ഒരുകാലത്ത് ഇന്ത്യന്‍ മഹാസമുദ്രം പോലെ പ്രൗഢഗംഭീരമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനം ഒരു ദേശത്തിന്റെ ആവേശമായിരുന്നു. ഡബ്ല്യു സി.ബാനര്‍ജി, ഫിറോസ് ഷാ മേത്ത, ദാദാ ഭായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലേ, ലോകമാന്യ ബാലഗംഗാധര തിലക്, പഞ്ചാബി സിംഹം ലാലാ ലജ്പത് റായ്,ആചാര്യ കൃപലാനി, മൗലാന ആസാദ്, സര്‍ദാര്‍ പട്ടേല്‍, രാജഗോപാലാചാരി, ദേശബന്ധു സി.ആര്.ദാസ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ നീളുന്നു ആ യുഗപ്രഭാവന്മാരുടെ നേതൃത്വനിര. ഈ നേതൃത്വനിരയിലേക്ക് ഇപ്പോഴത്തെ മഹിളാരത്നം സോണിയാഗാന്ധിയെന്ന ഇറ്റലിക്കാരിയെ അവരോധിച്ചത് വന്ദ്യവയോധികനായ സീതാറാം കേസരി ആ സ്ഥാനത്ത് തുടരുമ്പോഴാണ്. അദ്ദേഹത്തെ പിടിച്ചിറക്കി സോണിയാ ഗാന്ധിയെ സിംഹാസനത്തില്‍ അവരോധിക്കുകയായിരുന്നു.
പത്താം ക്ലാസും ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഒരു കോഴ്സും എന്നതാണ് ഇറ്റലിക്കാരിയായ സോണിയയുടെ വിദ്യാഭ്യാസ യോഗ്യത. അത് കഴിഞ്ഞു ഇംഗ്ലീഷ് പഠിക്കുവാനായി ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ ചെലവ് കഴിഞ്ഞുകിട്ടാനായി ഒരു ബാര്‍ ഹോട്ടലില്‍ വെയിറ്ററസായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജീവ്ഗാന്ധിയെ കണ്ടുമുട്ടുന്നത്. ഇവിടെ വന്ന് പതിനാറു വര്‍ഷം ഇവിടുത്തെ പൗരത്വം സ്വീകരിക്കാതെ കഴിഞ്ഞു. ഒടുവില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയതിനുശേഷം ആണ് സോണിയ ഇവിടുത്തെ പൗരത്വം സ്വീകരിക്കുന്നത്. എന്തൊരു രാജ്യസ്നേഹം? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നത് എഐസിസി പ്രസിഡന്റ് ആയിട്ടാണ് എന്ന ആരോപണം വന്നപ്പോള്‍ മുന്‍പും വിദേശ വനിതകള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിട്ടുണ്ട് എന്നാണ് എ.കെ.ആന്റണി പറഞ്ഞത്. ഡോ.ആനിബസന്റ് ഇന്ത്യയില്‍ വന്ന് നാലുപ്രാവശ്യം ഭാരതം നെടുകെയും കുറുകെയും സഞ്ചരിച്ച് സംസ്കൃതം പഠിച്ച് രാമായണവും ഭഗവദ് ഗീതയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെയുള്ള ആനിബസന്റിനോടാണ് സോണിയാഗാന്ധിയെ ആന്റണി താരതമ്യപ്പെടുത്തിയത്!
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ അമ്മയുടേയും മക്കളുടേയും ഒരു കിട്ടുണ്ണി സര്‍ക്കസ് ആയി മാറിയിരിക്കുകയാണ്. അമ്മ, മകന്, മകള്‍ എന്നിവരുടെ ഒരു ത്രി റിംഗ് സര്‍ക്കസ്. സര്‍ക്കസിലെ ഏറ്റവും പുതിയ ഇനമാണ് കിട്ടുണ്ണിയയുടെ റോഡ് ഷോയിലെ ജീപ്പ്പാരോഹണം. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയുടെ അഭ്യാസ പ്രകടനം ടിവി ചാനലുകളില്‍ കണ്ട് ജനം കോരിത്തരിച്ചു. ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രിയെ വേറെ എവിടെ കിട്ടും?
ഇക്കഴിഞ്ഞ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോള്‍ രാജ്യത്തിന്റെ മനസ്സ് ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് ഏറെക്കുറെ ബോധ്യമായി. അതുകൊണ്ട് തന്നെ തന്ത്രപരമായ ചില മാറ്റങ്ങള്‍ വരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അതായത് 1950 മോഡല്‍ ഫിയറ്റ് വണ്ടി ഷെഡില്‍ കയറ്റി പകരം 1975 മോഡല്‍ റോള്‍ഡ് റോയ്സ് അമേഠിയിലെയും റായ്ബറേലിയിലേയും നിരത്തിലിറക്കുവാനാണ് ഇപ്പോഴത്തെ തീരുമാനം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും എവിടെയൊക്കെ കോട്ടമുണ്ടായോ അതൊക്കെ പ്രാദേശിക നേതൃത്വത്തിന്റെ കഴിവുകേട്. അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ്. നേട്ടമുണ്ടായാല്‍ അതെല്ലാം മദാമ്മ ഗാന്ധിയുടേയും ചെക്കന് ഗാന്ധിയുടേയും കഴിവ്. ഇത് പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ഇന്ന് കോണ്‍ഗ്രസ് നേതാക്കാന്മാരുടെ മുഖ്യ തൊഴില്‍. അഞ്ചുവര്‍ഷം പ്രതിപക്ഷ നേതാവായും പത്ത് വര്‍ഷം യുപിഎ ചെയര്‍പേഴ്സണായും പാര്‍ലമെന്റിലിരുന്ന സോണിയാഗാന്ധി കോട്ടുവായിടാനല്ലാതെ വായ തുറന്നില്ല. ഇക്കാലത്തിനിടെ പല പരമപ്രധാനമായ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തു. ഇവരുടെ തിരുവായില്‍ നിന്നും ഒരു വാക്ക് പോലും ഇതുവരെ പുറത്തുവന്നിട്ടുണ്ടോ? അതിന് വല്ലതും അറിഞ്ഞെങ്കിലല്ലേ? ചില സന്ദര്‍ഭങ്ങളില്‍ പ്രസ് സെക്രട്ടറി എഴുതിക്കൊടുക്കുന്നത് നാലാം ക്ലാസിലെ കുട്ടികള്‍ പാഠം വായിക്കുന്നതുപോലെ നോക്കി വായിക്കുന്നതു കാണാം. രാഹുലന് മുന്‍പൊരിക്കല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി എഴുത്തുപരീക്ഷ നടത്തുന്നതിനുവേണ്ടിയും ഇന്റര്‍വ്യൂ നടത്തുന്നതിനുവേണ്ടിയും ഒരു ചാര്‍ട്ടഡ് വിമാനത്തിലാണ് കേരളത്തില്‍ വന്നത്. അപ്പോള്‍ ഏതോ വിമന്‍സ് കോളേജില്‍ പോയി ചില പെണ്‍കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു കൊടുത്തു. പിന്നീട് കോഴിക്കോട് കോയാക്കാന്റെ ചായക്കടയില്‍നിന്ന് പരിപ്പുവടയും ഉണ്ടംപൊരിയും വാങ്ങി തിന്നു. അതുപോലെ കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അവിടെ ചെന്ന് ഒരു ദളിതന്റെ വീട്ടില്‍ ചെന്ന് ചപ്പാത്തിയും ചക്കകൂട്ടാനും തിന്ന് അന്ന് രാത്രി അവിടെ തന്നെ അന്തിയുറങ്ങി. ഇതൊക്കെയാണ് രാഹുല്‍ മാഹാത്മ്യങ്ങളായി പത്രങ്ങളില്‍ വന്നിരുന്നത്. ഫലമോ 227 അംഗങ്ങള്‍ ഉള്ള ബീഹാര്‍ അസംബ്ലിയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഏഴെണ്ണം കുറഞ്ഞ് നാലെണ്ണമായി. ഇക്കഴിഞ്ഞ എഐസിസി സമ്മേളനത്തില്‍ രാഹുലന് നടത്തിയ പ്രസംഗത്തില്‍ യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി.
ലോക്പാല്‍ ബില്‍ പാസ്സാക്കി, വിവരാവകാശ നിയമം പാസ്സാക്കി, ഭക്ഷ്യസുരക്ഷാ നിയമം പാസ്സാക്കി അങ്ങനെ പോകുന്നു അവകാശവാദങ്ങള്‍. ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന 60 ശതമാനം ജനങ്ങളോട് ഈ നേട്ടങ്ങള്‍ വിളമ്പുന്നത് വെടികൊണ്ട് പിടയുന്നവനെ ക്രിക്കറ്റ് കമന്ററി കേള്‍പ്പിച്ചു കൊടുക്കുന്നതുപോലെ ആയിരിക്കും. ടാറ്റയുടേയും ബിര്‍ളയുടേയും അംബാനിമാരുടേയും വാര്‍ഷിക വരുമാനം ജനസംഖ്യകൊണ്ട് ഹരിച്ച് ശരാശരി ഒരിന്ത്യക്കാരന്റെ വരുമാനം ഇത്രയുണ്ട് എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ?
കുറച്ചുനാളുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന്റെ വക്താവ് പി.സി.ചാക്കോ മാധ്യമപ്രവര്‍ത്തകരുടെ മുന്പില് രോമാഞ്ചകഞ്ചുകനായി ആക്രോശിച്ചു, കോണ്‍ഗ്രസ് വിചാരിച്ചാല്‍ സോണിയഗാന്ധി നാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്ന്. എന്താണാവോ ഈ മഹാന് ധരിച്ചുവെച്ചിരിക്കുന്നത്? ഒരു രാജ്യത്തിന്റെ പരമരഹസ്യം (മോസ്റ്റ് സീക്രട്ട് ഡോക്യുമെന്റ്) ആ രാജ്യത്തിന്റെ ന്യൂക്ലിയര്‍ ഫയല്‍ ആണ്. ആ ഫയല്‍ സൂക്ഷിക്കുന്ന സേയ്ഫിന്റെ താക്കോല്‍ പ്രധാനമന്ത്രിയുടെ കൈവശമായിരിക്കും സൂക്ഷിക്കുക. അത് ഒരു പ്രധാനമന്ത്രി സ്ഥാനം ഒഴിയുമ്പോള്‍ അടുത്തയാള്‍ക്ക് കൈമാറും. ഈ പ്രക്രിയ നെഹ്റുവിന്റെ കാലം മുതല്‍ തന്നെ പിഴകൂടാതെ നടന്നുപോരുന്നു. ഈ താക്കോല്‍ ഈ ഇറ്റലിക്കാരിയുടെ കൈയില്‍ കൊടുത്താല്‍ ഈ രാജ്യത്തിന്റെ സുരക്ഷിതത്വം എന്താകും? ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷമാണ് ക്വത്റോച്ചി ഇന്ത്യ വിട്ടത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചാല്‍ അത് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനത്താവളങ്ങളിലുമുള്ള എമിഗ്രേഷന്‍ കമ്പ്യൂട്ടറില്‍ എത്തും. പിന്നെ ആരുടെ സ്വാധീനം മൂലം ആണ് ക്വത്റോച്ചി രക്ഷപ്പെട്ടത്? അവസാനമായി നടന്ന സംഭവം കടല്‍ കൊലയാളികളായ രണ്ട് ഇറ്റാലിയന്‍ നാവികരെ രാജ്യം വിട്ടുപോകാന്‍ അനുവദിച്ചതാണ്. ആദ്യം ക്രിസ്മസ് ആഘോഷിക്കാന്‍. പിന്നെ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍. ഈ രണ്ട് കൊലയാളികള്‍ വോട്ട് ചെയ്തില്ലെങ്കില്‍ തകര്‍ന്ന് പോകുന്നതാണോ ഇറ്റാലിയന്‍ ജനാധിപത്യം?
അങ്ങനെയാണെങ്കില്‍ അവര്‍ക്ക് എംബസിയുടെ ഡിപ്ലോമാറ്റിക് ബാഗുവഴി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താമായിരുന്നു. അവരെ തിരിച്ചെത്തിക്കും എന്ന ഉറപ്പിലായിരുന്നു പോകാന്‍ അനുവദിച്ചത് എന്ന് പറയുന്നു. ഫലമോ? കുറിപ്പിന്റെ ഉറപ്പുപോലെ ആയി. ഇവരുടെ സ്ഥാനത്ത് വല്ല പാക്കിസ്ഥാന്‍കാരോ ചൈനക്കാരോ ആയിരുന്നു എങ്കില്‍ നമ്മള് പോകാന്‍ അനുവദിക്കുമായിരുന്നോ?
മറ്റൊരു പരമപ്രധാനമായ കാര്യം എയര്‍ഫോഴ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമാന്റ് ആണ്. ഈ കമാന്റിന്റെ കീഴില്‍ ആയിരിക്കും കമ്പ്യൂട്ടറൈസിഡ് ന്യൂക്ലിയര്‍ ഡലിവറി സിസ്റ്റം പ്രവര്‍ത്തിക്കുക. ഇരുപത്തിനാല് മണിക്കൂറും ഈ സിസ്റ്റം ശത്രുരാജ്യത്തുനിന്നുള്ള ആണവ ആക്രമണം നിരീക്ഷിച്ചുകൊണ്ടിരിക്കും. അതുപോലെ ന്യൂക്ലിയര്‍ ഡെലിവറി സിസ്റ്റത്തിന്റെ റിമോട്ട് കണ്ട്രോള് ഒരു ഗാസ്ഗറ്റില് സജ്ജീകരിച്ചിരിക്കും. ഇതിലുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ആണവായുധം വഹിച്ചുകൊണ്ടുള്ള മിസെയില്‍ ഫയര്‍ ചെയ്യപ്പെടും. ഈ ബട്ടണ്‍ അമര്‍ത്തുവാനുള്ള അധികാരം പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും. നമ്മള് ഈ സിസ്റ്റം ഇനിയും ഉണ്ടാക്കേണ്ടിയിരിക്കുന്നു. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായതിനുശേഷം ഈ ബട്ടണ്‍ ഈ ഇറ്റലിക്കാരിയുടെ വിരലിനടിയില്‍ വച്ചുകൊടുത്താല്‍ ഈ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ ഭാവി എന്തായിരിക്കും? അമേരിക്കയില്‍ ഈ ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ചിട്ടുള്ള ബ്രിഫ്കേസ് പിടിച്ചുകൊണ്ട് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് സദാ പ്രസിഡന്റ് പോകുന്നിടത്തെല്ലാം പിന്തുടരും; ടോയ്ലറ്റില് പോകുമ്പോള്‍ പോലും.
എഐസിസി മാമാങ്കത്തില്‍ മദാമ്മ ഗാന്ധി പ്രഖ്യാപിച്ചു; ചെക്കന് ഗാന്ധിയായിരിക്കില്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാത്തതിന്റെ നാണക്കേടോര്ത്താണ് ഈ നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ മോന് പ്രധാനമന്ത്രി ആവുകയും ചെയ്യും. എങ്ങനെയുണ്ട് ബുദ്ധി? സമ്മേളന വേദിയില്‍ അമ്മയേയും മകനേയും പുകഴ്ത്തുന്നതില്‍ മറ്റുള്ള നേതാക്കന്മാര് മത്സരിക്കുകയായിരുന്നു. അതുകേട്ട് ഇടയ്ക്കുള്ള അമ്മയുടേയും മകന്റേയും ചിരി കാണേണ്ടത് തന്നെ ആയിരുന്നു. സത്യം പറഞ്ഞാല്‍ അറപ്പു തോന്നി.
ഈ സന്ദര്‍ഭത്തില്‍ രാഹുല്‍ജിയുടെ റോഡ് ഷോക്കിടയിലെ ജീപ്പ്പാരോഹണത്തോട് ബന്ധപ്പെടുത്തി പഴയൊരു സംഭവം ഇവിടെ കുറിയ്ക്കട്ടെ. പണ്ട് ബ്രിട്ടീഷ് ചക്രവര്‍ത്തി ആയിരുന്ന എഡ്വേര്‍ഡ് എട്ടാമന് യുവാവായിരുന്നപ്പോള്‍ ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് ട്രാഫിക് പോലീസ് പിടിച്ച് കേസ് ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കേസ് വിചാരണ ചെയ്യുന്ന ന്യായാധിപന് രാജകുമാരന് തടവുശിക്ഷ വിധിച്ചു. ചക്രവര്‍ത്തിയുടെ മകന് പോലും ശിക്ഷ വിധിക്കുവാന്‍ ധൈര്യംകാണിച്ച ന്യായാധിപനും ആ ശിക്ഷ ഒരു മുറുമുറുപ്പും കൂടാതെ ഏറ്റുവാങ്ങി ജയിലില്‍ പോയ ഒരു മകനും ഉള്ള എന്നെപ്പോലെ ഭാഗ്യവാന് ഈ ലോകത്തില്‍ വേറെ ആരാണുള്ളത് എന്നാണ് പിതാവായ ജോര്‍ജ് ആറാമന്‍ ചിന്തിച്ചത്. ഈ സംഭവവും രാഹുല്‍ജിയുടെ ജീപ്പ്പിന് മുകളില്‍ കേറിയുള്ള സവാരിയും അതിനെ ന്യായീകരിക്കുവാന്‍ നമ്മുടെ പോലീസ് കാണിച്ച അഭ്യാസവും ഒന്ന് താരതമ്യപ്പെടുത്തുക.
അടുത്തിടെ കോണ്‍ഗ്രസിന്റെ നേതാവ് മണിശങ്കര്‍ അയ്യര്‍ക്ക് ഒരു വെളിപാടുണ്ടായി. നരേന്ദ്രമോദി ചായക്കച്ചവടക്കാരന് ആയിരുന്നു എന്നും പോയി ചായക്കച്ചവടം നടത്തട്ടെ എന്നും വേണമെങ്കില്‍ ഒരു ചായക്കട ഇട്ടുകൊടുക്കാം എന്നുകൂടെ ഒരു ഔദാര്യം. ചായക്കാരനെ മൂന്ന് തവണ ആരുടെയും ഔദാര്യം കൂടാതെ കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ ഗുജറാത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. തമിഴ്നാട്ടില്‍ കരുണാനിധിയുടെ ഔദാര്യം ഇല്ലായിരുന്നുവെങ്കില്‍ മണിശങ്കരന് പാര്‍ലമെന്റ് കാണാന്‍ വിസിറ്റേഴ്സ് പാസ് എടുക്കണമായിരുന്നു. ഇയാളുടെ നേതാവായ സോണിയാഗാന്ധിയുടെ പണി എന്തായിരുന്നു? വേണമെങ്കില്‍ തന്റെ നേതാവിന് ഏതെങ്കിലും ബിയര്‍ ബാറിലോ ഹോട്ടലിലോ ഒരു ജോലി ശരിയാക്കി കൊടുക്കട്ടെ. അതിനുശേഷം ആലോചിക്കാം മോദിക്ക് ചായക്കട ഇടുന്ന കാര്യം.
അരവിന്ദ് കേജ്രിവാള് കോണ്‍ഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ട്രാക് റെക്കാര്‍ഡ് അറിയാവുന്ന ആരും ഈ സാഹസത്തിന് മുതിരുക ഇല്ലായിരുന്നു. ചരണ്‍സിംഗിനെ പിന്തുണച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ പിന്തുണ പിന്‍വലിച്ചു. പിന്നീട് ചന്ദ്രശേഖരനെ പിന്തുണച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ വലിച്ച് താഴെയിട്ടു. ദേവഗൗഡയെ പിന്തുണച്ച് 11 മാസം കഴിഞ്ഞപ്പോള്‍ താഴെയിറക്കി. ഐ.കെ.ഗുജ്റാളിനെ പിന്തുണച്ച് ഏഴ് മാസം കഴിഞ്ഞപ്പോള്‍ കാലുവാരി. കോണ്‍ഗ്രസിന്റെ പിന്തുണക്കല്‍ നക്കിക്കൊല്ലല് ആണ്. ഇതൊക്കെ അറിഞ്ഞിട്ടും സ്വയം ആപ്പിലാവുകയാണ് കേജ്രിവാള് ചെയ്തത്.
പി.കെ. ജയപ്രതാപന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: