വേദാന്താഭാഷയില് പറയാം: ‘കണക്കറ്റ വാചാലതകൊണ്ടല്ല, വമ്പിച്ച മേധാശക്തികൊണ്ടുപോലുമല്ല, അതേ, വേദപഠനം കൊണ്ടല്ല ഈ ആത്മാവിലെത്തിച്ചേരുക’ വൈദിക ഭാഷയുപയോഗിച്ച്, ലോകജനതകളോടെല്ലാമായി, നമുക്ക് പറയാം. ‘നിങ്ങളുടെ പോരാട്ടങ്ങളും കലഹങ്ങളും വ്യര്‍ഥം.
ഏതീശ്വരനെപ്പറ്റി പ്രസംഗിക്കാനാണോ നിങ്ങള്‍ തിടുക്കപ്പെടുന്നത് അവിടുത്തെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ പ്രസംഗം വ്യര്‍ഥം. നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്കുതന്നെ തീര്‍ച്ചയില്ല. ഈശ്വരനെ കണ്ടവരാണെങ്കില്‍ നിങ്ങള്‍ കലഹിക്കില്ല. നിങ്ങളുടെ മുഖം സമുജ്ജ്വലമാകും. പ്രചീനനായ ഒരു ഋഷി ബ്രഹ്മത്തെ അറിയാന്‍ സ്വപുത്രനെ പറഞ്ഞയച്ച ഒരു കഥയുണ്ട് ഉപനിഷത്തില്‍. മകന് മടങ്ങിവന്നു. അപ്പോള്‍ അച്ഛന് ചോദിച്ചു: ‘എന്താണ് നീ പഠിച്ചത്?’ പല ശാസ്ത്രങ്ങളും പഠിച്ചെന്ന് മകന് മറുപടി പറഞ്ഞു. അപ്പോള്‍ അച്ഛന് പറഞ്ഞു: “ഇതൊന്നുമായില്ല, വീണ്ടും പോകുക.” മകന് വീണ്ടും പോയി.
മടങ്ങിയെത്തിയപ്പോള്‍ അച്ഛന് അതേ ചോദ്യം ചോദിച്ചു: ഉത്തരവും പഴയപടി. ഒരിക്കല്‍ക്കൂടി മകന് പോകേണ്ടിവന്നു. തിരിച്ചുവന്നപ്പോള്‍ അയാളുടെ മുഖം ആകെപ്പാടെ തിളങ്ങുന്നു.
അപ്പോള്‍ അച്ഛന് എണീറ്റുദിഘോഷിച്ചു; ‘അതേ, ഇന്നു കുഞ്ഞേ, നിന്റെ മുഖം ബ്രഹ്മജ്ഞന്റെ മുഖംപോലെ തിളങ്ങുന്നു.’ ഈശ്വരനെ അറിഞ്ഞാല്‍ നിങ്ങളുടെ മുഖം മാറും; സ്വരം മാറും; ആകെപ്പാടെയുള്ള വടിവുതന്നെ മാറും. മനുഷ്യരാശിക്ക് നിങ്ങള്‍ക്ക് ഒരനുഗ്രഹമാകും. ഋഷിയെ എതിര്‍ക്കാന്‍ ആര്‍ക്കും കരുത്തുണ്ടാകില്ല. ഇതാണ് നമ്മുടെ മതാദര്ശമായ ഋഷിത്വം. ശേഷമുള്ളതെല്ലാം – വാഗ്വാദങ്ങളും യുക്തിവിചാരങ്ങളും ദര്‍ശനങ്ങളും ദ്വൈതവാദങ്ങളും അദ്വൈതങ്ങളും, അതേ, വേദങ്ങള്‍പോലും – പ്രരംഭച്ചടങ്ങുകള് മാത്രം, രണ്ടാം കിടയില്പ്പെട്ടവ. ഒന്നാമത്തേതാണ് പ്രധാനം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: