ന്യൂദല്‍ഹി: പാമോയില്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വേണ്ടി പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ ഹാജരാവും.
വിഎസ്സുമായി ഇന്നു രാവിലെ പ്രശാന്ത് ഭൂഷണ് കേരളാ ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് തീരുമാനം. വിഎസ് ആം ആദ്മി പാര്‍ട്ടിയിലേക്കില്ലെന്ന് വ്യക്തമാക്കിയതിനു ശേഷമുളള ഇരുവരുടെയും ആദ്യ കൂടികാഴ്ച്ചയാണിത്.
വി.എസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എന്നും പിന്തുണയുമായി താന്‍ ഉണ്ടായിരുന്നെന്നും ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
കേസില്‍ വി.എസിന് വേണ്ടി ഹാജരാവും. അതേസയം വി.എസുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. വി.എസ് ആം ആദ്മി പാര്‍ട്ടിയിലേക്ക് വരില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ സുപ്രീം കോടതി അഭിഭാഷകന് കൂടിയായ പ്രശാന്ത് ഭൂഷണാണ് ഐസ്ക്രീം കോസടക്കമുള്ള വിഎസിന്റെ നിയമ പോരാട്ടങ്ങള്‍ക്ക് കോടതിയില്‍ ഹാജറായിരുന്നത്. പ്രശാന്ത് ഭൂഷണുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും പാമോയില്‍ കേസ് മാത്രമാണ് ചര്‍ച്ച ചെയ്തതെന്ന് വി.എസും പറഞ്ഞു.
സുപ്രീം കോടതി മുന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം ആര് സതീഷും കൂടികാഴ്ച്ചയില്‍ പങ്കെടുത്തിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയതായിരുന്നു വിഎസ്.
ആം ആദ്മി പാര്‍ട്ടി യിലേക്ക് വിഎസ് അച്യുതാനന്ദനെ അടുത്തിടെ പ്രശാന്ത് ഭൂഷണും അരവിന്ദ് കെജ്രിവാള് ക്ഷണിച്ചിരുന്നു. എന്നാല്‍ വിഎസ് ക്ഷണം നിരസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: