ഇക്കഴിഞ്ഞ ജനുവരി 26 ന് മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ വെച്ച് നടന്ന സഹകാര്‍ഭാരതി ദേശീയ കാര്യകാരിണി കഴിഞ്ഞ് മടങ്ങുമ്പോള്‍ കുറച്ച് രൂപ എടുക്കുന്നതിനായി എ.ടി.എം. അന്വേഷിച്ചു ചെന്നപ്പോള്‍ കേരളത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സഹകരണബാങ്കിന്റെ എടിഎം ദൃഷ്ടിയില്‍പ്പെട്ടു. ഒരു നാഷണലൈസ്ഡ് ബാങ്കിന്റെ എടിഎമ്മിനേക്കാള്‍ സൗകര്യവും കൃത്യതയും ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ആ ബാങ്കിന്റെ എടിഎം കൗണ്ടറുകളുടെ ഒരു ലഘുവിവരണവും വിത്ത്ഡ്രാവല്‍ സ്ലിപ്പില്‍ ഉണ്ടായിരുന്നു. വേറെ ഒരു സഹകരണബാങ്കിന്റെ കൂടെ എടിഎം സമീപപ്രദേശത്ത് കാണുവാനിടയായി.
ജല്‍ഗാവ് പോലെയുള്ള ഒരു സാധാരണ പട്ടണത്തില്‍ സഹകരണശൃംഖലയുടെ വ്യാപ്തി വ്യക്തമാക്കാനാണ് ഇത് സൂചിപ്പിച്ചത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ സ്ഥാപനങ്ങളും സ്വാശ്രയസംഘങ്ങളും ഒരു വലിയ പങ്കാണ് ഇപ്പോള്‍ നിര്‍വ്വഹിച്ചുവരുന്നത്. 595212 സംഘങ്ങളിലായി 24.92 കോടി ജനങ്ങള്‍ ഇന്ന് സഹകരണസംഘങ്ങളില്‍ അംഗങ്ങളാണ്. ജനസംഖ്യയുടെ നാലിലൊന്ന് സഹകരണമേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 2007-08 ലെ കണക്കനുസരിച്ച് 33719 കോടി രൂപ ഷെയര്‍ മൂലധനവും 5,97,497 കോടി രൂപ പ്രവര്‍ത്തനമൂലധനവുമുള്ള ഒരു ബൃഹത്തായ ശൃംഖലയെയാണ് സഹകരണ പ്രസ്ഥാനം ഉള്‍ക്കൊള്ളുന്നത്. ഭാരതത്തിലെ 97% വില്ലേജുകളിലും ഇന്ന് സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെയുള്ള കാര്‍ഷികവായ്പയുടെ 19 ശതമാനവും രാസവള വിതരണത്തിന്റെ 36 ശതമാനവും പഞ്ചസാര ഉല്പാദനത്തിന്റെ 46.6 ശതമാവും സഹകരണസംഘങ്ങളാണ് നിര്‍വ്വഹിക്കുന്നത്. കൈത്തറി ഉല്പാദനത്തിന്റെ 54 ശതമാവും നടക്കുന്നത് സഹകരണസംഘങ്ങളിലൂടെയാണ്. 12.2 ലക്ഷം ജനങ്ങള്‍ക്ക് നേരിട്ടും 155 ലക്ഷം ജനങ്ങള്‍ക്ക് അല്ലാതെയുമുള്ള തൊഴില്‍ദാതാവാണ് സഹകരണ മേഖല. സ്ത്രീകളുടെ ഉന്നമനത്തിനും തൊഴില്‍ സംരംഭങ്ങള്‍ക്കും സഹകരണമേഖല ഊന്നല്‍ നല്‍കുന്നുണ്ട്.
കേരളത്തിലാണെങ്കില്‍ ദേശീയ ശരാശരിയേക്കാള്‍ ഒരുപടി മുന്നിലാണ്. കേരളത്തിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം, പാലാ സര്‍വ്വീസ് സഹകരണ ബാങ്ക്, കടുത്തുരുത്തി അര്‍ബന്‍ സഹകരണബാങ്ക്, പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക്, തിരുവനന്തപുരത്തെ അനന്തപുരം സഹകരണസംഘം, മണ്ണാര്‍ക്കാട്ടെ റൂറല്‍ സഹകരണസംഘം എന്നിവ ഇതിനകം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സഹകരണ സ്ഥാപനങ്ങളാണ്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണ്ണായക സ്ഥാനവും സഹകരണസംഘങ്ങള്ക്കുണ്ട്.
2008-09 ലെ കണക്ക് പ്രകാരം കേരളത്തില്‍ 13362 സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ ഷെയര്മൂലധനം 1739 കോടി രൂപയും പ്രവര്‍ത്തനമൂലധനം 64007 കോടി രൂപയുമാണ്. ആകെ 3.69 കോടി മെമ്പര്‍മാരാണ് സഹകരണസംഘങ്ങളിലെ കണക്കുകളിലുള്ളത്. ഒരു വ്യക്തി ഒന്നില്‍കൂടുതല്‍ സംഘങ്ങളില്‍ അംഗങ്ങളാണെങ്കില്‍ കൂടി കേരളത്തിലെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേരും സഹകാരികളാണ്. കേരളത്തിലെ വായ്പാമേഖലയിലും വായ്പേതര മേഖലയിലും സഹകരണസംഘങ്ങള്‍ നിര്‍ണ്ണായകമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 45914 കോടി രൂപ ഡിപ്പോസിറ്റും 39107 കോടി രൂപ വായ്പയും സംഘങ്ങളുടെ കണക്കില്‍ കാണുന്നു. 68 വിവിധയിനം സഹകരണസംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
വനിതാ സഹകരണ സംഘങ്ങള്‍ മാത്രം കേരളത്തില്‍ 972 എണ്ണമുണ്ട്. 3998 സംഘങ്ങള്‍ മികച്ച ലാഭമുണ്ടാക്കി പ്രവര്‍ത്തിക്കുമ്പോള്‍ 6079 സംഘങ്ങള്‍ നഷ്ടത്തിലും 3105 സംഘങ്ങള്‍ ലാഭവും നഷ്ടവും വരുത്താതെയും പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം ഈ സഹകരണസംഘങ്ങളെല്ലാം കൂടി ശമ്പളമടക്കം 2552 കോടി രൂപ ചിലവാക്കുന്നു. ഇതില്‍ എടുത്ത് പറയേണ്ടത് വനിതാസഹകര സംഘങ്ങളെക്കുറിച്ചാണ്. ആകെയുള്ള 972 സംഘങ്ങളില്‍ 525429 മെമ്പര്‍മാരും 15 കോടി രൂപ ഷെയര്മൂലധനവും 239 കോടി രൂപ ഡെപ്പോസിറ്റും 330 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുണ്ട്.
ഈ സ്ഥിതിവിവരകണക്കുകള്‍ അവതരിപ്പിച്ചത് വായനക്കാര്‍ക്ക് കേരളത്തിന്റേയും ഭാരതത്തിന്റേയും സാമ്പത്തികമേഖലയിലും സാമൂഹ്യമേഖലയിലും സഹകരണസംഘങ്ങള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ്. ഇത്രയും വിശാലമായ ഈ മേഖല ഇന്ന് പ്രശ്നങ്ങള്‍ക്ക് അതീതമായ അവസ്ഥയിലല്ല പ്രവര്‍ത്തിക്കുന്നത്. ഒന്നാമതായി 2005 ലെ വൈദ്യനാഥന് കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള പരിഷ്കരണ നടപടികളും, രണ്ടാമതായി 97-ാം ഭരണഘടനാഭേദഗതിയും സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണവും, മൂന്നാമതായി പ്രകാശ്ബക്ഷി (നബാര്‍ഡ് ചെയര്മാന്) റിപ്പോര്‍ട്ടും തുടര്‍നടപടികളും ഏറ്റവും ഒടുവിലായി 2014 ല്‍ നടപ്പിലാക്കുകമെന്ന് പ്രചരിപ്പിച്ചിട്ടുള്ള ടാക്സ് കോഡ് 2014ഉം.
മേല്‍ സൂചിപ്പിച്ച നാല് കാര്യങ്ങളുടേയും ഗുണഭോക്താവാകാനല്ല കേരളത്തിനുള്ള നിയോഗം. വൈദ്യനാഥന്കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കാതിരുന്നതും, 97-ാം ഭരണഘടനാഭേദഗതി അനുസരിച്ച് അനുവര്‍ത്തിക്കേണ്ടിയിരുന്ന ഉത്തരവാദിത്വങ്ങള്‍ വളരെ സമര്‍ത്ഥമായി കേരളം നിരാകരിച്ചതും ഈ മേഖലയെ തളര്‍ത്തുവാനേ സഹായിക്കൂ എന്നാണ് അനുഭവം പഠിപ്പിക്കുന്നത്.
ഈ സാഹചര്യങ്ങളുടെ മദ്ധ്യേയാണ് സഹകാര്‍ഭാരതി എന്ന ദേശീയ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തി വിലയിരുത്തേണ്ടത്. ഭാരത്തിലെ സഹകരണമേഖലയില്‍ സംസ്കാരമില്ലാതെ സഹകരണമില്ല – സഹകരണമില്ലാതെ അഭിവൃദ്ധിയില്ല എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 34 വര്‍ഷമായി സഹകാര്‍ഭാരതി പ്രവര്‍ത്തിച്ചുവരുന്നു. സഹകരണപ്രസ്ഥാനത്തിന്റെ ശുദ്ധീകരണം, അഭിവൃദ്ധി, പ്രചാരണം എന്നിവയാണ് സംഘടനയുടെ പ്രധാന ഉദ്ദേശലക്ഷ്യം. മാതൃകാ സഹകരണ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ടും, ജീവനക്കാര്‍ക്കും സഹകാരികള്‍ക്കും പരിശീലനം നല്കികൊണ്ടും, ദേശീയതലത്തില്‍ സഹകരണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടും സഹകാര്‍ഭാരതി ഇന്ന് ഭാരതത്തിലെ സഹകരണമേഖലയിലെ ഏറ്റവും വലിയ എന്‍ജിഒ ആയി പ്രവര്‍ത്തിച്ചുവരുകയാണ്.
യു.കൈലാസമണി (സഹകാര്‍ ഭാരതിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: