ആലപ്പുഴ: സരിതയ്ക്കെതിരെ കേസ് നല്‍കിയവര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്ന് ഉറപ്പു നല്‍കിയതായി സൂചന. സരിതയുടെ ഉറപ്പല്ല, ചില ഉന്നത രാഷ്ട്രീയക്കാര്‍ ദൂതന്മാര് വഴിയാണ് ഈ ഉറപ്പു നല്‍കിയതെന്നാണ് അറിയുന്നത്. സരിതയ്ക്കെതിരെയുള്ള കേസുകള്‍ പൂര്‍ണമായി ഇല്ലാതാക്കി അവരെ രക്ഷപെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
പണം നഷ്ടപ്പെട്ട് വിവിധ കോടതികളില്‍ കേസ് നല്കിയിട്ടുള്ളവര്ക്കാണ് ഈ വാഗ്ദാനം ലഭിച്ചത്. സരിതയ്ക്കെതിരെ കേസുമായി മുന്നോട്ടു പോയാല്‍ പണം ലഭിക്കുകയില്ലെന്നും കേസ് പിന്‍വലിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പണം എത്തിക്കാമെന്നുമാണ് ചിലര്‍ക്ക് ഉറപ്പ് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായാല്‍ പണം നല്കാന് കഴിയാതെ വരുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവാണെന്നും സംസാരമുണ്ട്.
സരിതയെ കസ്റ്റഡിയിലെടുത്ത ആദ്യദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സരിത വ്യക്തമാക്കിയ ഉന്നത നേതാവാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. തന്റെ മുന്നിലെത്തുന്ന ഈ കേന്ദ്രമന്ത്രി വല്ലാതെ ദുര്ബലനാകാറുണ്ടെന്നും സരിത അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ആളുകളാണ് പണം നല്‍കാമെന്ന വാഗ്ദാനവുമായി രംഗപ്രവേശനം ചെയ്തിട്ടുള്ളതെന്നാണ് സൂചന.
തന്നെ ഒരു രാഷ്ട്രീയക്കാരും സഹായിച്ചിട്ടില്ലെന്നും തന്റെ അമ്മ സ്വര്‍ണം പണയം വച്ചും കടം വാങ്ങിയുമാണ് കോടതിയില്‍ പണം കെട്ടിവച്ചതെന്നും സരിത പറയുന്നുണ്ടെങ്കിലും 50 ലക്ഷത്തിലേറെ രൂപ സരിത പലര്‍ക്കായി കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചപ്പോള്‍ തങ്ങള്‍ക്ക് പണം ലഭിക്കുന്നത് സംബന്ധിച്ച് എന്തുറപ്പാണുള്ളതെന്ന ചോദ്യത്തിന് എന്തായാലും നഷ്ടപ്പെട്ട പണം കിട്ടുമോയെന്ന് രണ്ടാഴ്ച കൂടി കാത്തിരുന്നുകൂടെയെന്ന് മറുചോദ്യമായിരുന്നു ഉന്നയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയാല്‍ പണം നഷ്ടമാകുമെന്നും അവര്‍ സൂചന നല്‍കിയിരുന്നു.
ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: