സനാനാതോ?പ്യനാനാതോ യഥാണ്ഡരസബര്ഹിണഃ
അദ്വൈതദ്വൈതസത്താത്മാ തഥാ ബ്രഹ്മ ജഗദ്ഭ്രമം
വസിഷ്ഠന് തുടര്‍ന്നു: കാലം, ദേശം എന്നുവേണ്ട സൃഷ്ടിയിലെ എല്ലാ ഘടകങ്ങളും ബോധമല്ലാതെ മറ്റൊന്നല്ല. അവയെല്ലാം ബോധത്തിന്റെ മറ്റു ഭാവങ്ങളാണ്. വൈവിധ്യതയാര്‍ന്ന എല്ലാമെല്ലാം ചിന്തകളും ധാരണകളും മാത്രമാണെന്നും ആത്മാവ് അവിച്ഛിന്നമായ ഒരേയൊരു സത്തയാണെന്നും അറിവുറച്ചാല്‍ അവ അസത്താണെന്ന് എങ്ങനെ പറയും?
എന്നാല്‍ വിത്തില്‍ വിത്തല്ലാതെ മറ്റു വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉണ്ടാവുക വയ്യ. എന്നാല്‍ അതില്‍ സാധ്യതകളായി പൂക്കളും കായ്കളും ഉണ്ടെന്നാണ് നമ്മുടെ ധാരണ. അതുപോലെയാണ് വിശ്വത്തിലെ നാനാത്വവും. അതും വെറും ധാരണ മാത്രം. മുമ്പ് പറഞ്ഞ ദൃഷ്ടാന്തത്തിലെ പാറക്കല്ലില്‍ അനേകം താമരപ്പൂക്കളുള്ളത് ധാരണാപരമായി മാത്രമാണ്. കല്ല് സ്വയം അനേകം ഭാവങ്ങളെ ആര്ജിച്ചിട്ടല്ല ആ ധാരണയെ നിലനിര്‍ത്തുന്നത്. അതുപോലെയാണ് വിശ്വവും. മരുഭൂമിയിലെ മരീചികാ ജലവും ശരിയായ ജലവും ഒരേസമയം ഉണ്ടാവുക എന്നത് അസാധ്യം. അതുപോലെയാണ് വൈവിധ്യതയും അനന്താവബോധവും. അവയ്ക്ക് ഒരേസമയം നിലനില്‍ക്കാനാകില്ല.
എല്ലാമെല്ലാം ബ്രഹ്മമാകുന്നു. അനന്തമായ ബോധമാകുന്നു. കല്ലിലെ താമരപ്പൂക്കളുടെ ധാരണാസാന്നിധ്യം കല്ലിനെ ബാധിക്കാത്തതുപോലെ ലോകങ്ങളുടെ സാന്നിധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല. ബ്രഹ്മം ബ്രഹ്മമായി പരിലസിക്കുന്നു. ലോകവും ബ്രഹ്മവും ഉണ്മയില് തമ്മില്‍ അന്തരമില്ല. അവ തുല്യാര്ഥ സംജ്ഞകളാണ്. എന്നാല്‍ സത്യസാക്ഷാത്കാരമാകുമ്പോള് ബ്രഹ്മം മാത്രമേയുള്ളു. പുറമെ ജലമായി കാണപ്പെടുന്നുണ്ടെങ്കിലും ജലം വാസ്തവത്തില്‍ രണ്ടുതരം വാതകങ്ങളുടെ സംഘാതമാണല്ലോ. അതുപോലെ ഇന്ദ്രിയഗോചരമായ ഒന്നല്ല ബ്രഹ്മം.
ബഹുവര്ണത്തൂവലുകളായും മയില്‍പ്പേടകളുടെ ചിറകുകളായും മയിലിന്റെ മുട്ടയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാവിധ പ്രഭാവ സവിശേഷതകളും സാധ്യതകളായി അനന്തബോധത്തില്‍ അടങ്ങിയിരിക്കുന്നു. ഒരേയൊരു ബോധം മനസ്സായും മലകളായും ഇരിക്കുന്നു. വൈവിധ്യമാര്‍ന്നതായി വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാം ജ്ഞാനദൃഷ്ടികൊണ്ട് കാണുമ്പോ ള്‍ ബ്രഹ്മം മാത്രമാണ്. ബോധം മാത്രമാണ്. ‘കാരണം വിവിധമെന്നു തോന്നുന്നുവെങ്കിലും അത് അദ്വൈതമാണ്. മയിലിന്റെ മുട്ടയ്ക്കുള്ളിലെ ദ്രവാവസ്ഥയെപ്പോലെയാണ് ഈ നാനാത്വഭാവം. ബ്രഹ്മം എന്ന ധാരണയും ലോകമെന്ന ധാരണയും രണ്ടും ഒരേസമയം ദ്വൈതവും അദ്വൈതവുമാണ്.
ഈ അവസ്ഥകള്‍ക്ക് നിദാനമായ അടിസ്ഥാന തത്ത്വം പരമമായ അവസ്ഥയത്രേ. വിശ്വം മുഴുവനും വ്യാപരിക്കുന്നതാണ് അനന്താവബോധം. എന്നാല്‍ ഈ വിശ്വം കുടികൊള്ളുന്നത് ഇതേ ബോധത്തിലാണ്. മയിലിന്റെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വര്‍ണമനോഹരമായ ശരീര ഭാഗങ്ങളോടുകൂടിയ മയില്പേടയെന്ന പോലെയാണ് വൈവിധ്യതയും ഏകതയും ഉള്ളത്. എല്ലാം മുട്ടയെന്ന ഏകവസ്തുവില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ അങ്ങനെയിരിക്കെ ഇതില്‍ വൈവിധ്യത സത്യത്തില്‍ എവിടെയാണുള്ളത്?
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ
വിവ: ഡോ. എ.പി.സുകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: