കൊച്ചി: സ്വകാര്യപങ്കാളിത്തത്തോടെ നഗരസഭകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍കൊണ്ട് പാര്‍ട്ണര്‍ കേരള നഗരവികസന സംഗമം ശ്രദ്ധേയമായി. കേരളത്തിലെ മുനിസിപ്പാലിറ്റികള്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതികള്‍ ഏറെയുണ്ടെങ്കിലും എല്ലാം കെട്ടിടനിര്‍മാണങ്ങളും മറ്റുമാണെന്ന ആക്ഷേപമുയരുന്നുണ്ട്. കോടികളുടെ മൂലധനം ആവശ്യമായി വരുന്ന വന്‍ പദ്ധതികളാണ് ഇത്തരത്തില്‍ നടപ്പിലാക്കുക. കോഴിക്കോട് പാളയം ഏരിയ വികസനത്തിനായി 865.60 കോടി രൂപയുടെ പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്. വലിയങ്ങാടി ഏരിയ പുനര്‍നിര്‍മാണ സ്കീമിനായി 750 കോടി, മണപ്പാട്ടിപ്പറമ്പ് ഷോപ്പിംഗ് മാളിനായി 181.89 കോടി, തൃശൂര്‍ ശക്തന് നഗര്‍ വികസനത്തിനായി 700 കോടി, കലൂരില്‍ പ്രീമിയം കൊമേഴ്സ്യല്‍ ഹബ്, സിറ്റി സെന്റര്‍ എന്നിവ നിര്‍മിക്കുന്നതിനായി 95 കോടി, മുണ്ടംവേലിയില്‍ റീജിയണല്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനായി 50.19 കോടിയുടെ പദ്ധതി എന്നിവയാണ് വന്‍ പദ്ധതികളില്‍ ചിലത്.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്സ്, ബില്‍ഡേഴ്സ്, ഇന്വെസ്്റ്റേഴ്സ്, എന്‍ആര്‍ഐ നിക്ഷേപകര്‍ തുടങ്ങിയവരാണ് ഈ പദ്ധതികളില്‍ താത്പര്യം പ്രകടിപ്പിച്ച് വന്നിരിക്കുന്നത്. 80 ഓളം വിവിധ പദ്ധതികളാണ് ഇത്തരത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മിഠായി തെരുവ് അര്‍ബന്‍ റിന്യൂവല്‍ പദ്ധതി(330 കോടി), കൊച്ചി അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ ഷോപ്പിംഗ് മാള്‍(125.95 കോടി), താമരക്കുളത്ത് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനത്തോട് കൂടിയുളള കൊമേഴ്സ്യല്‍ കോംപ്ലക്സ് സെന്ററിനായി 178.53 കോടി, കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ ടൗണ്‍ഹാളിന്റെ നിര്‍മാണത്തിനായി അഞ്ച് കോടി എന്നിങ്ങനെ ചെറുതും വലുതുമായ പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പാര്‍ട്ണര്‍ കേരളയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഒന്നും തന്നെ ദീര്ഘവീക്ഷണത്തോടുകൂടിയതല്ലെന്ന ആരോപണവും ഉയരുന്നുണ്ട്. നാടിന്റേയും ജനങ്ങളുടേയും നന്മയ്ക്ക് ഉതകുന്ന ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ വിരലിലെണ്ണാവുന്നവ മാത്രമാണെന്ന് കേരള മര്‍ച്ചന്റ്സ് യൂണിയന് അഭിപ്രായപ്പെടുന്നു. നാടിന്റെ പുരോഗതി കേവലം വാണിജ്യ സമുച്ചയങ്ങള്‍ ആണെന്ന അബദ്ധ ധാരണവച്ചുപുലര്ത്തുന്നവരാണ് ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്നും അവര്‍ പറയുന്നു.
എന്നാല്‍ പാര്‍ട്ടണര്‍ഷിപ്പ് കേരളയില്‍ താല്പര്യപത്രം ഒപ്പിട്ട സംരംഭങ്ങളുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതിനായി നഗരവികസന വകുപ്പിന് കീഴിലെ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് സെല്‍ ശക്തിപ്പെടുത്തി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുമുണ്ട്. അതേസമയം മുന്‍ വര്‍ഷങ്ങളില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്്്്(ജിം), എമേര്‍ജിംഗ് കേരള എന്നീ പേരുകളില്‍ കൊട്ടിഘോഷിച്ച നിക്ഷേപക സംഗമം വന്‍ പരാജയമായിരുന്നു എന്ന വസ്തുത ഇപ്പോഴും മുന്നിലുണ്ട്.
അന്ന് പറഞ്ഞിരുന്ന പദ്ധതികളില്‍ എത്രയെണ്ണം നടപ്പിലാക്കി എന്നും വ്യക്തമല്ല. നൂതന സംരംഭം എന്ന പേരില്‍ നഗരകാര്യ വകുപ്പാണ് പദ്ധതികള്‍ നടപ്പാക്കാന്‍ പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന നഗരസഭകളുടെ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ഈ ആശയത്തിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: