കൊല്ലം: രശ്മി വധക്കേസില്‍ ഭര്‍ത്താവും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ ബിജു രാധാകൃഷ്ണന് ജീവപര്യന്തം കഠിനതടവും 2,01,000 രൂപ പിഴയും. ബിജുവിന്റെ അമ്മ രണ്ടാം പ്രതി രാജമ്മാളിനു മൂന്നുവര്‍ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഇരുവരും കുറ്റക്കാരാണെന്ന് വ്യാഴാഴ്ച പ്രസ്താവിച്ച കൊല്ലം പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി അശോക്മേനോനാണ് ഇന്നലെ ശിക്ഷ വിധിച്ചത്. കൊലപാതകം(302), തെളിവ് നശിപ്പിക്കല്‍(201), കുട്ടിയെ ഉപദ്രവിക്കല്‍(323), സ്ത്രീധന പീഡനം(498 എ) തുടങ്ങിയ കുറ്റങ്ങളിലാണ് ബിജുവിന് ശിക്ഷ. അമ്മ രാജമ്മാളിനെതിരെ സ്ത്രീധനപീഡന കുറ്റം മാത്രമാണ് തെളിഞ്ഞത്. ഈ കേസില്‍ സരിത എസ്. നായരെ പ്രതിയാക്കണമെന്ന സ്വകാര്യഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.
താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ബിജു കോടതിയില്‍ ബോധിപ്പിച്ചു. കുട്ടികള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും പിതാവിന്റെ സ്നേഹം പകര്ന്നുനല്കാനാവസരം നല്‍കണമെന്നും പറഞ്ഞ ബിജു പെട്ടെന്ന് വികാരാധീനനായി. വിധി ഇങ്ങനെയൊക്കെയാകുമെന്ന് അറിയാമായിരുന്നെന്നും ഒരുമാസത്തിനകം തന്നെ തൂക്കിക്കൊല്ലാന്‍ വിധിയുണ്ടാകണമെന്നും ബിജു കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് രാജമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സ്ത്രീധനത്തിന്റെ പേരില്‍ രശ്മിയെ പീഡിപ്പിച്ചില്ലെന്നും അറിയിച്ചു. രശ്മി വീട്ടിലെത്തി മൂന്നുമാസം കഴിഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് ഒരുലക്ഷം എടുത്ത് രശ്മിക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ വാങ്ങി നല്‍കിയെന്നും രശ്മിയുടെ രണ്ടു പ്രസവവും നോക്കിയത് താനായിരുന്നുവെന്നും രാജമ്മാള്‍ പറഞ്ഞു. താന്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും രോഗിയായ തനിക്ക് ശിക്ഷയില്‍ ഇളവുനല്‍കണമെന്നും രാജമ്മാള്‍ ജഡ്ജിയോട് അപേക്ഷിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ജഡ്ജി വിധി പ്രസ്താവിക്കുകയായിരുന്നു.
2006 ഫെബ്രുവരി മൂന്നിനു ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍വച്ചാണു രശ്മി മരിച്ചത്. പിറ്റേന്നു നാട്ടുകാരുടെ സഹായത്തോടെ ബിജുവും രാജമ്മാളും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചപ്പോഴാണു ബിജുവും രാജമ്മാളും ഒളിവില്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: