കേരളത്തില്‍ ഗ്രൂപ്പുകള്‍ വര്‍ധിക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരമാലയില്‍ അക്ഷരങ്ങള്‍ തികയാതെ വരുമെന്ന് ഏകദേശം ഉറപ്പാണ്. അപ്പോഴാണ് മലയാളികള്‍ ശ്രേഷ്ഠഭാഷയായ മലയാളത്തെ ശ്രേഷ്ഠമാക്കിയതില് സ്വയം അഭിനന്ദിക്കുന്നത്. ഇന്ന് പാര്‍ട്ടി നേതാക്കള്‍ക്കും സമുദായനേതാക്കള്‍ക്കും എല്ലാം അഹം എന്ന ഭാവം വികസിക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ പ്രതിഛായയാണ് അവര്‍ തേടുന്നത്.
ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചത് ‘ഡിവൈഡ് ആന്റ് റൂള്‍’ എന്ന നയത്തില്‍ക്കൂടിയാണ്. ഇന്ന് അധികാരം ഇന്ത്യക്കാരില്‍ നിക്ഷിപ്തമായപ്പോള്‍ അധികാരം എങ്ങനെ അഹംഭാവത്തിന് വളമാകുന്നുവെന്ന് നാം ദിവസേന തിരിച്ചറിയുന്നു.
അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കരുണാകരന് ‘ഇന്ദിരാജി’യുടെ വലംകയ്യായി, കൈ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി തൊഴുവിപ്പിച്ചാണ് ‘കൈ’ തെരഞ്ഞെടുപ്പ് ചിഹ്നമായി തെരഞ്ഞെടുത്തതെന്ന് അക്കാലത്ത് സംസാരമുണ്ടായിരുന്നു. ഇന്ദിരാജിക്ക് അയ്യപ്പസ്വാമിയെ തൊഴാന്‍ ശബരിമലയില്‍ ഹെലിപാഡ് നിര്‍മ്മിക്കാനും ലീഡര്‍ ശ്രമിച്ചു. പക്ഷെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം അയ്യപ്പനെ തൊഴാന്‍ ലീഡറുടെ പ്രിയപ്പെട്ട ഇന്ദിരാജിക്ക് ഭാഗ്യമുണ്ടായില്ല.
അന്നാണ് കരുണാകരന്റെ അനുയായികള്‍ ഐ ഗ്രൂപ്പായി അറിയപ്പെട്ടത്. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് വിട്ടുനിന്ന ആന്റണിയുടെ അനുയായികള്‍ എ ഗ്രൂപ്പായും അറിയപ്പെട്ടു. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന രണ്ട് ഗ്രൂപ്പുകളേയുള്ളൂ- എ ഗ്രൂപ്പും ഐ ഗ്രൂപ്പും. പക്ഷെ കുടുംബശ്രീ രൂപീകൃതമാകുന്ന വേളയില്‍ ഞാന്‍ കുടുംബശ്രീ പ്രവര്‍ത്തനം നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്ന റിപ്പോര്‍ട്ടറായിരുന്നു. അന്ന് അവര്‍ എന്നോട് സ്വകാര്യമായി പറഞ്ഞത് അവരിലും ഗ്രൂപ്പ് ഉണ്ടായി എന്നും അത് മുരളി ഗ്രൂപ്പും പത്മജ ഗ്രൂപ്പുമാണെന്നുമായിരുന്നു. അതിനുശേഷം ഇടതുപക്ഷം കുടുംബശ്രീയെ ചുവപ്പണിയിച്ച് ഇടതുജാഥാംഗങ്ങളാക്കിയതും കേരളം കണ്ടു.
ഇന്ന് കേരളത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും മാത്രമല്ല, ഉമ്മന്‍ചാണ്ടി ഗ്രൂപ്പും തിരുവഞ്ചൂര്‍ ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും സുധീരന്-സതീശന് ഗ്രൂപ്പും എല്ലാമായി. അടുത്തയിടെ കോണ്‍ഗ്രസ് തലൈവി സോണിയ കേരളത്തില്‍ വന്നപ്പോള്‍ കൊടുത്ത കടുത്ത നിര്‍ദ്ദേശം കേരളത്തില്‍ ഒരു ഗ്രൂപ്പ് മാത്രമേ പാടുള്ളൂ എന്നാണ്. അത് സോണിയാ ഗ്രൂപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ ഗ്രൂപ്പിസം രക്തത്തില്‍ അലിഞ്ഞ മലയാളിക്കുണ്ടോ അത് സാധ്യമാകുന്നു? അതും ഈ തെരഞ്ഞെടുപ്പ് വേളയില്‍.
കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി സോണിയാജി ഉമ്മന്‍-രമേഷ് കൂട്ടുകെട്ടിനെ തഴഞ്ഞ് വി.എം. സുധീരനെ കോണ്‍ഗ്രസ് പ്രസിഡന്റായും വി.ഡി. സതീശനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തത് ഉമ്മന്‍ചാണ്ടി പ്രഭൃതികളുടെ അമര്‍ഷം വര്‍ധിപ്പിക്കാന്‍ കാരണമായി. അവര്‍ക്ക് സ്പീക്കറായ കാര്‍ത്തികേയനെ പ്രസിഡന്റാക്കണമെന്നായിരുന്നു ആഗ്രഹം. മിസ്റ്റര്‍ ക്ലീന്‍ ഇമേജും ഗ്രൂപ്പുകളിയോടുള്ള വൈമുഖ്യവും ചൂഷണ (പ്രകൃതിചൂഷണമുള്പ്പെടെ)ത്തോടുള്ള പരസ്യമായ എതിര്‍പ്പും നിലപാടിലുള്ള സ്ഥിരതയും സുധീരനെ അധികാരമെന്നത് അഴിമതിക്കും പണസമ്പാദനത്തിനുമാണെന്നുള്ള പരമ്പരാഗത ധാരണ വച്ചുപുലര്‍ത്തുന്ന നേതാക്കള്‍ക്ക് അനഭിമതനാക്കിയതില്‍ അതിശയപ്പെടാനില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ് ഇല്ല എന്നും കോണ്‍ഗ്രസ് എന്നാല്‍ ഗ്രൂപ്പാണെന്നും ആര് വിചാരിച്ചാലും ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും സുധാകരന് എംപി പ്രതികരിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു സുധീരന് സുധാകരനോട് പ്രതികരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഹൈക്കമാന്‍ഡ് സുധീരനെ സ്ഥാനാരോഹണം ചെയ്യിച്ചത്. രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ സുധീരന്റെ പിന്നിലുണ്ട്. പക്ഷെ ഉമ്മന്‍ചാണ്ടി തന്റെ അതൃപ്തി ഒളച്ചുവയ്ക്കാതെ സുധീരന് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍നിന്നും വിട്ടുനിന്നു. സ്ഥാനമേറ്റശേഷം സുധീരന് വിവിധ പ്രശ്നങ്ങളിലെ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. മണല്‍-മദ്യ-റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കെതിരെയും സുധീരന് സമരങ്ങള്‍ നയിച്ചിട്ടുണ്ട്. ആറന്മുള സമരം കത്തിനില്‍ക്കെ കെപിസിസി പ്രസിഡന്റായ സുധീരന്റെ പ്രതികരണത്തിനാണ് ജനം കാതോര്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് സമാഗതമായ വേളയില്‍ നേതാക്കന്മാരും നേതൃത്വം ആഗ്രഹിക്കുന്നവരും വാചാലരാകുകയാണ്. ഇടുക്കി എംപിയായിരുന്ന പി.ടി. തോമസ് ഇടുക്കിയില്‍നിന്ന് മത്സരിക്കുമെന്ന് പറയുമ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജും ആ സീറ്റിനുവേണ്ടി അവകാശമുയര്‍ത്തി. ഇതിനിടയില്‍ പാര്‍ട്ടി ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറയുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെപ്പറ്റി ധാരണയുണ്ടായശേഷം മാത്രം മതി മറ്റ് ചര്‍ച്ചകള്‍ എന്നാണ്. കെ.എം. മാണിയും പി.ജെ.ജോസഫും ഇടുക്കി സീറ്റില്‍ കണ്ണുനട്ടിട്ടുണ്ട്. “ഇടുക്കി ഗോള്‍ഡ്’ ആര്‍ക്ക് കിട്ടും?
മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പുമായുള്ള അപസ്വരം പുറത്തുവരുന്നുണ്ട്. ഇടുക്കി സീറ്റ് തന്റെ ഗ്രൂപ്പിന് വേണമെന്നാണ് ജോസഫിന് ആഗ്രഹം. അസംതൃപ്തി മുതലെടുത്ത് ഇടതുപക്ഷം ജോസഫിനുവേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. (വാതില്‍ തുറന്നത് അപശബ്ദമായ വിഎസിന് പുറത്തുപോകാനുംകൂടിയാണെങ്കിലും ആ പ്രശ്നം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഫ്രീസറില്‍ ഇരിക്കും). സഭാ നേതാക്കളും തങ്ങളുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തെടുത്തുകഴിഞ്ഞു; സഭ തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നാണ് ഭാഷ്യമെങ്കിലും.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തില്‍ രസകരമാണ്. സുനന്ദ പുഷ്കര്‍ മരിച്ചതോ കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ എന്നത് ഇപ്പോഴും വിവാദമായിരിക്കെ ശശി തരൂര്‍ (അതോ തരാറോ?) തെരഞ്ഞെടുപ്പിന് റെഡിയായി നില്‍ക്കുകയാണ്. സുനന്ദ പുഷ്ക്കറിനെ കൊന്നതാണെന്നും ദേഹത്ത് വലിയ മുറിവുകളുണ്ടായിരുന്നുവെന്നും ഡോ. സുബ്രഹ്മണ്യന്‍സ്വാമി ട്വീറ്റ് ചെയ്തുകഴിഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവെക്കുന്നുണ്ട്. കേരളത്തില്‍ 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞുകഴിഞ്ഞു.
ഈ ഊഷ്മളമായ സീറ്റ്ചര്‍ച്ചയില്‍ സ്ത്രീകളുടെ സ്ഥാനാര്‍ത്ഥിത്വ പ്രശ്നം ഉയര്‍ന്നുകാണുന്നില്ല. കേരളത്തിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ തങ്ങള്‍ക്ക് അഞ്ച് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ആവശ്യങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പ് വേളകളിലും ഉയരാറുണ്ട്. കഴിഞ്ഞ പ്രാവശ്യം സീറ്റു കൊടുത്തത് ഷാനിമോള്‍ ഉസ്മാന് മാത്രമായിരുന്നു. അതും ജയസാധ്യത ഒട്ടുമില്ലാത്ത കാസര്‍കോഡില്‍. സിപിഎമ്മിന്റെ അനിഷേധ്യ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ ഈ തെരഞ്ഞെടുപ്പില്‍ ആരെയാണോ സീറ്റ് കൊടുത്ത് ബലിയാടാക്കുന്നത്? സ്ത്രീസമത്വം ഇന്ന് ലോക്സഭാ അജണ്ടയില്നിന്നുപോലും പുറത്തായി.
കോണ്‍ഗ്രസിന്റെ പരമാധ്യക്ഷ സോണിയാഗാന്ധിയാണെങ്കിലും ലോക്സഭയിലും രാജ്യസഭയിലും സ്ത്രീ പ്രാതിനിധ്യം നാമമാത്രവും ദുര്‍ബലവുമാണ്. ‘റാന്‍’ മൂളുന്നവര്‍ക്ക് വേണ്ടി മാത്രമാണോ ഈ സീറ്റുകള്‍? കോണ്‍ഗ്രസിന്റെ സ്ഥിതിയും ഒട്ടും അസൂയാവഹമല്ല. ന്യൂനപക്ഷ പ്രീണനം മുഖ്യ അജണ്ടയാക്കി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തിയശേഷം മാത്രമേ മറ്റ് സീറ്റുകള്‍ വിഭജിക്കാനാകുകയുള്ളൂ. പതിനേഴ് സീറ്റുകളുള്ള കോണ്‍ഗ്രസ് ഇതില്‍ എത്രയെണ്ണം മഹിളകള്‍ക്ക് കൊടുക്കും? പ്രത്യേകിച്ച് സഭാധ്യക്ഷന്മാരെ തൃപ്തിപ്പെടുത്തേണ്ടത് ഒഴിച്ചുകൂടാന്‍ വയ്യാത്തതാകുമ്പോള്!
സീറ്റ് വിഭജനത്തില്‍ മുസ്ലീം ലീഗിന്റെ അവകാശവാദങ്ങള്‍ അംഗീകരിക്കപ്പെടും. പിളരുന്തോറും വളരുന്ന കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം മകന് ജോസ് മാണിയെ എങ്ങനെയെങ്കിലും കേന്ദ്ര മന്ത്രിപദത്തില്‍ എത്തിക്കുക എന്ന ദൃഢനിശ്ചയം എടുത്തിട്ടുള്ള കെ.എം. മാണിയെ വിട്ടുവീഴ്ചക്ക് തയ്യാറാക്കുകയില്ല. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കേണ്ട എന്ന് വി.ഡി. സതീശന്, സുകുമാരന്‍നായര്‍-സുധീരന് ഇടച്ചിലില്‍ പറഞ്ഞത് കോണ്‍ഗ്രസ് സമുദായ നേതൃത്വ ചങ്ങലയില്‍നിന്നും സ്വതന്ത്രമാകാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണാം. പക്ഷെ സുകുമാരന്‍നായര്‍ക്കും വെള്ളാപ്പള്ളി നടേശനും ക്രിസ്തീയ സഭാനേതാക്കള്‍ക്കും എല്ലാം അനുയായികളുണ്ടെന്ന വസ്തുത തെരഞ്ഞെടുപ്പ് സമയത്ത് മറക്കാനാകില്ല. ക്രിസ്തീയസഭയെ പിണക്കി ഒരു പാര്‍ട്ടിയും ഒരു തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കാന്‍ തയ്യാറാകാത്തത് സഭാ നേതാക്കള്‍ക്ക് അനുയായികളെ സ്വാധീനിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞാണ്. മനഃസാക്ഷി വോട്ടെന്നത് വെറും വാചാലത!
തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോള്‍ നാക്കിനെല്ലില്ലാത്ത നേതാക്കളില്‍നിന്നും പല പ്രതികരണങ്ങളും വരും. പണ്ട് പി.സി. ജോര്‍ജ് കരുണാകരന്റെ തലയില്‍ തേങ്ങ ഉടയ്ക്കണമെന്ന് പറഞ്ഞുവെന്ന് മുരളീധരന് പറഞ്ഞപ്പോള്‍ അച്ഛന്റെ പാലം വലിച്ചയാളാണ് മുരളി എന്ന് പി.സി. ജോര്‍ജ് തിരിച്ചടിച്ചത് ഇന്നും പ്രചരിക്കുന്ന ‘കോട്ടബിള്‍ കോട്ട്സ്’ ആണ്.
ഇപ്പോള്‍ പി.ജെ. ജോസഫ് തോമസ് ഐസക്കിനെ കണ്ടതും സംശയത്തിനിട നല്കുന്നു. ഇടുക്കി സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് പി.ജെ. ജോസഫ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് സൗഹൃദ മത്സരം എന്ന നൂതനാശയമാണ് മുന്നോട്ടുവയ്ക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലൊന്നും തങ്ങളുടെ ലക്ഷ്യങ്ങളല്ലാതെ ജനോപകാരപ്രദമായ നടപടികളെപ്പറ്റി ഒരു ചര്‍ച്ചയും നടക്കുന്നില്ല എന്ന വസ്തുത തന്നെ അടിവരയിടുന്നത് അധികാരം മാത്രമാണ് ജനക്ഷേമമല്ല ഇടതു-വലത് മുന്നണികളുടെ പരമമായ ലക്ഷ്യം എന്ന നഗ്നസത്യമാണ്.
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: