സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 56 ല്‍ നിന്നും 58 ആയി ഉയര്‍ത്തുന്നു. അതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ ശമ്പളത്തില്‍നിന്നും നല്ലൊരു വിഹിതം നിര്‍ബന്ധമായി സര്‍ക്കാരില്‍ നിക്ഷേപിക്കണമെന്നാണ് സംസ്ഥാന ധനസ്ഥിതി അവലോകന കമ്മറ്റിയുടെ ശുപാര്‍ശ. ആയുര്‍ദൈര്‍ഘ്യം കൂടിയ കേരളത്തില്‍ പെന്ഷന് പറ്റിയ ശേഷവും ജീവനക്കാര്‍ ദീര്‍ഘകാലം ജീവിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പെന്ഷന് പ്രായം കൂട്ടാനുള്ള ശുപാര്‍ശ സ്വാഗതാര്‍ഹം തന്നെയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പെന്ഷന് പ്രായം കുറവാണ്. പെന്‍ഷന്‍ബാധ്യത നിയന്ത്രിക്കാനാണ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത നിക്ഷേപ പദ്ധതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തികനില അപകടത്തിലാണെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോഴും നികുതി പിരിവില്‍ സര്‍ക്കാര്‍ സംവിധാനം തികഞ്ഞ പരാജയമാണ്. സര്‍ക്കാരിന് ലഭിക്കേണ്ട പിരിച്ചെടുക്കാത്ത നികുതി കുടിശിക 10,273 കോടിയാണ്. ഇത് 2012 മാര്‍ച്ച് വരെയുള്ള കണക്കാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കിട്ടേണ്ട നികുതി വരുമാനം പിരിച്ചെടുക്കാന്‍ കഴിവില്ലാത്ത ഈ സര്‍ക്കാരിന്റെ കഴിവുകേട് ലജ്ജാകരം തന്നെയാണ്. നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ മിക്ക ഓഫീസുകളും ശ്രമിക്കണമെന്നും വനംവകുപ്പ് ഇടമരങ്ങള്‍ മുറിച്ച് ഓണ്‍ലൈന്‍ ലേലം നടത്തണമെന്നും വനഭൂമിയുടെ പാട്ടത്തുക ഉയര്‍ത്തണമെന്നും മറ്റും ശുപാര്‍ശയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ക്കുമുള്ള ശമ്പളം, പെന്ഷന് മുതലായവയ്ക്കുള്ള ചെലവാണ് സാമ്പത്തികസ്ഥിതി ശോചനീയമാക്കുന്നത്. ശമ്പള ചെലവില്‍ 46 ശതമാനം വര്‍ധന 2011-12 ല്‍ തന്നെ വന്നിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ട്രഷറിക്ക് വന്‍ ബാധ്യത തന്നെയാണുള്ളത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒട്ടും പ്രവര്‍ത്തനക്ഷമമല്ല എന്നതാണ് ഈ സാമ്പത്തിക ശോചനീയാവസ്ഥയ്ക്ക് കാരണം. ബജറ്റ് കൈയടി നേടാന്‍ മാത്രമാകരുത്. സര്‍ക്കാര്‍ ധനസ്ഥിതി യുഡിഎഫ് ഭരണകാലത്ത് തുലോം ശോചനീയമായിട്ടും ഏറ്റവും സമര്‍ത്ഥനായ ധനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.എം.മാണിക്ക് ഈ സാമ്പത്തിക ശോചനീയാവസ്ഥയില്നിന്നും മോചനവഴി കാണിക്കാന്‍ ഈ ഭരണ കാലയളവില്‍ സാധ്യമായിട്ടില്ല. ഇപ്പോള്‍ വെളളക്കരവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസും എല്ലാ വര്‍ഷവും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. വെള്ളക്കരം വര്‍ധിപ്പിക്കുന്നത് ബിപിഎല്ലുകാര്‍ക്ക് ഭാരമാകാനാണ് സാധ്യത.
അനാദായകരമായ സ്കൂളുകള്‍ക്കും ജോലി ചെയ്യാത്ത അധ്യാപകര്‍ക്കുവേണ്ടിയും അനാവശ്യ പണം ചെലവഴിക്കുന്നുണ്ട്. ഇതുമാത്രം 8034 കോടിയുടെ ബാധ്യത വരുത്തി എന്നാണ് കാണുന്നത്. കടമെടുക്കുന്ന പണം പോലും റവന്യൂ ചെലവുകള്‍ക്കായി വകമാറ്റുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സംഘടിത ബലത്തിന് മുന്പില് സര്‍ക്കാര്‍ മുട്ടുമടക്കുമ്പോള്‍ സര്‍ക്കാരിലേക്ക് കിട്ടാനുള്ള നികുതികള്‍ പിരിച്ചെടുത്ത് വേണം ഈ ബാധ്യതകള്‍ നിറവേറ്റാന്‍. യുഡിഎഫ് സര്‍ക്കാര്‍ പ്രക്ഷോഭങ്ങള്‍ക്ക് മുന്പില് താല്‍ക്കാലിക പരിഹാരം തേടി ദീര്‍ഘവീക്ഷണമില്ലാത്ത നടപടികള്‍ കൈക്കൊള്ളുന്നതിനാലാണ് ഇത്തരം സാമ്പത്തിക പ്രതിസന്ധി കേരളത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്.
നികുതിയേതര വരുമാനം, മൂലധന ചെലവ്, റവന്യൂ കമ്മി മുതലായ സാമ്പത്തിക സൂചനകള്‍ തീരെ തൃപ്തികരമല്ലാതെ തുടരുന്നതിനും കൂടി പരിഹാരം കാണേണ്ടതാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥരില്‍നിന്ന് പ്രത്യേക പെന്ഷന് ഫണ്ട് പിരിക്കാന്‍ ശമ്പളത്തില്‍നിന്നും വിഹിതം പിടിച്ചെടുക്കേണ്ടി വരുന്നതും സാമ്പത്തിക അരക്ഷിതത്വം മൂലമാണ്. എന്നാലും സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തിയ നടപടി സ്വാഗതാര്‍ഹം തന്നെയാണ്. പ്രത്യേകിച്ച് കേരളത്തിന്റെ വികസന സൂചികയുടെ ലക്ഷണമായി കണക്കാക്കുന്ന ആയുര്‍ദൈര്‍ഘ്യം കണക്കിലെടുക്കുമ്പോള്‍. 58 വയസ്സില്‍ പെന്ഷന് പറ്റുന്നവര്‍ യഥാര്‍ത്ഥത്തില്‍ വൃദ്ധരല്ല എന്ന് തിരിച്ചറിയുകയാണെങ്കില്‍ അവര്‍ക്ക് സ്വയം വരുമാനം കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ തേടാനാകും. മലയാളിയുടെ മാനസികാവസ്ഥ എല്ലാം സര്‍ക്കാരിന്റെ ചുമതലയാണെന്നാണ്. അതുകൊണ്ടുതന്നെ പെന്ഷന് ലക്ഷ്യമിട്ടാണ് എല്ലാവരും സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നത്. ആഗോള വികസന കാലഘട്ടത്തില്‍ സ്വയംതൊഴില്‍ അഭിമാനാര്‍ഹമായ പ്രക്രിയയാണ്. കേരളത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിലേക്ക് കിട്ടേണ്ട നികുതിപിരിവ് കാര്യക്ഷമമാക്കുന്നതിനോടൊപ്പം ജനങ്ങളുടെ സാത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: