കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം തൊഴിലാളികള്‍ 17ന് പണിമുടക്കും. വരുമാന വര്‍ധനവിന് തൊഴിലാളി യൂണിയനുകള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന് പണിമുടക്കുന്നതെന്ന് പ്രസിഡന്റ് വൈക്കം വിശ്വനും ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണനും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 26ന് അന്നത്തെ ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും വരുമാനം ലഭിക്കുംവിധം ഓരോ ഷെഡ്യൂളും പുനഃക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ യോഗത്തിലെടുത്തു. എന്നാല്‍ ആ തീരുമാനങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് സിഐടിയു പണിമുടക്കിന് നിര്‍ബന്ധിതമായതെന്നും അവര്‍ പറഞ്ഞു.
സ്ഥലമാറ്റങ്ങളിലെ ക്രമക്കേടും കൈക്കൂലിയും അവസാനിപ്പിക്കുക, പ്രമോഷന്, ട്രാന്‍സ്ഫര്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, കുടിശിക ക്ഷാമബത്ത അവസാനിപ്പിക്കുക, കണ്ടക്ടര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പണിമുടക്കിന് മുന്നോടിയായി ജനുവരി 6 മുതല്‍ 10 വരെ യൂണിറ്റുകളില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. 3ന് ട്രാന്‍സ്പോര്‍ട്ട് ഭവന് ഉപരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: