കോട്ടയം:സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഇന്റഗ്രേറ്റഡ് ഫിനാന്‍സ് കമ്പനിയെ മദ്രാസ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ആറുമാസം മുന്‍പ് വന്ന കോടതിവിധി നിക്ഷേപകര്‍ അറിഞ്ഞത് അടുത്തിടെ മാത്രം. ഇതോടെ കോടികള്‍ കമ്പനിയില്‍ നിക്ഷേപിച്ചവര്‍ പെരുവഴിയിലായി.
ചെന്നൈ ആസ്ഥാനമായ കമ്പനി സ്ഥിരനിക്ഷേപമായും ഷെയറുകളായും 200 കോടിയോളം രൂപയാണ് സമാഹരിച്ചത്. കോട്ടയം സ്വദേശി ജോര്‍ജ് കുരുവിളയുടെ ഉടമസ്ഥതയിലായിരുന്ന സ്ഥാപനം 2005 ഓഗസ്റ്റിലാണ് പൂട്ടിയത്.
ഇതിനെതിരേ നിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടക്കം വിവിധ കോടതികളുടെ പരിഗണനയിലായിരുന്നു. പണം നഷ്ടമായ തിരുവല്ല സ്വദേശി പത്തനംതിട്ട കണ്‍സ്യൂമര്‍ ഫോറത്തില്‍ കമ്പനിയുടമയ്ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. കമ്പനി വക്കീല്‍ ഇതിന് സ്റ്റേ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിക്കൊപ്പം മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള ലിക്വിഡേഷന് ഓര്‍ഡര്‍ (പാപ്പര്‍ പ്രഖ്യാപനം) കൂടി സമര്‍പ്പിച്ചു. ഇതു കണ്ടപ്പോഴാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചുവെന്ന വിവരം നിക്ഷേപകരില്‍ ചിലര്‍ മാത്രം അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27 നാണ് ഇത് സംബന്ധിച്ച് വിധി വന്നത്.
നിക്ഷേപം പണമായി തിരികെ കൊടുക്കാതെ കമ്പനിയുടെ ഷെയര്‍ ആക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. ഇത് സുപ്രീംകോടതി അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പാപ്പാരായെന്നുള്ള വിധി സമ്പാദിച്ച് സ്ഥാപനം പൂര്‍ണമായും അടച്ചു പൂട്ടിയത്. ഇനിയും ഈ കമ്പനിക്ക് എന്തെങ്കിലും ആസ്തിയുണ്ടോയെന്ന് പരിശോധിച്ച് അത് വിറ്റു കിട്ടുന്ന പണത്തില്‍ നിന്ന് ബാധ്യതകള്‍ എല്ലാം തീര്‍ക്കണമെന്ന് കോടതി ഉത്തരവിലുണ്ട്. ഇതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ എ. നാഗരാജന് എന്ന അഭിഭാഷകനെ ലിക്വിഡേറ്റര്‍ ആയും നിയമിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതിനുള്ള പണവും കമ്പനിയുടെ ആസ്തികളില്‍ നിന്ന് വേണം കണ്ടെത്താന്‍. എല്ലാ നടപടിക്രമങ്ങളും ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കും. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ആസ്തികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അത് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് ബാധ്യത തീര്‍ത്തതിന് ശേഷം വല്ലതുമുണ്ടെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് ലഭിക്കൂ. അങ്ങനെയൊന്നില്ലാത്ത സാഹചര്യത്തില്‍ മുഴുവന്‍ പണവും നിക്ഷേപകര്‍ക്ക് നഷ്ടമാകാനുള്ള സാധ്യതയാണ് കാണുന്നത്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെയാണ് മധ്യതിരുവിതാംകൂറില്‍ നിന്നുള്ളവര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നത്.
ഈ പണം ഉപയോഗിച്ച് ഉടമ ബിനാമിപ്പേരില്‍ തോട്ടങ്ങളും വസ്തുവകകളും സമ്പാദിച്ചിട്ടുണ്ടെന്നാണ് പണം നഷ്ടമായവര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: