ്രശ്നം. വിലക്കയറ്റം എന്നത് ഏതെങ്കിലും ഒരു ഉത്പന്നത്തില്‍ ഒതുങ്ങി നിന്നില്ല. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്ന ചൊല്ല് കോണ്‍ഗ്രസ്സ് അന്വര്‍ത്ഥമാക്കി. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും പരിപാടികളുമാണ് വിലക്കയറ്റമുണ്ടാക്കിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഇതാ ഇറങ്ങിപ്പോകാന്‍ നേരത്തും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അധികാരത്തിലേറുമ്പോള്‍ 20 രൂപയായിരുന്നു ഒരുലിറ്റര്‍ പെട്രോളിന്. ഇപ്പോഴത് 70 രൂപയോളമായി. ഇതിന് പരമാവധി വില വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് യുപിഎ സര്‍ക്കാരിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. സാധനവിലകള്‍ വര്‍ധിക്കാനുള്ള മുഖ്യകാരണം ഇന്ധന വിലക്കയറ്റമാണെന്നറിയാന് ഏറെ സാമ്പത്തികശാസ്ത്രമൊന്നും പഠിക്കേണ്ടതില്ല. സാമാന്യജനങ്ങള്‍ക്കുപോലും ബോദ്ധ്യമാകുന്ന വസ്തുത തന്നെയാണ് കോണ്‍ഗ്രസിനെ ഭീതിപ്പെടുത്തുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് തങ്ങളുടെ വംശനാശത്തിനെന്നവര് തിരിച്ചറിഞ്ഞിരിക്കുന്നു.
മൂന്ന് പതിറ്റാണ്ട് മുമ്പ് 542 അംഗ ലോകസഭയില്‍ 414 എന്ന മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ വിജയം പക്ഷേ തോല്‍വിയുടെ നക്ഷത്രം എണ്ണാനുള്ള ജനവിധിയായി. പിന്നിട്ട തെരഞ്ഞെടുപ്പുകളെല്ലാം കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആയി. ഏറ്റവും ഒടുവിലത്തെ ഭരണം പോലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നല്‍കിയിട്ടില്ല. തട്ടിക്കൂട്ടിയ മുന്നണിയുടെ തലപ്പത്തിരുന്നാണെങ്കില് പോലും ജനോപകാരപ്രദമായതൊന്നും ചെയ്യാതിരുന്നത് മനസ്സിലാക്കിയ ജനം ചരിത്രത്തിലില്ലാത്ത തോല്‍വി സമ്മാനിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. രണ്ടക്കം പിന്നിടാന്‍ പോലും പറ്റാത്ത ദയനീയ തോല്‍വിക്ക് തൊട്ട് മുമ്പ് ജനങ്ങളെ പാട്ടിലാക്കാന്‍ പറ്റുമോ എന്ന പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനോ ബജറ്റില്‍ പ്രഖ്യാപിക്കാനോ കഴിയാത്ത കാര്യങ്ങള്‍ ഓര്‍ഡിനന്‍സുവഴി നടപ്പാക്കാനായി വിളിച്ചുപറയുന്നത് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ ജനങ്ങള്‍? അങ്ങിനെയാണോ കോണ്‍ഗ്രസ് കരുതിയിരിക്കുന്നത്? വൈസ്പ്രസിഡന്റ് രാഹുലിന്റെ നിര്‍ദ്ദേശപ്രകാരം ഓര്‍ഡര്‍ ഇറക്കുകയാണ്. പാവങ്ങള്‍ക്ക് കൈനിറയെ കേന്ദ്രം വാരിക്കോരി നല്കുന്നു എന്ന് ഭരണത്തെ വാഴ്ത്തുന്ന വാറോലകള്‍ വിളിച്ചുകൂവുകയും ചെയ്യുന്നു.
കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 100 ശതമാനം ഡിഎ, കുറഞ്ഞ ഇപിഎഫ് പെന്ഷന് 1000 രൂപ. മാസം ഒന്നിലേറെ പാചകവാതക സിലിണ്ടര്‍, കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് മൊബെയില്‍ഫോണ്‍, ലാപ്ടോപ്പ് എന്നിങ്ങനെയൊക്കെ നല്കാന് പോകുന്ന അനുകൂല്യങ്ങളുടെ പട്ടിക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ദിനങ്ങള്‍ പ്രതിവര്‍ഷം 100 എന്നത് 150 ആകുമത്രെ. അവര്‍ക്ക് തൊഴില്‍കാര്‍ഡുകള്‍ നല്‍കും. യുപിഎ സര്‍ക്കാര്‍ അടുത്തിടെ നല്കിക്കൊണ്ടിരിക്കുന്ന പരസ്യവാചകങ്ങള്‍ ശ്രദ്ധേയമാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് യുപിഎ സര്‍ക്കാര്‍ 1,95,000 കോടി രൂപ ആനുകൂല്യം നല്‍കിയെന്നാണ് അവകാശപ്പെടുന്നത്. ചിലപ്പോള്‍ അത് ശരിയായിരിക്കാം. സച്ചാര്‍ കമ്മിറ്റിയും രംഗനാഥന് കമ്മീഷനുമെല്ലാം ശുപാര്‍ശചെയ്തിരിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയാണ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളായ പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയും സഹായിക്കാനുള്ള മനസ്സില്ല. അവര്‍ക്കായി പഠനസംഘമോ കമ്മീഷനോ ഇല്ല. അവര്‍ക്ക് നല്കുന്ന പണത്തിന്റെ കമ്മീഷന് അടിച്ചുമാറ്റുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനാണ് ശ്രദ്ധയും ശ്രമവും. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കണ്ണീര് പെരുമഴ തീര്‍ക്കുന്നവര്‍ വിസ്മരിച്ച അടിസ്ഥാനവര്‍ഗം ഇമ്മാതിരി നക്കാപ്പിച്ച കേട്ട് കോരിത്തിരിക്കുമെന്ന് കരുതേണ്ട. എന്തെങ്കിലും നല്ലകാര്യം ചെയ്യാന്‍ പത്തുവര്‍ഷം ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. പടിയിറക്കം ഉറപ്പായപ്പോള്‍ നല്കുന്ന ഉറപ്പുകളും തീരുമാനങ്ങളും ഉണ്ടയില്ലാ വെടികളാണ്. അത് തിരിച്ചറിയാനുള്ള ബോധം ജനങ്ങള്‍ക്കുണ്ട്. അഴിമതി കൊടികുത്തിവാഴുകയും ഖജനാവ് കൊള്ളയടിക്കുകയും ചെയ്തപ്പോള്‍ ഒന്നും കാണരുത്, കേള്‍ക്കരുത്, പറയരുത് എന്ന തത്ത്വമാണ് പരമപ്രധാനമായി കണക്കാക്കിയ മാന്യന് ഇപ്പോള്‍ അഴിമതിയെക്കുറിച്ച് വേവലാതിപ്പെടുന്നത് തറവേലയാണ്. തരിമ്പുപോലും അത് ജനങ്ങള്‍ വിശ്വസിക്കുകയില്ല. അതുകൊണ്ട്തന്നെ തെരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്നത് പരമാവധി ശിക്ഷതന്നെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: