എന്‍ടിയു 35-ാം സംസ്ഥാന സമ്മേളനം കായംകുളത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ അദ്ധ്യാപക പ്രസ്ഥാനമായ അഖില ഭാരതീയ രാഷ്ട്രീയ മഹാസംഘിന്റെ കേരളഘടകമായി പ്രവര്‍ത്തിക്കുന്ന ദേശീയ അദ്ധ്യാപക പരിഷത്തിന്റെ 35-ാം സംസ്ഥാന സമ്മേളനം കായംകുളത്ത് നടക്കുകയാണ്. മൂന്നര പതിറ്റാണ്ടുകാലം സര്‍ക്കാരിന്റെ അവഗണയും എതിര്‍പ്പുകളും അപമാനവും പേറി മുന്നേറിയ പ്രസ്ഥാനം, നിയമപോരാട്ടത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും ഗവണ്മെന്റിന്റെ ഉത്തരവ് പ്രകാരം അംഗീകാരം നേടിയെടുത്ത് അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ സംസ്ഥാന സമ്മേളനം നടത്തുന്നത്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക സമാപന വേളയില്‍ നടക്കുന്ന ഈ സമ്മേളനം ഉയര്‍ത്തുന്ന മുദ്രാവാക്യം ‘ങമി ങമസശിഴ ഋറൗരമ്ി ഛൗൃ ങീേ്” എന്നുള്ളതാണ്. ഇന്ന് വിദ്യാഭ്യാസം ങമി ങമസശിഴ എന്നതില്‍നിന്നും ങീില്യ ങമസശിഴ എന്നതിലേക്ക് മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് വര്‍ഗീയവല്‍ക്കരണവും മൂല്യശോഷണവും അഴിമതിയും മറ്റും കൊടികുത്തി വാഴുന്നു. വിദ്യാഭ്യാസ മേഖലയെ ഒരു പ്രത്യേക മതവിഭാഗത്തിന് തീറെഴുതി കൊടുക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉന്നതസ്ഥാനങ്ങളിലെല്ലാം ഒരേ മതവിഭാഗത്തില്‍ പ്പെട്ട അനര്‍ഹരെ തിരുകിക്കയറ്റുന്നു. വിദ്യാഭ്യാസ രംഗത്ത് ദേശീയ സംസ്കാരിക മൂല്യങ്ങളെ അപമാനിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ പൊതുസംവിധാനത്തെ അട്ടിമറിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്തുന്നു. ഇങ്ങനെ വിദ്യാഭ്യാസ മേഖലയെ മതതീവ്രവാദികള്‍ക്ക് അടിയറവെക്കുന്നു.
ഈ കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണയോഗം നടക്കുന്ന വേദിയില്‍നിന്നും എണ്ണയും തിരിയും നിറച്ച് തല ഉയര്‍ത്തിയിരുന്ന നിലവിളക്ക് ചില ഗൂഢശക്തികളുടെ നിര്‍ദ്ദേശപ്രകാരം ഡിപിഐ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റി വേദിക്ക് പിന്നിലേക്ക് മാറ്റിവെച്ചു. വേദിയില്‍ പ്രസംഗങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആയിരത്തോളം വരുന്ന നിറഞ്ഞ സദസ്സിന്റെ മുന്നില്‍വെച്ചാണ് ഈ നാടകം അരങ്ങേറിയത്.
ഇതിനെതിരെ എന്‍ടിയു ശക്തമായി പ്രതികരിക്കുകയും നിലവിളക്ക് യഥാസ്ഥാനത്ത് എത്തിച്ച് ഭദ്രദീപം കൊളുത്തിയില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലായപ്പോള്‍ അധികൃതര്‍ നിലവിളക്ക് പഴയ സ്ഥാനത്ത് വീണ്ടും കൊണ്ടുവയ്ക്കുകയും വിശിഷ്ടാതിഥികള്‍ (വിദ്യാഭ്യാസ മന്ത്രിയൊഴികെ) ഭദ്രദീപം തെളിയിക്കുകയും ചെയ്തു. ഞങ്ങള്‍ നിലവിളക്ക് കൊളുത്തില്ല. അതുകൊണ്ട് വേദിയില്‍ നിലവിളക്ക് തന്നെ വേണ്ട എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗിന് കഴിഞ്ഞിരിക്കുന്നു. ഇത് നടന്നത് പാലക്കാടാണ് എന്നുകൂടി ചിന്തിക്കുമ്പോള്‍ ലീഗിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും എവിടംവരെ എത്തിയിരിക്കുന്നു എന്ന് വ്യക്തമാകുന്നു.
ഇക്കഴിഞ്ഞ വിജയദശമിക്ക് പുസ്തകങ്ങള്‍ പൂജക്ക് വെച്ചതിനുശേഷമുള്ള ശനിയാഴ്ച മുസ്ലീം സ്കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരുന്നു. ഹിന്ദു വിശ്വാസപ്രകാരം പുസ്തകം പൂജക്കുവെച്ചാല് പഠനം നിഷിധമാണ് എന്നതുകൊണ്ട് ശനിയാഴ്ച മുസ്ലിം സ്കുളൂകള്‍ക്ക് അവധി നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് എന്‍ടിയു നിവേദനം നല്‍കിയിരുന്നു. അതേസ്ഥലത്തുവെച്ചുതന്നെ പെരുന്നാളിന് തലേദിവസം അവധി നല്‍കണമെന്നാവശ്യപ്പെട്ട് അറബി സംഘടനകളും നിവേദനം നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പെരുന്നാളിന്റെ തലേദിവസം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച അവധി നല്‍കണമെന്ന എന്‍ടിയുവിന്റെ ആവശ്യം പരിഗണിച്ചില്ല. ഡിപിഐ, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ മന്ത്രി എന്നിവരുടെ ഭാഗത്തുനിന്നും നിഷേധാത്മക സമീപനമായിരുന്നു ഉണ്ടായത്. അവസാനം ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്ന് ഭീഷണി ഉയര്‍ന്നപ്പോള്‍ ഗത്യന്തരമില്ലാതെ തൊട്ട് തലേ ദിവസമാണ് അവധി പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ പ്രീണന സമീപനമാണ് ഇതിലൂടെ പ്രകടമായത്.
കഴിഞ്ഞ ദിവസം തിരൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ബ്ലാക്ക് ബോര്‍ഡുകള്‍ പച്ച പെയിന്റടിച്ച് പച്ച ബോര്‍ഡുകളാക്കി മാറ്റാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചിരിക്കുന്നു. പച്ചബ്ലൗസും, പച്ചസാരിയും ധരിച്ച് അദ്ധ്യാപകര്‍ എത്തണമെന്ന് എറണാകുളം ജില്ലയിലെ എസ്എസ്എ അധികൃതര്‍ നല്കിയ നിര്‍ദ്ദേശം വിവാദമായതിന്റെ മഷി ഉണങ്ങും മുന്‍പാണ് മറ്റൊരു പച്ചപുതപ്പിക്കലിന്റെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
മതത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പുകളും പഠന ഉപകരണങ്ങളും നല്കി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വിഭാഗീയ ചിന്ത വളര്‍ത്തുന്നു. പാവപ്പെട്ട എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നാമമാത്രമായ സ്കോളര്‍ഷിപ്പുകള്‍ മാത്രം പേരിന് നല്കുമ്പോള് സര്‍ക്കാര്‍ ഖജനാവില്‍നിന്നും മതന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആയിരക്കണക്കിന് രൂപ സ്കോളര്‍ഷിപ്പ് നല്കുന്നു. പഠനോപകരണങ്ങള്‍, മേശ, കസേര എന്നിവ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കുന്നു. ഈ സ്കോളര്‍ഷിപ്പുകള്‍ വാങ്ങാന്‍ സ്കൂളിലേക്ക് വരുന്നത് ലക്ഷക്കണക്കിന് രൂപ വിലയുള്ള കാറുകളിലാണ് എന്നുള്ളതാണ് വിചിത്രമായ കാര്യം. എന്നാല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഒരു നേരത്തെ വയറിന് വേണ്ടി കഷ്ടപ്പെടുന്ന, ഒരു ജോഡി യൂണിപോം വാങ്ങാനും തയ്ക്കാനും പണമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന് സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. എസ്എസ്എ ഫണ്ട് ഉപയോഗിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകം നല്‍കുകയും കോടിക്കണക്കിന് രൂപ മദ്രസകള്‍ക്ക് ഗ്രാന്റായി നല്‍കുകയും ചെയ്യുമ്പോള്‍, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന സൗജന്യയൂണിഫോം വിതരണം അട്ടിമറിക്കപ്പെടുന്നു. എയ്ഡഡ് മേഖലയിലെ പാവപ്പെട്ട കുട്ടികള്‍ക്ക് എസ്എസ്എ ഫണ്ട് നല്‍കുന്നില്ല. വെള്ളിയാഴ്ചകളിലെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവെച്ചിരിക്കുന്നു. പാഠപുസ്തകങ്ങളില്‍ ഭീകരവാദികളുടെ കവിതകള്‍ പഠിപ്പിക്കുന്നു. പരീക്ഷക്കുള്ള ചോദ്യപേപ്പറുകളില്‍ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നു. കുട്ടികളെ വികലമായ ചരിത്രം പഠിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരദേശാഭിമാനികള്‍ തമസ്ക്കരിക്കപ്പെടുന്നു.
ജീവനക്കാരിലും അദ്ധ്യാപക സമൂഹത്തിലും ഭിന്നിപ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. മന്നം ജയന്തി ഒരു സമുദായത്തില്‍പ്പെട്ടവര്‍ക്കു മാത്രം നിയന്ത്രിത അവധിയാക്കി പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന്റെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മഹാന്മാരായ ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും മന്നത്തുപത്മനാഭനും ചട്ടമ്പിസ്വാമികളും ടി.കെ.മാധവനുമെല്ലാം കേരളത്തിന്റെ പൊതുസ്വത്താണ്. ഇവരെ ഏതെങ്കിലും ജാതീയമായ മതില്ക്കെടുകള്ക്കുള്ളില് തളക്കുന്നത് ഈ മഹാന്മാരോടും അവര്‍ സൃഷ്ടിച്ച സാമൂഹ്യനവോത്ഥാനത്തോടുമുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് അവധി നല്കുകയാണെങ്കില് കേരളത്തിന് മൊത്തമായി നല്‍കുകയാണ് ചെയ്യേണ്ടത്. അതിനുപകരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവനക്കാരുടേയും അദ്ധ്യാപകരുടെയും മനസ്സില്‍ വീണ്ടും ജാതി ചിന്ത സൃഷ്ടിക്കാനുള്ള നീക്കം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പിന്‍ബലത്തിലാണ്. ഈ ചതി കേരളീയ സമൂഹം തിരിച്ചറിയണം.
കേരളത്തിലെ ഹയര്‍ സെക്കന്ററി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇന്ന് എസ്എസ്എല്സിയേക്കാള് പ്രാധാന്യം പ്ലസ്ടു പരീക്ഷകള്‍ക്കാണ്. എല്ലാത്തിന്റേയും അടിസ്ഥാന യോഗ്യത പ്ലസ്ടു ആക്കിമാറ്റിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ പ്ലസ്ടു വിഭാഗത്തിന് അര്‍ഹിക്കുന്ന പരിഗണന നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഹയര്‍ സെക്കന്ററിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ ജില്ലകളിലും ഹയര്‍ സെക്കന്ററി ഓഫീസുകള്‍ തുടങ്ങിയിട്ടില്ല.
ഗവണ്മെന്റ് സ്കൂളുകളില്‍ അദ്ധ്യാപകനിയമനം നടത്താതെ ഗസ്റ്റ് അദ്ധ്യാപകരെ മാത്രം നിയമിക്കുന്നു. എയ്ഡഡ് മേഖലയില്‍ നിയമനം ലഭിച്ച അധ്യാപകര്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. മൂന്നും നാലും വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. ഹയര്‍ സെക്കന്ററി പരീക്ഷകള്‍ കാര്യക്ഷമമായി നടത്തുന്നില്ല. ചോദ്യപേപ്പറുകള്‍ കുട്ടികളെ വലക്കുന്ന രീതിയില്‍ തയ്യാറാക്കുന്നു. കഴിഞ്ഞ വര്‍ഷം പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലെ അപാകത കാരണം 19 മാര്‍ക്ക് കുട്ടികള്‍ക്ക് സൗജന്യമായി നല്കി ചരിത്രം സൃഷ്ടിച്ചു. എസ്എസ്എല്‍സി പരീക്ഷ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ സ്കൂളില്‍ എത്തിച്ച് പരീക്ഷ നടത്തുമ്പോള്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഗൗരവപൂര്ണമല്ലാതെ കൈകാര്യം ചെയ്യുന്നു.
എല്‍എസ്എസ് യുഎസ്എസ് പരീക്ഷകള്‍ കുട്ടികളുടെ തലത്തില്‍ നിന്നല്ലാതെ നടത്തുന്നതുമൂലം അതിന്റെ പ്രയോജനം കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നു. എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് തുക നാമമാത്രമായി മാത്രം പ്രഖ്യാപിക്കുന്നു. അത് യഥാസമയം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല.
സ്കൂള്‍ കലോത്സവങ്ങളിലെ ജഡ്ജ്മെന്റിനെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരിക്കുന്നു. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം മറ്റ് ഉപകരണ സംഗീതം തുടങ്ങി വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് തപസ്സ് പോലെ പഠിച്ച് മികവ് തെളിയിക്കുന്ന കുട്ടികള്‍ക്കും കേവലം അറബിക് കലാമേളയിലും മറ്റും അടിക്കുറിപ്പ് മത്സരം പോലെ നിസ്സാരമായ മത്സരങ്ങളില്‍ പങ്കെടുത്ത് മികവ് തെളിയിക്കുന്ന കുട്ടികള്‍ക്കും ഒരേ ഗ്രേഡും ഒരേ ഗ്രേസ് മാര്‍ക്കും നല്കുന്നു. അറബിക് കലോത്സവങ്ങളില്‍ പൊതുവിഭാഗത്തില്‍പ്പെടുന്ന മത്സരങ്ങളില്‍ ഉള്ളവ വീണ്ടും ഉള്‍പ്പെടുത്തി അമിതപ്രാധാന്യം നല്കുന്നു. ഇത്തരം വിഷയങ്ങള്‍ ഗൗരവമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു. മറ്റൊരു പ്രധാനമേഖലയായ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലയെ ശ്വാസംമുട്ടിച്ച് കൊല്ലുന്നു.
ഒരു മാറ്റം അനിവാര്യമാണ്. ചെകുത്താന്മാരുടെ പിടിയില്‍നിന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മോചിപ്പിക്കേണ്ട ബാധ്യത നമുക്കുണ്ട്. കേരളത്തെ ഇനിയും ഒരു ഭ്രാന്താലയമാക്കി മാറ്റരുത്. ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കേരളത്തിലെ അദ്ധ്യാപക സമൂഹമാണ്. ഭാവിയെ കരുപ്പിടിപ്പിക്കുന്നത് ക്ലാസ് മുറികളിലാണ്. അവിടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ, ധാര്‍മികതയുടെ, ആത്മാര്‍ത്ഥതയുടെ സ്ഫുലിംഗങ്ങള്‍ ഉയരണം. അതിന് നേതൃത്വം നല്കാന് അധ്യാപക പരിഷത്തിന് കഴിയണം. അധ്യാപക പരിഷത്തിന് മാത്രമേ കഴിയൂ. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക സമാപന ഘട്ടത്തില്‍ നടക്കുന്ന എന്‍ടിയുവിന്റെ 35-ാം സംസ്ഥാന സമ്മേളനം ഒരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. മനുഷ്യനെ നിര്‍മിക്കുക-സഹജീവികളുടെ കണ്ണീരൊപ്പാന്‍ കഴിയുന്ന, സ്നേഹിക്കാന്‍ കഴിയുന്ന രാജ്യസ്നേഹമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക അതാണ് നമ്മുടെ ലക്ഷ്യം.
35 വര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷം ധീരമായ പോരാട്ടത്തിലൂടെ എന്‍ടിയുവിന് അംഗീകാരം ലഭിച്ചിരിക്കുന്നു. ഭാരതം മുഴുവന്‍ ഒരു വലിയ മാറ്റത്തിന് കാതോര്‍ക്കുമ്പോള്‍ കേരളത്തിലും ആ വലിയ മാറ്റത്തിന് ശംഖൊലി മുഴങ്ങുകയാണ്. അദ്ധ്യാപക സമൂഹം എന്‍ടിയുവിനെ പ്രതീക്ഷയോടെ നോക്കുന്നു. രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് തുള്ളുന്ന, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക പ്രസ്ഥാനങ്ങളുടെ പിടിയില്‍നിന്നും കേരളത്തെ മോചിപ്പിക്കാന്‍ വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയതയുടെ പിടിയില്‍നിന്നും മോചിപ്പിക്കാന്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും സാംസ്ക്കാരിക ദേശീയ മൂല്യങ്ങളും വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുവാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. അതിന് എന്‍ടിയുവിന്റെ കായംകുളത്ത് വെച്ച് നടക്കുന്ന 35-ാം സംസ്ഥാന സമ്മേളനം പ്രേരണയാകട്ടെ.
വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ (എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: