കണ്ണൂര്‍ പുലി ആരെന്നാ കാര്യത്തില്‍ സംശയം വേണ്ട. ജയരാജത്രിമൂര്ത്തികളോട് ഫൈറ്റ് ചെയ്തു നില്ക്കാന് ഈ പുലിക്കല്ലാതെ മറ്റേതിനാണ് കഴിയുക?ഒന്നാംതരംആഭ്യന്തരം കയ്യിലുണ്ടായിരുന്നിട്ടു പോലുംസുധാകരന്റെ മുമ്പില്‍ വെള്ളം കുടിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു മുന്‍ ആഭ്യന്തരന് തിരുവഞ്ചൂരിന്.. ഇനിയിപ്പോള്‍ സാക്ഷാല്‍ മാഡത്തെ തന്നെ വെള്ളം കുടിപ്പിക്കുമെന്ന വാശിയിലാണ് സുധാകരന്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്നും ഗ്രൂപ്പ് പാര്‍ട്ടി തന്നെയാണെന്ന് പുതിയ കെ പി സി സി പ്രസിഡന്റ് സുധീരന്. സുസ്മേരവദനയായി വേദിയില്‍ ഇരുന്നു സുധീരന്റെ പ്രസംഗംകേട്ട മാഡം തന്റെ പ്രസംഗത്തിെന്റ അവസാന ഭാഗത്തു കോണ്‍ഗ്രസിന് ഒറ്റ ഗ്രൂപ്പേയുള്ളുവെന്ന പ്രസ്താവന നടത്തുകയും ചെയ്തു. കൊച്ചിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ‘നിര്‍ഭയ കേരളം സുരക്ഷിത കേരളം’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാകണമെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ വേണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കിയത് സുധാകരന് പിടിച്ചില്ല.. ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞില്ല, മാഡത്തെ തിരുത്തിയിരിക്കുകയാണ് സുധാകരന്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് താക്കീത്. എന്നു വെച്ചാല്‍ ഇറ്റലിയില്‍ നിന്നു ഇറക്കുമതി ചെയ്തവര്‍ക്കുപോലും പറ്റില്ലെന്ന് സൂചന.നേതാക്കള്‍ക്ക് ചുറ്റുമുള്ള ആരാധക വൃന്ദമാണ് ഗ്രൂപ്പ്. നേതാക്കള്‍ക്ക് ആരാധകരുണ്ടാകുന്നത് നല്ലതാണ്. ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് പാര്‍ട്ടിയെ വിജയിപ്പിക്കുന്നത്. ഗ്രൂപ്പുള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സുധാകരന്. കറനല്ലത് എന്നു പറയും പോലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നല്ലതാണ്. ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ വിജയം. വരുന്ന തെരഞ്ഞെടുപ്പില്‍ സുധീരന്റെ കീഴില്‍ ഗ്രൂപ്പുമറന്ന് പ്രവര്ത്തിക്കുമെന്നുംഭീഷണി. അതേതായാലും നന്നായി.തോല്ക്കണകളിയില് ഗ്രൂപ്പുണ്ടായാല്‍ എന്ത് ഇല്ലെങ്കില്‍ എന്ത്?
സുധാകരന് പറഞ്ഞതില്‍ കാര്യമുണ്ട്. ഒരു ഗ്രൂപ്പില്‍ നിന്നു ചാടിയാല്‍ മേറ്റ്ഗ്രൂപ്പില് കാണും, പാര്‍ട്ടിയില്‍ നിന്നു ഒരിയ്ക്കലും പുറത്തു പോകില്ല. സംശയമുണ്ടെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാര്യമെടുക്കൂ. ഔദ്യോഗിക പക്ഷത്തു നിന്നു ചാടിയാല്‍ അച്ചുതാനന്ദന് പക്ഷത്തുകിടക്കും. അവിടെന്നും ചാടിയാല്‍ മാത്രമേ ആര് എം പി യില്‍ പോകൂ. പക്ഷേ ആരും അങ്ങനെ ചാടിപ്പോകില്ല, കാരണം അതിനുമാത്രം മുതലാണ് പാര്‍ട്ടിക്കുള്ളത്. കഷ്ടപ്പെട്ടുണ്ടാക്കിയ മുതല്‍ എങ്ങനെ കൈവിട്ടു കളയും? മണ്ണുംചാരി നിന്നവന് പെണ്ണിനെയും കൊണ്ട് പോകുന്ന അവസ്ഥ വന്നാല്‍? അതുപോലെ കേരളകോണ്ഗ്രാസിന്റെ കാര്യത്തില്‍ ഗ്രൂപ്പുകളുടെ എണ്ണമെടുക്കാന്‍ കൈവിരലുകള്‍ പോരാതെ വരും., ഓരോരുത്തരായി അങ്ങോട്ടുമിങ്ങോട്ടും ചാടുകയാണ് എന്നാല്‍ ആരും തന്നെ കേരളകോംഗ്രസ്സില് നിന്നു പുറത്തു പോകുന്നില്ല. എന്തിനധികം, ഗൗരിയമ്മയുടെ ജെ എസ് എസ്സിന് അവകാശികളായി എത്ര ഞാഞ്ഞൂലുകളാണ് പുളഞ്ഞുകളിക്കുന്നത് ?
സുധീരനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതോടെ മുഖം രക്ഷിച്ചെടുത്ത രണ്ടുപേരുണ്ട്. അവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി ചെന്നിത്തലയും. അടുത്ത തെരഞ്ഞെടുപ്പിലെ പരാജയം സൗകര്യപൂര്‍വം സുധീരന്റെ തലയില്‍ കെട്ടിവെയ്ക്കാം. വൈസ് പ്രസിഡണ്ട് വി. ഡി. സതീശന് പ്രശ്നമുണ്ടാകില്ല, ഏതെങ്കിലും ചാനലില്‍ കേറിയിരുന്നു ഗ്രീന്‍വാലി വാട്ടര്‍ കുടിച്ചാല്‍ മതി അദ്ദേഹത്തിന്..
സുധീരനെ കുരിശ്ശേല്പ്പിച്ച വിദ്യയില്‍ പാല് കട്ടുകുടിച്ച രണ്ടു പൂച്ചകളുണ്ട്, അവരാണ് പ്രതിരോധമന്ത്രിഅന്തോണിച്ചനും തീറ്റമന്ത്രി തോമാച്ചനും. ഇവരെ മാത്രമേ മദാമിനു നന്നായി അറിയൂ. അവര്‍ എന്തു പറയുന്നു, അത് അങ്ങുവിശ്വസിക്കും.
എന്തായാലും ഗ്രൂപ്പ് നല്ലതാണ് എന്നു മദാമിനെ തിരുത്തിയ സുധാകരന് കല്ലില്‍ കടിച്ചു ഉളിപ്പല്ലുകളഞ്ഞോയെന്നു താമസിയാതെ അറിയാം. അതുവരെ കറ നല്ലതാണ് ഗ്രൂപ്പും!
കെ.എ. സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: