രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവ് നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തുകയാണ്. പത്തുമാസത്തിനിടയില്‍ മൂന്നാം തവണയാണ് നരേന്ദ്രമോദി മലയാളക്കരയില്‍ വിമാനമിറങ്ങുന്നത്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ശേഷം ഇതാദ്യമായാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. കഴിഞ്ഞ ഏപ്രില്‍ 24ന് ശിവഗിരിയിലും സപ്തംബര്‍ 26ന് അമൃതപുരിയിലും നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണുണ്ടായത്. രാഷ്ട്രീയമായ ഒരു പരിപാടിയും രണ്ടു തവണയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും സ്മരണയും ശോഭിച്ചു നില്ക്കുന്ന ശിവഗിരിയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഭാഷണം ഉണ്ടാക്കിയ മതിപ്പ് പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് ഗുരുദേവനുണ്ടാക്കിയ അളവറ്റ പുരോഗതിയെ ആദരവോടെ അനുസ്മരിച്ച ചടങ്ങിനെത്തിയത് പതിനായിരങ്ങളായിരുന്നു.
സപ്തംബര്‍ 26ന് അമൃതപുരിയില്‍ അമ്മയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയോടനുബന്ധിച്ചു നടന്ന സമ്മേളനവും അതില്‍ നരേന്ദ്രമോദി പ്രഭാഷണത്തില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യവും സമാനതകളില്ലാത്തതാണെന്നു തന്നെ പറയാം. ഭൗതികവും ആത്മീയവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ അവഗാഹമായ പരിജ്ഞാനവും അത് ഉള്‍ക്കൊണ്ട് ജീവിക്കാനും പ്രവര്‍ത്തിക്കാനും മോദി നേടിയെടുത്ത കഴിവും അപാരമാണ്. അതുകൊണ്ടു തന്നെയാകണം രാജ്യത്തെ നയിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ എന്തുകൊണ്ടും അനുയോജ്യനായ വ്യക്തിയായി ബിജെപി നരേന്ദ്രമോദിയെ നിശ്ചയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നൂറ് പ്രധാനനഗരങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച മഹാറാലികളിലൊന്നില്‍ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്. അതിനു മുമ്പ് കൊച്ചിയില്‍ പങ്കെടുക്കുന്ന ചടങ്ങാണ് അതിനേക്കാള്‍ പ്രധാനമെന്ന് പറയാം. ഒരു നൂറ്റാണ്ടു മുമ്പ് സംഘടിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി അധഃസ്ഥിത സമുദായം നടത്തിയ ഐതിഹാസികമായ സംഭവം. കൊച്ചി പുലയ മഹാസഭയുടെ രൂപീകരണത്തിന് വഴിവച്ച കായല്‍ സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടനമാണ് അവിടെ മോദിക്ക് നിര്‍വഹിക്കാനുള്ള മുഖ്യചടങ്ങ്. ലക്ഷക്കണക്കിന് അധഃസ്ഥിത ജനവിഭാഗം ഒരുമിച്ചു പങ്കെടുക്കുന്ന അത്രയും വലിയൊരു റാലി രാജ്യത്തൊരിടത്തും ഇതുവരെ നടന്നുകാണില്ല. അങ്ങനെയൊരു സമ്മേളനത്തില്‍ നരേന്ദ്രമോദി പങ്കെടുക്കുന്നതിനെതിരെ തത്പരകക്ഷികള്‍ കാലേക്കൂട്ടി തന്നെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിനു മുമ്പ് പുലയ വിഭാഗത്തിന് കരയില്‍ ഒത്തുകൂടാന്‍ അവസരം നിഷേധിച്ചപ്പോഴാണ് കായലില്‍ ചങ്ങാടം വലിച്ചുകെട്ടി അതിനകത്ത് സമ്മേളനം നടത്തേണ്ടി വന്നത്. അന്നത്തെ മാടമ്പികളുടെ രക്തം സിരകളിലോടുന്ന വിഭാഗങ്ങള്‍ തന്നെയാവാം ഇന്നത്തെ ഈ ചരിത്രസംഭവത്തെ അപകീര്‍ത്തിപ്പെടുത്താനും അലങ്കോലപ്പെടുത്താനും ശ്രമമാരംഭിച്ചത്.
അടിസ്ഥാനവര്‍ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി അത്യധ്വാനം ചെയ്യുന്ന നരേന്ദ്രമോദിയും വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്ന ആളല്ല. പിന്നാക്ക സമുദായത്തില്‍ ജനിച്ച് ചായ വില്‍പ്പനക്കാരനായി ജീവിതം ആരംഭിച്ച് ജനങ്ങളുടെ ദുഃഖവും ദുരിതവും അയിത്താചരണം പോലുള്ള ദുഷ്പ്രവണതകളും കണ്ടുവളര്‍ന്നാണ് രാഷ്ട്രീയത്തിന്റെ പടികളോരോന്നും പിന്നിട്ടത്. അവസരം ലഭിച്ചപ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഏതു പ്രതിസന്ധിയെയും മറികടന്ന് മുന്നോട്ടുപോകുന്ന മോദിയുടെ നിയോഗം ഗുജറാത്തിലെ ഭരണമികവ് രാജ്യത്താകമാനം വികസിപ്പിക്കുക എന്നതാണ്.
കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ശ്രീപദ്മനാഭന്റെ മണ്ണിലെത്തുന്നത്. ശംഖുമുഖത്താണ് മോദി പങ്കെടുക്കുന്ന മഹാറാലി.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റാലികളെല്ലാം ഒന്നിനൊന്നു മെച്ചം എന്ന റിപ്പോര്‍ട്ട് പ്രതിയോഗികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്നലെ ചെന്നൈയില്‍ ജനലക്ഷങ്ങളാണ് മോദിയെ കാണാനും വാക്കുകള്‍ കേള്‍ക്കാനും തടിച്ചു കൂടിയത്. ജനങ്ങളുടെ ഈ ആവേശം കാണുമ്പോഴാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി എന്തിന് പ്രഖ്യാപിക്കുന്നു എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നത്. എന്തുകൊണ്ട് മോദി ? എന്ന ചോദ്യത്തിന് ബിജെപിക്കാര്‍ ഉത്തരം നല്കുന്നതിനെക്കാള് ഭേദപ്പെട്ട മറുപടിയാണ് കേരളത്തിന്റെ ധനകാര്യമന്ത്രിയും കേരളാ കോണ്‍ഗ്രസിന്റെ മാര്‍പ്പാപ്പയുമായിട്ടുള്ള കെ.എം. മാണി പറഞ്ഞിരിക്കുന്നത്. ‘കര്‍മശേഷിയും കാര്യപ്രാപ്തിയുമുള്ള ഭരണമാണ് മോദിയുടെത്’ എന്നാണ് മാണി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രസ്താവിച്ചിരിക്കുന്നത്. ഭരണത്തെ വിലയിരുത്താന്‍ മാണിയോളം അര്‍ഹതയും യോഗ്യതയും മറ്റാര്‍ക്കുണ്ട് ? അരനൂറ്റാണ്ടോളം ജനപ്രതിനിധി. കേരളത്തിലെ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി. പന്ത്രണ്ടു തവണ ബജറ്റവതരിപ്പിച്ച് റിക്കാര്‍ഡ് സൃഷ്ടിച്ച ധനമന്ത്രി. സര്‍വോപരി അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഇത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും അവതരിപ്പിച്ച് ആദരവ് പിടിച്ചുപറ്റിയ കെ.എം. മാണി, നരേന്ദ്രമോദി നല്ല ഭരണാധികാരിയാണെന്ന് പറഞ്ഞാല്‍ അതു തന്നെ വലിയ ബഹുമതിയല്ലേ ? അതുകൊണ്ടു തന്നെയല്ലേ ഈ പ്രശ്നത്തിന്റെ പേരില്‍ മാണിയുടെ മുതുകത്തു കയറി നിന്ന് താളം പിടിക്കാന്‍ ഇരുപക്ഷത്തുമുള്ള ഒരു കക്ഷിക്കാരും തയ്യാറാകാത്തത്. പണ്ട് സിപിഎം എംപിയായിരിക്കെ അബ്ദുള്ളക്കുട്ടി വിദേശത്തു പോയി നരേന്ദ്രമോദിയെ മിടുക്കനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ എന്തൊക്കെയായിരുന്നു പുകില് ? നില്‍ക്കാനും ഇരിക്കാനും അനുവദിച്ചോ ?
തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അഹമ്മദാബാദില്‍ പോയപ്പോള്‍ മോദിയെ സന്ദര്‍ശിച്ചതിന് എന്തൊക്കെ പഴിയാണ് കേള്‍ക്കേണ്ടി വന്നത് ? വലുതും ചെറുതുമായ എല്ലാ നേതാക്കളും വാളെടുത്ത് ഇറങ്ങുകയായിരുന്നില്ലേ ? അവസാനം അബദ്ധം പറ്റി എന്ന് ഏറ്റുപറഞ്ഞ ശേഷമാണ് അന്നിറങ്ങിയ കോമരങ്ങള്‍ക്ക് തുള്ളല്‍ നിന്നത്. ലീഗ് എംഎല്‍എ കെ.എം. ഷാജിക്കും ഇതേ അനുഭവം ഉണ്ടായി. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാനിര്‍മാണവുമായി കോട്ടയത്ത് ഒരു ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പങ്കെടുത്തപ്പോഴും ഇതേ വികാരപ്രകടനം കണ്ടതാണ്. അതുപക്ഷേ താനേ കെട്ടടങ്ങിയിട്ട് ആഴ്ചകളെ ആയുള്ളൂ.
മുസ്ലിങ്ങളെ നരേന്ദ്രമോദി തൊണ്ട തൊടാതെ വിഴുങ്ങുന്നു എന്നാണ് നാടാകെ പ്രചരിപ്പിക്കുന്നത്. ഒരു വ്യാഴവട്ടം മുമ്പ് ഗുജറാത്തിലുണ്ടായ സംഭവത്തിന്റെ പേരിലാണ് ഈ തേജോവധം തുടരുന്നത്. അന്നത്തെ സംഭവത്തിന് ശേഷം ഒരു വര്‍ഗീയ കലാപം പോലും ഗുജറാത്തില്‍ സംഭവിക്കാത്തതില്‍ ഗുജറാത്തിലെ മുസ്ലിങ്ങള്‍ സന്തുഷ്ടരാണ്. അവര്‍ നരേന്ദ്രമോദിക്കൊപ്പമാണ്. അതിനുദാഹരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലം. മുസ്ലിം ഭൂരിപക്ഷമുള്ള എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ ഏഴിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. വിവിധ മുസ്ലിം ആചാര്യന്മാരും സംഘടനകളും മോദിക്ക് അനുമോദനം അര്‍പ്പിക്കുകയും മോദിയുടെ ഭരണം തുടരാന്‍ ആശിര്‍വദിക്കുകയും ചെയ്തു. എന്നാല്‍ ഗുജറാത്തിനു പുറത്തുള്ള ചില നിക്ഷിപ്ത താത്പര്യക്കാരും വര്‍ഗീയ രാഷ്ട്രീയക്കാരുമാണ് മോദിക്കെതിരെ കല്ലുവച്ച നുണകളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നത്.
ഒരു ഭരണത്തില്‍ സംഘര്‍ഷവും സംഘട്ടനവും നടന്നാല്‍ അതിന്റെ പേരില്‍ ഭരണാധികാരിയെ കുറ്റപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. തെറ്റു ചെയ്തെങ്കില്‍ എത്ര വലിയ ആളായാലും ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ നരേന്ദ്രമോദിയുടെ പേരില്‍ ഉണ്ടായ ഒരാരോപണം പോലും തെളിയിക്കപ്പെട്ടിട്ടില്ല. സുപ്രീംകോടതി നേരിട്ട് നേതൃത്വം നല്കി നിയോഗിച്ച അന്വേഷണ ഏജന്‍സികളാണ് അദ്ദേഹം തെറ്റുകാരനേ അല്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കോടതികളെല്ലാം ശരിവയ്ക്കുകയും ചെയ്തു. എന്നിട്ടും ദുഷ്പ്രചരണം അഴിച്ചുവിടുന്നവരുടെ ലക്ഷ്യം വ്യക്തമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തില്‍ എല്ലാ കക്ഷിയില്പ്പെട്ടവരും ഒരു കക്ഷി ബന്ധമില്ലാത്തവരും സദ്ഭരണം ആഗ്രഹിക്കുന്നു. അത് കാഴ്ചവയ്ക്കാന്‍ കഴിവുള്ള, ശേഷിയുള്ള, കര്‍മകുശലനായ വ്യക്തി ഭരണനേതൃത്വത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെയൊരാളെ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് മുന്നിലുള്ള ഒരേയൊരു ഉത്തരമാണ് നരേന്ദ്രമോദി. കെ.എം. മാണി ചൂണ്ടിക്കാണിച്ചതും അദ്ദേഹത്തെ തന്നെയാണ്. സര്‍ക്കാര്‍ ഓഫീസില്‍ പോലും നോക്കുകൂലി ശമ്പളമായി വാങ്ങുന്ന സമൂഹം അടക്കിവാഴുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാരാഫീസിന്റെ കഴുക്കോലും തൂണുകള്‍ പോലും വിവിധ ആവശ്യങ്ങളുമായി ആഫീസിലെത്തുന്നവര്ക്കു നേരെ കൈനീട്ടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കൂട്ടുകച്ചവടത്തിന്റെയും കമ്പോളമായി കേരളത്തെ മാറ്റിയിരിക്കുന്നു. അല്ലലുമില്ല അലട്ടലുമില്ല, എള്ളോളമില്ല പൊളിവചനം എന്നതൊക്കെ കേരളത്തിനു ചേരുന്ന പ്രയോഗമല്ലാതായി തീര്‍ന്നിട്ട് കാലമെത്രയോ ആയി. ആ പേര് ഇന്ന് ചേരുന്നത് ഗുജറാത്തിനാണെന്ന് നിസ്സംശയം പറയാം. അങ്ങനെയൊരു സദ്ഭരണത്തിന് സാഹചര്യമുണ്ടാക്കിയ കരുത്തനായ സാരഥി കേരളത്തിന്റെ മണ്ണില്‍ കാലെടുത്തുവയ്ക്കുമ്പോള്‍ ഒരുണര്‍വും ഉത്സാഹവും ഉന്മേഷവും താനേ ഉദ്ഭവിക്കുക തന്നെ ചെയ്യും. അതിന്ന് കൊച്ചി കായല്‍ ശതാബ്ദി സമ്മേളനത്തിലും ശംഖുമുഖത്ത് നടക്കുന്ന മഹാറാലിയിലും അണിനിരക്കുന്ന ബഹുജനങ്ങള്‍ സാക്ഷ്യപ്പെടുത്തും.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: