കൊല്ലം: കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവുമായി അവശനിലയിലായ 65 വിദ്യാര്‍ത്ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയാണിത്. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
ഇന്നലെ രാത്രി കഴിച്ച ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേററതെന്ന് സംശയിക്കുന്നു. ആറിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ഇവരിലേറെയും. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
ഇന്നലെ വൈകിട്ട് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥതകള്‍ പ്രകടമായിരുന്നെങ്കിലും സ്കൂള്‍ അധികൃതര്‍ പ്രശ്നം മൂടിവയ്ക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഇഡ്ഢലിയും സാമ്പാറും ഉച്ചയ്ക്ക് ബിരിയാണിയും രാത്രി ചോറും കൂട്ടുകറികളുമാണ് കുട്ടികള്‍ക്ക് നല്‍കിയത്. വൈകിട്ട് തന്നെ ചിലരില്‍ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയിരുന്നു. രാത്രി 12മണിയോടെ കൂടുതല്‍ കുട്ടികള്‍ തലകറങ്ങിവീഴുകയും ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവുകയും ചെയ്തു. ഇവിടെ ഡ്യൂട്ടിയിലുളള നഴ്സിന്റെ സേവനം മാത്രമാണ് രാത്രിയില്‍ കുട്ടികള്‍ക്ക് ലഭിച്ചത്.
റിപ്പബ്ളിക് ദിന റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് അസുഖം കണ്ടെത്തിയതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നതെങ്കിലും റാലിയില്‍ പങ്കെടുക്കാത്തവര്‍ക്കും അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: