ടി.പി. ചന്ദ്രശേഖരന്റെ കൊലക്കു പിന്നില്‍ ആരെന്ന ചോദ്യം തീര്‍ത്തും അസ്ഥാനത്താണ്. കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിലും അതിന്റെ നടത്തിപ്പിലും അല്‍പ്പമെങ്കിലും അവഗാഹമുള്ളവര്‍ക്ക് യാതൊരു സംശയത്തിനും ഇടമില്ലാത്തവിധം വ്യക്തമാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കേരളത്തിലെ കുഞ്ഞുകുട്ടികള്‍ക്കുപോലും ഉത്തരമറിയാവുന്ന ചോദ്യമാണിത്. പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടുക എന്ന ലക്ഷ്യം നേടാനായി പാര്‍ട്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉന്മൂലന നയത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണിത്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകത അല്ല, ലോകത്തെവിടയൊക്കെ കമ്മ്യൂണിസം നിലവില്‍വന്നിട്ടുണ്ടോ അവിടങ്ങളിലൊക്കെയുള്ള സ്ഥിതി വ്യത്യസ്തമല്ല. സാധാരണ പറയാറുള്ളത് സിദ്ധാന്തങ്ങള്‍ നല്ലതാണ്, ഉദാത്തമാണ്. പ്രയോഗത്തിലെ പാളിച്ചകളാണ് തെറ്റുകുറ്റങ്ങള്ക്കു കാരണം എന്നാണ്. എന്നാല്‍ സിദ്ധാന്തവും പ്രയോഗവും ഒരുപോലെ അധമമായിട്ടുള്ളതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
ആശയങ്ങളെ ആശയംകൊണ്ട് നേരിടുക എന്ന തത്വമൊന്നും കമ്മ്യൂണിസത്തിലില്ല. ഉന്മൂലനം കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഒരു പ്രായോഗിക തലമാണ്. അതാണ് ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തിലും ഒട്ടനേകം സമാനമായ സംഭവങ്ങളിലും അന്തര്‍ലീനമായിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രത്യേകിച്ചും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വീക്ഷിക്കുന്ന ആര്‍ക്കും തന്നെ ടി.പി. ചന്ദ്രശേഖരന്റെ കൊലക്കുപിന്നില്‍ ആരെന്നറിയാന്‍, പോലീസിന്റെ വെളിപ്പെടുത്തല്വരെയോ, നീതിന്യായ പീഠത്തിന്റെ തീരുമാനത്തിനോ വേണ്ടി കാത്തിരിക്കേണ്ടതില്ല. ഒരു സ്കൂള്‍ അധ്യാപകനെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിവ് പകര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ അവരുടെ മുന്നിലിട്ട് വെട്ടിനുറുക്കാന്‍ കമ്മ്യൂണിസ്റ്റ് ഇരുകാലികള്ക്കല്ലാതെ മനഃസാക്ഷി മരവിക്കാത്ത മനുഷ്യവര്ഗത്തില്പ്പെടുന്ന ആര്‍ക്കും കഴിയില്ല. അത്തരം അരുംകൊല ആസൂത്രണംചെയ്യാനും അത് നടത്തിയവര്‍ക്കുവേണ്ടി രംഗത്തുവരാനും പണപ്പിരിവ് നടത്താനും കമ്മ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ കഴിയൂ. അതു നടപ്പിലാക്കിയ ഇരുകാലിവര്ഗത്തിന് ടി.പി. ചന്ദ്രശേഖരന്റെ വധം ഒന്നുമല്ല. പരസ്പര ബഹുമാനം, ക്ഷമ തുടങ്ങിയ സാംസ്ക്കാരിക അടയാളങ്ങളൊന്നും കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിനില്ല. വിയോജിക്കുന്നവരെ ശത്രുക്കളായി മുദ്രകുത്തിക്കൊണ്ട് വകവരുത്തുക, അതാണ് കമ്മ്യൂണിസ്റ്റ് രീതി, കമ്മ്യൂണിസ്റ്റ് നീതി. പട്ടിയെ പേപ്പട്ടിയായി ചിത്രീകരിച്ച് തല്ലിക്കൊല്ലുക എന്ന നയത്തിന്റെ ഭാഗമായാണ് ടി.പി. ചന്ദ്രശേഖരനെ ആദ്യം കുലംകുത്തിയാക്കിയതും തുടര്‍ന്ന് ഇല്ലായ്മ ചെയ്തതും. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്ന ഒരു വിശ്വാസപ്രമാണത്തില്‍ മാത്രമെ ഇതു സാധ്യമാകൂ. ഇവിടെ എടുത്തുപറയേണ്ട ഒരു പ്രത്യേകത മിക്ക സന്ദര്‍ഭങ്ങളിലും കൊല്ലുന്നവരും കൊല്ലിക്കുന്നവരും കമ്മ്യൂണിസ്റ്റുകളോ കമ്മ്യൂണിസ്റ്റുകളായിരുന്നവരോ ആണ് എന്നതാണ്.
റഷ്യയില്‍ 1825 നും 1917 നും ഇയ്ക്കുള്ള 92 വര്‍ഷങ്ങളില്‍ സര് ചക്രവര്‍ത്തിമാരുടെ ഭരണത്തില്‍ രാഷ്ട്രീയ കുറ്റത്തിന് വധിക്കപ്പെട്ടത് 6321 പേര് ആയിരുന്നെങ്കില്‍ രക്ഷകന്റെ വേഷത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ അതായത് 1918-ല്‍ ലെനിന് ഔദ്യോഗികമായി പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് ഭീകര ഭരണത്തില്‍ 15,000 പേരെ വധിക്കാന്‍ കേവലം രണ്ടുമാസമേ വേണ്ടിവന്നുള്ളൂ. റഷ്യയിലെ കമ്മ്യൂണിസ്റ്റ് പരീക്ഷണത്തില്‍ ഭരണകൂടത്തിന്റെ അതിക്രമം മൂലം ആറ് കോടി ജനങ്ങള്‍ക്ക് ജീവാപായമുണ്ടായി. ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി ശബ്ദമുയര്ത്തിയവരെപ്പോലും ഭരണകൂടം വെറുതെ വിട്ടില്ല. ചെങ്കൊടിയുടെ കീഴില്‍ അമര്‍ന്ന ചൈനയിലും കംബോഡിയായിലും വടക്കന്‍ കൊറിയയിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ ഇതുതന്നെയായിരുന്നു സ്ഥിതി. ചൈനയില്‍ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത് ഔദ്യോഗിക കണക്കനുസരിച്ച് ഒരുകോടിയിലധികം ജനങ്ങളാണ്. എന്നാല്‍ മൂന്നു കോടിയിലധികമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ടിയാനന്മെന് സ്ക്വയറില്‍ എത്ര മനുഷ്യരെ ചൈനീസ് സൈന്യം വധിച്ചു എന്ന് ലോകത്തിന് ഇപ്പോഴും അറിയില്ല. കംബോഡിയയില്‍ പോള്‍ പോട്ടിന്റെ ഭരണകാലത്ത് 30 ലക്ഷം പേരാണ് കൊലചെയ്യപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ സാരാംശത്തില്‍ ക്രിമിനല്‍ സ്ഥാപനങ്ങളായിരുന്നു. നിയമരാഹിത്യത്തിന്റെ ഭരണമായിരുന്നു എല്ലാ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നടമാടിയിരുന്നത്, അത് ഹിംസയെ കെട്ടഴിച്ചുവിട്ടു. മനുഷ്യജീവന് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ യാതൊരുവിലയുമില്ല. ജനങ്ങളെ ശത്രുക്കളായി കാണുന്നവയായിരുന്നു എല്ലാ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും. കമ്മ്യൂണിസം പാവങ്ങള്‍ക്ക് നല്കിയ മോഹനസുന്ദര വാഗ്ദാനങ്ങള്‍ വെറും തട്ടിപ്പായിരുന്നു. ജനങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും നട്ടംതിരിയുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ സമ്പന്നതയിലും സുഖഭോഗങ്ങളിലും അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിത്താഴുകയായിരുന്നു. അതിന്റെ ധാരാളം ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നിലുമുണ്ട്. ഒരു ഡയറിയും കക്ഷത്തുവച്ച് നടന്ന സഖാക്കള്‍ ഇന്ന് കോടിപതികള്‍. പരിപ്പുവടയും കട്ടന്‍കാപ്പിയുമൊക്കെ അവര്എന്നേ ഉപേക്ഷിച്ചുകഴിഞ്ഞു. പഠനകാലത്ത് സഹപാഠികളുടെ ദീനാനുകമ്പ ഒന്നുകൊണ്ടുമാത്രം ഉച്ചപട്ടിണി ഒഴുവാക്കിയിരുന്നവന് ഇന്നു കോടിപതി. ഒരു സഖാവ് നിവസിക്കുന്ന രമ്യഹര്‍മ്യം പോലും ഒരു ഇന്റര്‍നെറ്റ് വിവാദത്തിന് ഈ അടുത്തകാലത്ത് തിരികൊളുത്തുകയുണ്ടായി.
ലക്ഷ്യത്തിലെത്താന്‍ ഏത് അധര്‍മവും കമ്മ്യൂണിസത്തിലാകാം. അരാജകത്വം സൃഷ്ടിക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ആദ്യം ചെയ്യുന്നത്. പോലീസ് സ്റ്റേഷന് കൈയ്യേറി പ്രതികളെ മോചിപ്പിക്കുന്നതും, കുറ്റവാളികളെ ജയിലുകളില്‍ നിന്നു തുറന്നുവിടുന്നതും പാര്ട്ടിക്കാര് പ്രതികളായിട്ടുള്ള കേസുകള്‍ കൂട്ടമായി പിന്‍വലിക്കുന്നതും ന്യായാധിപന്മാരെ ശുംഭനെന്ന് വിളിച്ചധിക്ഷേപിക്കുന്നതും വിദ്യാലയങ്ങളിലും അനാഥാലയങ്ങളിലും കടന്നുകയറി കൊലനടത്തുന്നതും ഗുണ്ടകളെ വാടകക്കെടുത്ത് എതിരാളികളെ വകവരുത്തുന്നതും പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതുമൊക്കെ നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചെടുക്കാനും അതിന്റെ മറവില്‍ അധികാരം പിടിച്ചെടുക്കുവാനുമുള്ള കുതന്ത്രത്തിന്റെ ഭാഗമാണ്.
കമ്മ്യൂണിസ്റ്റുകള്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനൊപ്പം നിന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ വിമുഖതകാട്ടി. തുടര്‍ന്ന് 1948-ല്‍ രണദിവേയുടെ നേത്യത്വത്തില്‍ ബോള്‍ഷെവിക് മാതൃകയില്‍ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമങ്ങളുണ്ടായി. ഒടുവില്‍ പറഞ്ഞവിപ്ലവത്തിനു വേണ്ട സാഹചര്യം സൃഷ്ടിക്കുകയായിരുന്നു ആദ്യത്തെ രണ്ടുനടപടികളിലൂടേയും അവര്‍ ലക്ഷ്യമിട്ടത്. അതുപോലെ തന്നെ ഭാരതത്തെ 18 ആയി വിഭജിക്കേണ്ടിയിരുന്നു എന്നാണവര്‍ അഭിപ്രായപ്പെട്ടത്. ശക്തമായ ഭാരതത്തില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കല്‍ ദുഷ്കരമെന്ന് കണ്ടുകൊണ്ടാണ് അത്തരമൊരുനീക്കമുണ്ടായത്. സര്‍ദാര്‍ വല്ലഭഭായിപട്ടേല്‍ കമ്മ്യൂണിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയതിന്റെ കാരണം മറ്റൊന്നല്ല. ഭാരതം ഒരിക്കലും ശക്തിപ്രാപിക്കരുത് എന്ന കുടിലചിന്ത ഒന്നുമാത്രമാണ് നരേന്ദ്രമോദിയെ എതിര്‍ക്കുന്നതിന്റെ പിന്നിലേയും ചേതോവികാരം. കമ്മ്യൂണിസ്റ്റുകളേയും മതമൗലികവാദികളേയും ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല. ഏതനീതിക്കും ന്യായം കണ്ടെത്താന്‍ അവര്‍ ശ്രമിക്കും. കല്ലുവച്ചനുണ ഗീബല്‍സിന്റെ തത്വമനുസരിച്ച് പ്രചരിപ്പിച്ച് ഫലിപ്പിക്കാനവര് മിടുക്കരാണ്. മാനുഷിക വികാരം, സര്‍ഗചിന്തകള്‍, സ്നേഹം, സാഹോദര്യം, ദീനാനുകമ്പ തുടങ്ങിയ സാംസ്കാരിക അടയാളങ്ങളൊക്കെയും കമ്മ്യൂണിസത്തില്‍ പാടില്ല. സര്‍വ്വാധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനുള്ള ബലിമൃഗങ്ങള്‍ മാത്രമാണ് മനുഷ്യര്‍. കേരളത്തില്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ യാത്ര ചെയ്താല്‍ കാണപ്പെടുന്ന രക്തസാക്ഷിമണ്ഡപങ്ങളില്‍ ഏറിയ പങ്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനകളാണ്.
കമ്മ്യൂണിസത്തിന്റെ പിന്‍ബലത്തില്‍ ഏതൊരനീതിയും മനസ്സാക്ഷിക്കുത്തുകൂടാതെ നടപ്പിലാക്കാന്‍ കഴിയും. ചിന്താശക്തിയുള്ള, കമ്മ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ എങ്കിലും അറിയുന്ന ഒരാള്‍ക്കും ആ പ്രസ്ഥാനത്തില്‍ തുടരാനാവില്ല. ദാരിദ്ര്യം, കഷ്ടത, അരാജകത്വം ഇതൊക്കെയാണ് കമ്മ്യൂണിസത്തിന്റെ വിളനിലങ്ങള്‍. ഐശ്വര്യം ഉള്ളിടത്ത് കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രവേശിക്കാനാവില്ല. ഭഗവത്ഗീതയും അമ്പലങ്ങളും ചുട്ടെരിക്കണമെന്നും ഗണപതിഹോമവും മറ്റും നടത്തരുതെന്നും കമ്മ്യൂണിസ്റ്റ്കള്‍ നിര്‍ദ്ദേശിക്കുന്നത് ഓര്‍ക്കുക. ലോകപ്രസിദ്ധ തത്വചിന്തകനും യുക്തിവാദിയുമായ ബെര്‍ട്രാന്റ് റസ്സല്‍ എത്തിച്ചേര്‍ന്ന നിഗമനം, മാര്‍ക്സിസം സത്യമല്ലെന്നും അത് മനുഷ്യന് ദുരിതങ്ങള്‍ മാത്രമാണ് നല്‍കിയതെന്നുമായിരുന്നു. അതിന് അധികകാലം ഭൂമുഖത്ത് നിലനല്പ്പുണ്ടാകില്ല എന്നും ക്രാന്തദര്ശ്ശിയായ റസ്സല്‍ പ്രവചിക്കുകയുണ്ടായി. അതാണ് ഇപ്പോള്‍ ഏതാണ്ടു പ്രാവര്ത്തികമായിക്കഴിഞ്ഞിരിക്കുന്നത്.
ഓരോ കൊലപാതകവും ദാരുണമാണ്. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരേയും വിധവകളേയും അനാഥബാല്യങ്ങളേയും അവശേഷിപ്പിച്ചുകൊണ്ടാണ് ഓരോ കൊലപാതകവും കടന്നുപോകുന്നത്. ടി.പി. ചന്ദ്രശേഖരന്റെ വിധവ എല്ലാവിധ സഹതാപവും അര്‍ഹിക്കുന്നു. അവരുടെ ദു:ഖം അസഹനീയമാണ്. ടി.പി.ചന്ദ്രശേഖരന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ പാര്‍ട്ടിക്കുള്ളിലായിരുന്നു, അച്ചടക്കമുള്ള പാര്‍ട്ടി വിശ്വാസി എന്ന പേരിലായാലും മറ്റെന്തിന്റെ പേരിലായാലും കൊല്ലപ്പെട്ട ചന്ദ്രശേഖരന് പാര്‍ട്ടിയുടെ ചെയ്തികളില്‍ ഭാഗഭാക്കാകാതെ വരുന്നില്ല. അന്നും എന്നും പാര്‍ട്ടിയുടെ രീതികള്‍ ഇതൊക്കെതന്നെയായിരുന്നു. ഭര്‍ത്താവ് അരുംകൊല ചെയ്യപ്പെട്ടിട്ടുപോലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികൃതമുഖം അവര്‍ കാണാതെ പോകുന്നു എന്നതാണ് ദു:ഖകരം. ഇടതായാലും വലതായാലും മാവോയിസ്റ്റായാലും സ്റ്റാലിനിസ്റ്റായാലും നക്സല്ബാരിയായാലും മിതവാതിയായാലും മറ്റെന്തുപേരിലറിയപ്പെട്ടാലും കേരളത്തിലായാലും കമ്പോഡിയയിലായാലും ക്യൂബയിലായാലും ചൈനയിലായാലും ലോകത്തെ മറ്റെവിടെയായാലും അടിസ്ഥാനപരമായി കമ്മ്യൂണിസത്തിന്റെ രൂപവും ഭാവവും ഒന്നുതന്നെയാണ്. ജയകൃഷ്ണന് മാസ്റ്ററുടേയും ടി.പി. ചന്ദ്രശേഖരന്റെയും ഉള്‍പ്പെടെയുള്ള അരുംകൊലകളെല്ലാം തന്നെ ആത്യന്തികമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരിലാണ് നടത്തിയിട്ടുള്ളത്. തന്റെ ഭര്‍ത്താവിന്റെ ജീവന് അപഹരിച്ച, തന്റെ വൈധവ്യത്തിന് കാരണമായ കമ്മ്യൂണിസ്റ്റ് ആശയത്തിന് പുറത്തുവന്ന് സമൂഹത്തിലെ കഷ്ടപ്പെടുന്നവരെ നയിക്കുകയായിരുന്നില്ലേ രമ ചെയ്യേണ്ടിയിരുന്നത്. ലോകത്തില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായികഴിഞ്ഞ ഒരു കൊലയാളി പ്രസ്ഥാനത്തിനുവേണ്ടി, കമ്മ്യൂണിസ്റ്റാശയത്തിനുവേണ്ടി ഹോമിക്കാനുള്ളതാണോ കേരളത്തിന്റെ ഈ ദു:ഖപുത്രിയുടെ ശിഷ്ടകാലം?
അര്ജുനന് പണിക്കര്‍ താണപ്പന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: