ന്യൂദല്‍ഹി: വൈദ്യുതപദ്ധതിക്കായി കൈക്കൂലി വാങ്ങിയ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വിരഭദ്രസിംഗിനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ച് രാഹുലിന്റെ തുഗ്ലക് ലെയിനിലെ വസതിയിലേക്ക് നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പോലീസ് ലാത്തിച്ചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും പരിക്കേറ്റു. അഴിമതിക്കാരനായ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന രാഹുലിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സ്വകാര്യ വൈദ്യുത കമ്പനിയില്‍ നിന്നും പദ്ധതി നീട്ടിനല്‍കുന്നതിന് വീരഭദ്രസിംഗ് പണം വാങ്ങിയ സംഭവത്തില്‍ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മൗനം വെടിയണമെന്നും മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ രാജി വാങ്ങണമെന്നുമായിരുന്നു യുവമോര്‍ച്ചയുടെ ആവശ്യം. എന്നാല്‍ കൈക്കൂലി വാങ്ങിയ സംഭവം വിവാദമായിട്ടും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.
ആദര്‍ശ് ഫഌറ്റ് അഴിമതികേസിലും മറ്റും രോഷം പ്രകടിപ്പിക്കുന്ന രാഹുല്‍ഗാന്ധി വീരഭദ്രസിംഗിന്റെ അഴിമതിയോട് കാര്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. വീരഭദ്രസിംഗിന്റേയും ഭാര്യയും എംപിയുമായ പ്രതിഭാ സിംഗിന്റേയും പേരില്‍ 1.5 കോടിയുടേയും 2.4 കോടിയുടേയും തുകയുടെ ചെക്കുകള്‍ വൈദ്യുത കമ്പനിയില്‍ നിന്നും വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിനിടെ ആരോപണത്തേപ്പറ്റി വിശദീകരിക്കുന്നതിനായി വീരഭദ്രസിംഗ് ഇന്നലെ ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: