കൃഷ്ണാ അവന്റെ പണി കഴിഞ്ഞു. എന്നെ അവമാനിക്കുമ്പോള്‍ ഇത്ര വിചാരിച്ചിട്ടുണ്ടാവില്യ. കുറുങ്കൂറിന്റെ അടിക്കല്ലല്ലേ ഇളകിയത്? കുറുങ്കൂറ് യുദ്ധത്തില്‍ നാമാവശേഷമാകും എന്നുറപ്പ്. എന്റെ പൂജകളെല്ലാം ഒന്നു കഴിയട്ടെ അപ്പോഴേക്ക് നിന്റെ ഓതിക്കന് ചൊമാരിയും അനങ്ങതാവും. കുറുങ്കൂറിന്റെ സഹായമില്ലെങ്കില് അയാള്‍ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരുപോലെ ആണ്. പിന്നെ യജ്ഞപുരത്തുകാര് ഗതികെട്ട് നമ്മുടെ കാല്ക്കല് തന്നെ വരേണ്ടിവരും. അതിന് മുമ്പ് നിന്നെ ഊരുഗ്രാമക്കാരനാക്കണം. അതികേമമായി സോമയാഗവും അതിരാത്രവും നടത്തണം. വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരി ആത്മവിശ്വാസത്തിന്റെ കൊടുമുടികളില്‍ കയറിക്കൊണ്ടാണ് താന്നിയിലെ കൃഷ്ണനോട് സംസാരിക്കുന്നത്. കുറുങ്കൂര്‍ ഇളയവാഴുന്നവര് മരിച്ചത് അഗ്നിദത്തന്‍ നമ്പൂതിരിയുടെ മാരണക്രിയകള്കൊണ്ടാണെന്ന് അദ്ദേഹം പൂര്‍ണമായി വിശ്വസിക്കുന്നുണ്ട്. അതിന്റെ ആഹ്ലാദത്തില്‍ കൃഷ്ണനെ വിളിച്ചു വരുത്താനും പ്രത്യേകകാരണമുണ്ട്. അതിന്റെ മുഖവുരയായിട്ടാണ് ഇത്രയും പറഞ്ഞത്. കൃഷ്ണന് മുറ്റത്ത് പത്തായപ്പുരയ്ക്കു വേണ്ടി പണി പകുതിയാക്കിയിട്ട മരങ്ങള്‍ നോക്കി. മരങ്ങളുടെ ഇടയില്‍ പുല്ലും കാടും പിടിച്ചിരിക്കുന്നു. അമ്മാമന് ഈയ്യിടെയായി വേറെ ഒന്നും ശ്രദ്ധയില്ല. മത്സരങ്ങളുടെ കൂത്തരങ്ങാണ് അമ്മാമന്റെ മനസ്സ്. നമ്പൂതിരി വീണ്ടും പറഞ്ഞുതുടങ്ങി. വയസ്സായ കുറുങ്കൂറ് വലിയവാഴുന്നവരോ കപടനായ പടക്കുറുപ്പോ വിചാരിച്ചാല്‍ ഇനി യുദ്ധം ജയിക്കുക അസാദ്ധ്യാണ്.
ഇളയവാഴുന്നവരുടെ അവസാനത്തോടെ കുറുങ്കൂറു പടയുടെ ആത്മവിശ്വാസം കെട്ടുപോയിരിക്കും. അഥവാ ആത്മവിശ്വാസം തിരിച്ചെടുക്കാനായാലും എന്റെ മന്ത്രവാദത്തിന്റെ ശക്തി അവരെ തോല്‍വിയിലേക്ക് നയിക്കും. പറമ്പില്‍നിന്ന് രണ്ടുമൂന്നു ശ്വാക്കള്‍ മുറ്റത്തേക്കിറങ്ങുന്നത് കൃഷ്ണന് ശ്രദ്ധിച്ചു. മുന്നില്‍ ഓടുന്ന ശ്വാവ് ഇടയ്ക്ക് തിരിഞ്ഞു നിന്ന് കൂര്‍ത്ത പല്ലുകാട്ടി മുരണ്ടുകൊണ്ട് പിന്നില്‍ വരുന്നവയോട് അസഭ്യമായിരിയ്ക്കും പറഞ്ഞിട്ടുണ്ടാകുക. പിന്നില്‍ പോകുന്നവ അതു കേള്‍ക്കാന്‍ വിധിച്ചവരെപ്പോലെ നിന്നുകൊടുത്തു. മുന്നിലെ ശ്വാവ് പ്രയാണം തുടര്‍ന്നപ്പോള്‍ പിന്നിലുള്ളവയും അതേ വേഗത്തില്‍ ഓടി പടിപ്പുര കടന്നു. എന്തിനാണ് ഞാന്‍ അമ്മാമന്റെ പിന്നില്‍ ഇങ്ങനെ ഓടുന്നത്? കൃഷ്ണന് ആലോചിച്ചു. അഗ്നിദത്തന്‍ നമ്പൂതിരി കൃഷ്ണനോട് പരിസരം തന്നെ മറന്ന രീതിയില്‍ സംസാരിച്ചുകൊണ്ടേ ഇരിക്കുകയാണ്. കൃഷ്ണാ ഈയ്യിടെ ആയി ഊരുഗ്രാമത്തില്‍ ചിലര്‍ക്കെല്ലാം എന്നെ അത്ര പിടിക്കുന്നില്യ എന്ന് സംസാരം ഉണ്ട്. ഒന്നുരണ്ടിടത്ത് വിചാരിക്കാതെ പറ്റിയ തോല്‍വിയാകും അതിന് കാരണം. യജ്ഞപുരത്തുകാരുടെയും ചൊമാരിയുടെയും പക്ഷമാണ് ശരി എന്നുപോലും ഉണ്ട് എന്നാണ് കേള്‍ക്കുന്നത്. പക്ഷേ ഇനി കുറുങ്കൂറു തോല്‍ക്കുകയും യജ്ഞപുരത്തുകാരുടെ പട താഴുകയും ചെയ്താല്‍ കാര്യങ്ങളെല്ലാം ശരിയാകും. പട തുടങ്ങുകയായി. പടിപ്പുര കടന്നുപോയ ശ്വാക്കള്‍ പെട്ടെന്നു തന്നെ തിരിച്ചു പോന്നു. വഴിയില്‍ അവയെ വല്ലവരും തിരിച്ചയച്ചിട്ടുണ്ടാകും. നമ്പൂതിരി തുടര്‍ന്നുകൊണ്ടേ ഇരുന്നു. പടതുടങ്ങിയാല് കുറുങ്കൂറു പടയുടെ ആത്മവിശ്വാസം നശിക്കാന്‍ ഞാന്‍ ഒരു പദ്ധതി നിശ്ചയിച്ചിട്ടുണ്ട്. ഊരു ക്ഷേത്തില്നിന്ന് ഭ്രാന്തന് ത്രിവിക്രമന്‍ തേവരെ കൊണ്ടുപോയി എന്നാണ് ആളുകളുടെ ധാരണ. അത് കാരണം പെരുങ്കൂറും ഊരുഗ്രാമക്കാരും നശിക്കും എന്നു പറഞ്ഞു പരത്താന്‍ കുറേ ആളുകളും. പെരുങ്കൂറു ഭടന്മാര്ക്കുതന്നെ ചെറിയ ഒരു ഭയം ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്. കുറുങ്കൂറിന്റെ പടയ്ക്കും ആ ഭയം ഉണ്ടാക്കിത്തീര്‍ക്കണം. നമ്പൂതിരിയുടെ സ്വയം മറന്ന സംസാരത്തിനിടയില്‍ പടിപ്പുര കടന്നു വരുന്നവരെ കണ്ടപ്പോള്‍ കൃഷ്ണന് അദ്ഭുതപ്പെട്ടു. ആ വിവരം പറയാന്‍ കൃഷ്ണന് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. നമ്പൂതിരി തുടര്‍ന്നു. ആ ഭയം ഉണ്ടാക്കിത്തീര്ക്കാനാണ് എനിക്ക് കൃഷ്ണന്റെ സഹായം വേണ്ടത്. പറ്റില്യാന്ന് പറഞ്ഞാല്‍ പറ്റില്യ.? കൃഷ്ണന് കുറച്ചുറക്കെ വിളിച്ചു. അമ്മാമാ നമ്പൂതിരി കുടുതല്‍ ശക്തിയോടെ പറഞ്ഞു. ഇങ്ങോട്ട് ഒന്നും പറയേണ്ട. പറഞ്ഞത് അനുസരിച്ചാല്‍ മതി. യജ്ഞപുരം ഗ്രാമക്കാര്‍ നശിച്ച് നാറാണക്കല്ലും കണ്ടിട്ടുവേണം മരിക്കാന്‍. ഭ്രാന്തന് ത്രിവിക്രമന്‍ തേവരേകൊണ്ടുപോയീന്ന് എല്ലാവരും പറയുന്നതല്ലേ ഉള്ളൂ? നമുക്ക് യജ്ഞപുരത്തപ്പനെ ബലമായി കൊണ്ടുപോരണം പൂമുഖത്തേക്ക് അതിഥികള്‍ കയറിയപ്പോള്‍ കൃഷ്ണന് അമ്പരപ്പോടെ അമ്മാമനെ വീണ്ടും വിളിച്ചുനോക്കി. പരിസ രം മറന്ന് ആടിത്തിമര്‍ക്കുന്ന മനസ്സോടെ നമ്പൂതിരിതുടര്ന്നു. നീയ്യ് ഒന്നും പറയേണ്ട. ഞാന്‍ പറയുന്നത് അങ്ങട്പ്രവര്ത്തി ച്ചാല്‍ മതി. ഞാനൊരു മന്ത്രം ഉപദേശിച്ചു തരാം. നീ ഇപ്പൊ ത്തന്നെ യജ്ഞപുരത്ത് ചെന്ന് കുളിച്ച് നേരത്തോടു നേരം അതങ്ങ്ട് ജപിക്ക. പിന്നെ തീര്‍ഥക്കുളത്തിലെ വെള്ളം ശംഖിലാക്കി നടയ്ക്കലൊന്ന് കാണിച്ച് തിരിഞ്ഞ് നോക്കാതെ നടന്നാല്‍ മതി.
യജ്ഞപുരത്തപ്പന് പോരാതിരിക്കാന്‍ കഴിയില്യ. അപ്പോഴേക്കും ഞാന്‍ ആ ചൊമാരിടെ കഥ കഴിയാന്‍ ഉള്ള കാര്യങ്ങള്‍ ചെയ്യും. അവനും രക്ഷയൊന്നും ഉണ്ടാവില്യ. ഇളയവാഴുന്നവരെ അവസാനിപ്പിക്കാം എങ്കില്‍ ഇതിനും എനിക്ക് വിഷമമൊന്നും ഉണ്ടാവില്യ. സഹികെട്ട് കൃഷ്ണന് അമ്മാമന്റെ വായ ബലാല് അടക്കിപ്പിടിച്ചു. നേരിട്ടുനിന്ന് വര്‍ത്തമാനം പറയാന്‍ ഭയപ്പെടുന്ന കൃഷ്ണന് അങ്ങനെ ചെയ്തപ്പോള്‍ അഗ്നിദത്തന്‍ നമ്പൂതിരി മനോരാജ്യത്തില്‍ നിന്ന് യാഥാര്ഥ്യലോകത്തിലേയ്ക്ക് കണ്ണു തുറന്നു. അപ്പോഴേ കൃഷ്ണന്റെ പ്രവൃത്തിയുടെ ഗൗരവം മനസ്സിലായതുള്ളൂ. ചൊമാരിയും അനിയനും പാറാക്കരയും താമരക്കാടും പെരുങ്കൂറിന്റെ മന്ത്രിയും പൂമുഖത്ത് നില്ക്കുന്നു. പറഞ്ഞതെല്ലാം അവര്‍ കേട്ടിരിക്കുന്നു. വസൂരിക്കല നിറഞ്ഞ അനിയന്റെ മുഖത്ത് പക പുകഞ്ഞു നിന്നു.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: